ന്യൂദല്‍ഹി : ഇന്ത്യക്കാരനെന്നതില്‍ അഭിമാനമില്ലെന്ന് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അമര്‍ത്യാ സെന്നിന്റെ ഈ പ്രസ്താവന.
കശ്മീര്‍ വിഷയത്തില്‍ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത ശേഷം സ്വീകാര്യത നഷ്ടപ്പെടുത്തുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു മുമ്പും മോദി വിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ള വ്യക്തിയാണ് അമര്‍ത്യാസെന്‍. വിഘടനവാദികളെ പിന്തുണച്ചുകൊണ്ടിരുന്ന ജമ്മു കശ്മീരിലെ രാഷ്‌ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചതും വിമര്‍ശിച്ച അദ്ദേഹം, കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാറിനെ മാതൃകാപരമായി നയിച്ച നേതാക്കളാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇന്ന് ജയിലില്‍ കിടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് നേതാക്കളെ തടവിലാക്കിയിരിക്കുന്നതെന്ന് പറയുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ രീതിയാണ്. ജനനേതാക്കളെ തടവിലാക്കിയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചത്. കൊളോണിയല്‍ രീതിയിലേക്കാണ് രാജ്യം തിരിച്ചുപോകുന്നതെന്നു സെന്‍ പറഞ്ഞു.
അതേസമയം അമര്‍ത്യാസെന്നിന്റെ പ്രസ്താവനക്കെതിരെ ചേതന്‍ ഭഗത്തിലെ പോലുള്ള എഴുത്തുകാരും നിരവധി രാഷ്‌ട്രീയ നേതാക്കളും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ഇദ്ദേഹത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ ഇത്രയും വിമര്‍ശിക്കുന്നയാള്‍ കശ്മീരിലെ ഭീകരവാദം, ഇവര്‍ സംസ്ഥാനത്ത് കാണിച്ചിട്ടുള്ള ക്രൂരത എന്നീ വിഷയങ്ങളില്‍ കാര്യങ്ങളില്‍ അമര്‍ത്യാ സെന്‍ മൗനം പാലിക്കുന്നത് എന്താണെന്നും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
















