ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ജയിലില്‍ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് ജാദവിനെ പാക്കിസ്ഥാനിലെ ജയിലില്‍ പോയി സന്ദര്‍ശിച്ചത്. സ്വതന്ത്രമായി കുല്‍ഭൂഷണനോട് സംസാരിക്കാനുള്ള അവസരം ഒരുക്കി തരണമെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം അറിയിച്ചെങ്കിലും പാക്കിസ്ഥാന്‍ അതു ചെവിക്കൊണ്ടില്ല. പാക് നയതന്ത്ര ഉദ്യോഗസ്ഥനും കൂടിക്കാഴ്ചയില്‍ ഒപ്പം കൂടി.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധിയുണ്ട്.
നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അവസരം വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം ആദ്യം പാക്കിസ്ഥാന്‍ തള്ളി. പിന്നീടാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നേരത്തെ തന്നെ അന്താരാഷ്‌ട്ര കോടതി തടഞ്ഞിരുന്നു. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നാണ് ഇന്ത്യന്‍ നാവിക സേനയില്‍ നിന്നും വിരമിച്ച 49 കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് ആദ്യം വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്‌ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചത്. മേയ് മാസത്തില്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാക്കിസ്ഥാന്‍ സൈനിക കോടതി വിചാരണ നടത്തിയത്. കുല്‍ഭൂഷന്റെ അവകാശങ്ങളെ പാക്കിസ്ഥാന്‍ നിഷേധിച്ചെന്നും ഇന്ത്യ കുല്‍ഭൂഷനുമായി ബന്ധപ്പെടുന്നത് തടഞ്ഞെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിലൂടെ പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തര നീതിന്യായ കോടതി. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധി പ്രസ്താവം വായിച്ചത്. വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി പറഞ്ഞത്.
















