ന്യൂദല്‍ഹി: പ്രത്യേക പദവി റദ്ദാക്കി പൂര്‍ണമായും രാജ്യത്തിനൊപ്പം ചേര്‍ത്ത ജമ്മു കശ്മീരിനെ കാത്തിരിക്കുന്നത് വമ്പന്‍ വികസന കുതിപ്പ്. കശ്മീരിന്റെ പ്രകൃതി രമണീയതയും ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒക്‌റ്റോബര്‍ 12 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള നിക്ഷേപ സംഗമം ശ്രീനഗറില്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പരിപാടിയില്‍ പങ്കെടുക്കും. ജപ്പാന്‍ അടക്കം ലോകരാജ്യങ്ങള്‍ കശ്മീരില്‍ നിക്ഷേപത്തിനു തയാറാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎഇ അടക്കം ചില ഇസ്ലാമിക രാജ്യങ്ങളും ഇതിനകം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിക്ഷേപത്തിലൂടെ കശ്മീരിലെ വ്യവസായിക രംഗം വളര്‍ന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഫണ്ടിംഗ് മൂലം പ്രവര്‍ത്തിക്കുന്ന തീവ്രവാദവും വിഘടന വാദവും പാടെ അവസാനിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍.
ലോകരാജ്യങ്ങളെ കൂടാതെ, ഇന്ത്യന്‍ വ്യവസായ രംഗത്തെ അംബാനിയേയും അദിനിയേയും പോലുള്ള വന്‍കിടക്കാരും കശ്മീരില്‍ വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് സമ്മതം അറിയിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്കാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രാമുഖ്യം നല്‍കുന്നത്. 370-ാം അനുച്ഛേദം ഭേദഗതി വരുത്തിയതോടെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കുന്നതിനുള്ള തടസ്സം നീങ്ങി. ഇതോടെ പ്രദേശത്തേയ്‌ക്ക് നിക്ഷേപകരുടെ പ്രവാഹം ഉണ്ടാകുമെന്ന് ഉറപ്പാണ്. കാശ്മീരില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരും അതില്‍ താഴെ ജീവിത നിലവാരമുള്ളവരുമാണ്. ഇവരിലക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരിനെ കൈപിടിച്ചുയര്‍ത്താനാണ് നീക്കം. ഇതോടെ പാക് അധീന കാശ്മീരിലെ ജനങ്ങള്‍ പോലും ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടല്‍. ഇതിനു ആക്കം കൂട്ടി പാക് അധിനിവേശ കശ്മീരിലെ ജനഹിതം പരിശോധിക്കുകയാണെങ്കില്‍ 99 ശതമാനം ആളുകള്‍ക്കും ഇന്ത്യയുടെ ഭാഗമാകാനാണ് ആഗ്രഹം പ്രകടിപ്പിക്കുകയെന്നും ഇസ്ലാമിക് സംഘടനയായ അഞ്ജുമന്‍ മിനാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സെയ്ദ് അതാര്‍ ദെഹ്ലവി പ്രതികരിച്ചിരുന്നു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയപ്പോഴാണ് അ്ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗഹാര്‍ദ്ദ പരമായ നയങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് മതിപ്പുളവാക്കിയിട്ടുണ്ട്. ഇതാണ് ജനങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപക സംഗമത്തിന് തയ്യാറെടുക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും സംഗമം വലിയ വിജയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാണിജ്യ-വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ ചൗധരി പറഞ്ഞു. വിനോദസഞ്ചാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജമ്മു കശ്മീരിലേയ്‌ക്ക് വലിയ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. കശ്മീരില്‍ നിലവിലുള്ള സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും നിക്ഷേപക സംഗമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ പ്രശസ്തമായ ലൗല്‍ചൗക്കില്‍ ഭാരത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് റിപ്പോര്‍ട്ട്. അതീവ സുരക്ഷയാണ് ഇതിനായി സൈന്യം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും കശ്മീര്‍ താഴ്‌വരയില്‍ ചില വിഘടനവാദി ഗ്രൂപ്പുകളുടെ ഒറ്റപ്പെട്ട പ്രതിഷേധമുള്ളതിനാല്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല.
കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരാഴ്ചയായി കശ്മീരില്‍ തങ്ങുകയാണ്. ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്‌ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം ഉറപ്പാക്കിയാല്‍ കൂടുതല്‍ സേന ശ്രീനഗറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
















