ന്യൂദല്‍ഹി: കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. 370ാം വകുപ്പ് റദ്ദാക്കയതിനെ എതിര്‍ക്കുന്നവര്‍ ഭരണം കൊതിക്കുന്നവരും, രാഷ്‌ട്രീയമേധാവിത്വം ഉള്ളവരും, ഭീകരവാദത്തോട് അനുകമ്പയുള്ളവരുമാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമായിയാണ് കശ്മീര്‍ വിഷയത്തെ സമീപ്പിച്ചത്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 75 ദിവസം പൂര്‍ത്തിയാക്കിയ ഇന്ന് ഇന്റോ ഏഷ്യന്‍ ന്യൂസ് ഏജന്‍സീക്ക് (ഐ.എ.എന്‍.എസ്) നല്‍കിയ അഭിമുഖത്തിലാണ് കശ്മീര്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ മോദി നയം വ്യക്തമാക്കിയത്.ജമ്മു കശ്മീരിലെ വിവിധ വിഷയങ്ങള്‍, മെഡിക്കല്‍ പരിഷ്‌കാരങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ആരോപണങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയാണ്, വിഷയത്തില്‍ രാഷ്‌ട്രീയമല്ല. സ്ഥാപിത താല്‍പര്യക്കാരാണ് ജമ്മുകശ്മീരില്‍ നടപ്പാക്കിയ വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും മോദി. ഇനി മുതല്‍ കശ്മീരില്‍ വികസനം വരും. 70 വര്‍ഷം ഇവിടത്തെ ജനങ്ങള്‍ തീരാദുരിതത്തിലായിരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഇവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. വികസനം ഇവരില്‍ നിന്ന് ഏറെ അകലെയായിരുന്നു, എന്നാല്‍ ഇനി കാര്യങ്ങള്‍ മാറുകയാണെന്നും മോദി.
അതേസമയം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ വിശദീകരിച്ചു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സുരക്ഷിത്വത്തിനും സൈ്വര്യജീവിതത്തിനും വേണ്ടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കാനായാല്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.. ജമ്മുവില്‍ നിയന്ത്രണങ്ങള്‍ എല്ലാം മാറ്റിയെങ്ങിലും കശ്മീരില്‍ ചില ഭാഗങ്ങളില്‍ കുറച്ചുനാള്‍ കൂടി നിയന്ത്രണം തുടരുമെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജമ്മുകശ്മീരില്‍ ജനങ്ങളെ സര്‍ക്കാര്‍ ബന്ദികളാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മേഖലയില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ കൈകൊണ്ടത് സാധാരണ നടപടികള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
2016ല്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചു. ഇതെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ 47 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആ സമയത്ത് നിയന്ത്രണങ്ങള്‍ മൂന്നുമാസംവെരെ നീണ്ടുനിന്നു. ഒരാളുടെയും ജീവന്‍ പോലും നഷ്ടമാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇക്കുറി ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജമ്മു കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ന്യായമായ സാവകാശം നല്‍കുകയാണ് ഉചിതമെന്നു സുപ്രീം കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റ് 15ന് ശേഷം ജമ്മുകശ്മീരില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഇളവ് ചെയ്യുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
















