ന്യൂദല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ രാജ്യത്ത് മുന്‍പ് നടന്ന രാജ്യവിരുദ്ധ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയിലെ മുന്‍ പാക്കിസ്ഥാന്‍ അംബാസഡര്‍ അബ്ദുള്‍ ബാസിതാണ് ഏറെ വിവാദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2016ല്‍ തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സേന വധിച്ച ശേഷം കശ്മീര്‍ താഴ് വരിയില്‍ ഉണ്ടായ അക്രമണങ്ങളെ മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലെ സാമൂഹ്യപ്രവര്‍ത്തക ശോഭ ഡേയെ ബന്ധപ്പെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നു മിക്ക പ്രസിദ്ധീകരണങ്ങളിലും ലേഖനമെഴുതിയത് തന്റെ നിര്‍ദേശപ്രകാരമെന്നും അബ്ദുള്‍ ബാസിത്. പാക് ബ്ലോഗറും ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയുമായ ഫര്‍ഹാന്‍ വിര്‍കിനു നല്‍കിയ അഭിമുഖത്തിലാണ് ബാസിത് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ബുര്‍ഹാന്‍ വാനിയുടെ മരണശേഷം കശ്മീരില്‍ വന്‍കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കശ്മീരിലെ സാമ്പത്തിക നില തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഇതിനെ പറ്റി ഇന്ത്യയില്‍ ആരും മിണ്ടിയില്ല. ഇതൊക്കെ ഇന്ത്യയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ ധരിപ്പിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവില്‍ എനിക്കൊരു വനിത എഴുത്തുകാരിയായ പത്രപ്രവര്‍ത്തകയെ ലഭിച്ചു. ശോഭ ഡേ എന്നായിരുന്നു അവരുടെ പേര്. എന്റെ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിച്ചു. കശ്മീരില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്കായി അവര്‍ ലേഖനമെഴുതി. ലേഖനത്തിനൊടുവില്‍ അവര്‍ വിശദമാക്കി, കശ്മീരിലെ പ്രശ്‌നപരിഹാരം ജനഹിതത്തിലൂടെ മാത്രമേ സാധ്യമാകൂ- ബാസിത് അഭിമുഖത്തില്‍ പറഞ്ഞു. 2016 ജൂലൈ 17നാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും ബാസിത്.
എന്നാല്‍, ബാസിതിന്റെ ആരോപണങ്ങള്‍ ശോഭ ഡേ നിഷേധിച്ചു. ഈ ജനുവരി മാസത്തിനു മുന്‍പ് താന്‍ ബാസിതിനെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍, ബാസിതുമായി നേരില്‍ കാണാനുള്ള സാധ്യതകളെ സംബന്ധിച്ച ചോദ്യത്തിന് ഒരു സ്വകാര്യപാര്‍ട്ടില്‍ ബാസിത് എത്തിയിരുന്നെന്നും മൂന്നു മിനിറ്റിനുള്ളില്‍ താന്‍ അവിടെ നിന്നു നീരസം പ്രകടിപ്പിച്ച് ഇറങ്ങിപ്പോയെന്നും ശോഭ ഡേ.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മനസിനൊപ്പം നില്‍ക്കുന്ന കൂടുതല്‍ വ്യക്തികളുടെ പേരുകള്‍ പാക് നേതാക്കള്‍ തന്നെ വെളിപ്പെടുത്തി തുടങ്ങി. അതില്‍ പ്രധാനം എഴുത്തുകാരി അരുന്ധതി റോയിയുടേതാണ്. പാക് രാഷ്‌ട്രീയ നേതാവ് മുഹാഷിദ് ഹുസൈനാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനോട് സഹതാപമുള്ള ഇന്ത്യാക്കാരുണ്ട്. എഴുത്തുകാരി അരുന്ധതി റോയി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരാണ് പാക്കിസ്ഥാനോട് സഹാനുഭൂതിയുള്ളവരെന്ന് ജിയോ ടിവി ചാനല്‍ ചര്‍ച്ചയില്‍ മുഷഹിദ് ഹുസൈന്‍ വ്യക്തമാക്കി.
















