ശ്രീനഗര്‍: കശ്മീരിനു പ്രത്യേക പദവി നല്‍കിയ 370ാം വകുപ്പ് മോദി സര്‍ക്കാര്‍ റദ്ദാക്കിയതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. കശ്മീരിലെ ബിജെപിയുടെ വളര്‍ച്ചയെ ചൊല്ലിയാണ് ഇപ്പോള്‍ കശ്മീരി നേതാക്കളുടെ പോര്. 370ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള മെഹബൂബ മുഫ്തിയും കനത്ത വാഗ്വാദമാണ് ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം നടന്നത്. പരസ്പരം പിതാക്കാന്‍മാരെ പറഞ്ഞു കൊണ്ടായിരുന്നു വഴക്ക്. ഒടുവില്‍ സഹികെട്ട് ഇരുവരേയും രണ്ടുസ്ഥലങ്ങളിലേക്ക് മാറ്റിയാണ് അധികൃതര്‍ പ്രശ്‌നം പരിഹരിച്ചത്.ഹരിനിവാസ് കൊട്ടാരത്തിന്റെ താഴത്തെ നിലയിലായിരുന്നു ഒമറിനെ പാര്‍പ്പിച്ചിരുന്നത്. മെഹബൂബയെ ഒന്നാം നിലയിലും. 370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി സുരക്ഷാനടപടിയെന്നോണം വിവിധ രാഷ്‌ട്രീയകക്ഷികളില്‍പ്പെട്ട നൂറിലേറെ നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു
ബിജെപിക്ക് കശ്മീരില്‍ വളക്കൂറുണ്ടാക്കിയത് ആരെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. മെഹബൂബയുടെ നേരെ പൊട്ടിത്തെറിച്ച ഒമര്‍ അബ്ദുള്ള, മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദാണ് 2015 മുതല്‍ 2018വരെ ബിജെപിയുമായി കൂട്ടുകൂടി അതിന് വഴിയൊരുക്കിയതെന്ന് ആരോപിച്ചു. ഇതിന് തിരിച്ചടിയായി, ഒമറിന്റെ പിതാവ് ഫറൂഖ് അബ്ദുള്ളയ്‌ക്ക് അടല്‍ ബിഹാി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപിയുമായി ബന്ധമുണ്ടായിരുന്ന സംഭവം ഉന്നയിച്ചു. വാജ്പേയി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പില്‍ ജൂനിയര്‍ മന്ത്രിയായിരുന്നു ഒമറെന്നതും മെഹബൂബ ചൂണ്ടിക്കാട്ടി.1947-ല്‍ കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത ഒംറിന്റെ അപ്പൂപ്പന്‍ ഷെയ്ഖ് അബ്ദുള്ളയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും തുടക്കമിട്ടതെന്നും മെഹബൂബ ആരോപിച്ചു. വാക്കേറ്റം ഇത്രയുമെത്തിയതോടെയാണ് അധികൃതര്‍ ഇടപെട്ടതും രണ്ടുപേരെയും വ്യത്യസ്ത സ്ഥലങ്ങളില്‍ തടവില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചതും. മാധവ് പീക്കിന്റെ താഴ്വരയില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചെസ്മഷാഹി ഗസ്റ്റ് ഹൗസിലേക്കാണ് ഒമറിനെ കൊണ്ടുപോയത്. മെഹബൂബ ഹരി നിവാസ് കൊട്ടാരത്തില്‍ തുടരും.നേരത്തെ മുത്തലാഖ് ബില്‍ പാസ്സാക്കിയത് സംബന്ധിച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഹരി നിവാസ് കൊട്ടാരത്തിലെ ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് ഇരുവരുടേയും വാക് പോര്.
















