കൊച്ചി: കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ദളിത് ന്യൂനപക്ഷസ്ത്രീ വിരുദ്ധ പാര്‍ട്ടികളും ശത്രുരാജ്യ സഹായികളുമാണെന്ന് ബിജെപി. റദ്ദാക്കല്‍ വിഷയം ജനാധിപത്യ വിരുദ്ധമോ നിയമ വിരുദ്ധമോ അല്ലെന്നും ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ ബിജെപി സെപ്തംബര്‍ ഒന്ന് മുതല്‍ 30 ദിവസം ദേശവ്യാപക പ്രചാരണം നടത്തുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭരണഘടനാ നിര്‍മാണ സഭയും ആദ്യപ്രധാനമന്ത്രി നെഹ്‌റുവും ഉറപ്പു നല്‍കിയതാണ് 370 ാം വകുപ്പ് താല്‍ക്കാലികമാണെന്ന്. പക്ഷേ, 70 വര്‍ഷത്തിനിടെ കൂടുതല്‍ കാലവും ഭരിച്ച കോണ്‍ഗ്രസ് അത് നീക്കാന്‍ നടപടിയെടുത്തില്ല. ബിജെപിയും അതിനുമുമ്പ് ജനസംഘവും എക്കാലത്തും ഉന്നയിച്ചിരുന്ന ഈ റദ്ദാക്കല്‍ നടപ്പാക്കി. രാഷ്‌ട്രപതി പ്രത്യേക അധികാരം വിനിയോഗിച്ചത് ആദ്യമല്ല, മുമ്പ് 50 തവണ കേന്ദ്ര സര്‍ക്കാരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധവുമല്ല. ജനാധിപത്യ വിരുദ്ധമെന്ന തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയേയും സിപിഎം നേതാവ് യെച്ചൂരിയേയും മുരളീധര്‍ റാവു വെല്ലുവിളിച്ചു.
ബിജെപിയും ജനസംഘവും 70 വര്‍ഷം പ്രതിപക്ഷത്തായിരുന്നു. ഇത്രകാലം പ്രതിപക്ഷത്തിരുന്ന ചരിത്രം വേറേ ഒരു പാര്‍ട്ടിക്കുമില്ല. ഇക്കാലത്ത് മൂന്നു യുദ്ധങ്ങള്‍ നടന്നു. ബിജെപിയുടേയോ ജനസംഘത്തിന്റേയോ ഏതെങ്കിലും നേതാക്കളുടെ പ്രസ്താവന പാക്കിസ്ഥാനോ ശത്രുരാജ്യങ്ങള്‍ക്കോ അനുകൂലമായോ ഇന്ത്യക്കെതിരായോ ഉയര്‍ന്നിട്ടില്ല. ഇവിടെ രാഹുല്‍ ഗാന്ധിയുടേയും യെച്ചൂരിയുടേയും പ്രസ്താവനയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരേ വിനിയോഗിക്കുന്നത്. ബിജെപിയേയും നരേന്ദ്ര മോദിയേയും വിമര്‍ശിച്ചുകൊള്ളു, പക്ഷേ ഇന്ത്യക്കെതിരേയാണ് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ പ്രചാരണമെന്ന് റാവു വിശദീകരിച്ചു.
റദ്ദാക്കലിനെ എതിര്‍ക്കുന്നവര്‍ ദളിത്‌ന്യൂനപക്ഷസ്ത്രീ വിരുദ്ധരാണ്. സ്ത്രീ സമത്വം പറയുന്ന പിണറായി വിജയനെ പൊതുവേദിയിലോ മാധ്യങ്ങളിലോ ചര്‍ച്ചക്ക് വെല്ലുവിളിക്കുന്നു, കശ്മീരില്‍ സ്ത്രീകള്‍ക്ക് തുല്യതയനുവദിക്കാതതെന്താണ്. സംവരണം നടപ്പാക്കണമെന്ന് പറയുന്നു, പക്ഷേ കശ്മീരിലെ പട്ടിക ജാതിക്കാര്‍ക്ക് സംവരണമുണ്ടായിരുന്നോ. പട്ടിക വര്‍ഗക്കാര്‍ക്ക് രാജ്യത്തെമ്പാടും നിലവിലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നോ. അവിടെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സംരക്ഷണമുണ്ടോ എന്നും അദേഹം ചോദിച്ചു.
കശ്മീരിന് പുറത്തുനിന്ന് വിവാഹം ചെയ്യുന്ന ഏത് കശ്മീരി സ്ത്രീയുടേയും പൗരത്വവും സ്വത്തവകാശവും നിഷേധിക്കപ്പെടുത്തുന്നതായിരുന്നു 370ാം വകുപ്പ്. ഇത്രകാലം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് അത് റദ്ദാക്കിയില്ല. ഇത് ഹിന്ദുമുസ്ലിം വിഷയമല്ല, ഈ പാര്‍ട്ടികള്‍ എസ്സിഎസ്ടി വനിതാ വിഭാഗങ്ങള്‍ക്കെതിരാണ്. ഇന്ത്യാ വിഭജനത്തിന് ശേഷം പഞ്ചാബില്‍ നിന്ന് ദല്‍ഹിയില്‍ വന്ന് ജീവിക്കുന്ന എത്രയോ പേര്‍ എംപിയും എംഎല്‍എയുമായി. മന്‍മോഹന്‍സിങ്ങും ഐ.കെ. ഗുജ്‌റാളും പ്രധാനമന്ത്രിവരെയായി. പക്ഷേ, ജമ്മു കശ്മീരില്‍ നിന്ന് പുറത്തു പോകുന്നവര്‍ക്ക് വോട്ടവകാശം പോലും ഇല്ലാതാകുന്നു. അവര്‍ക്ക് കൗണ്‍സിലറോ, പഞ്ചായത്തംഗമോ പോലും ആകാന്‍ കഴിയുന്നില്ല. റോഹിംഗ്യന്‍ മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി വാദിക്കുന്ന പിണറായി വിജയന്‍ ജമ്മു കശ്മീരുകാര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നതില്‍ എന്ത് മാനവികതയും മനുഷ്യാവകാശമാണുള്ളത് എന്ന് മുരളീധര്‍ റാവു ചോദിച്ചു.
‘ഒറ്റരാജ്യം, ഒറ്റ ഭരണഘടന’ എന്ന പ്രചാരണത്തില്‍, പത്രാധിപന്മാരും അധ്യാപകരും ഉള്‍പ്പെടെ രാജ്യത്തെ 2000 വരുന്ന പ്രമുഖ വ്യക്തികളെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംസ്ഥാന നേതാക്കളും സന്ദര്‍ശിച്ച് വിശദീകരിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബൗദ്ധിക ചര്‍ച്ചാ സമ്മേളനങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച വിശദീകരണ ലഘുലേഖകള്‍ പ്രചരിപ്പിക്കും. കശ്മീരില്‍ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ റദ്ദാക്കലിനെതിരേ എതിര്‍പ്പ്. അത് കല്ലേറുകാരുടെ പ്രദേശമാണ്. അതാണ് പ്രതിപക്ഷ കക്ഷികള്‍ ച്രചരിപ്പിക്കുന്നത്. നിലവിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്.മുമ്പ് കശ്മീരില്‍ മാസങ്ങള്‍ നീണ്ട നിരോധനങ്ങളും കരുതല്‍ തടങ്കലുകളും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണ്. കശ്മീരിന്റെ പൈതൃകവും സംസ്‌കാരവും സാമൂഹ്യ ക്രമവും പുനസ്ഥാപിക്കുന്ന നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് മുരളീധര്‍ റാവു പറഞ്ഞു.
















