മേപ്പാടി: കനത്തമഴ നാശം വിതച്ച വയനാട് ജില്ലയിലെ മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടിയുണ്ടായത് വന്‍ദുരന്തം. ഒരു ഗ്രാമം അപ്പാടെ ഒലിച്ചുപോയി. ഇതിനകം മണ്ണിനടയില്‍ നിന്നു നാലു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷന്‍മാരുമാണ്. ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാടികളും പൂര്‍ണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഇരുപതോളം വീടുകളും മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെ എല്ലാം ഒലിച്ചുപോയി. മലയാളം പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രദേശത്ത് താമസിക്കുന്നവരില്‍ ഏറെപേരും. വിനോദസഞ്ചാര മേഖലകൂടിയാണ് മേപ്പാടി പുത്തുമല. അത്തരത്തില്‍ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങള്‍ം മണ്ണിനടിയിലാണ്. ഇതിലുണ്ടായവരെ എവിടെ എന്നു ഇതുവരെ വ്യക്തമല്ല. ദുരന്തസ്ഥലത്തേക്ക് സൈന്യനും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയാണ്. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയതിനാല്‍ വന്‍തോതില്‍ മണ്ണും പാരകളും ചെളിയും മൂടിയ അവസ്ഥയിലാണ് പ്രദേശം. മണ്ണു മാറ്റുന്നത് തന്നെ മണിക്കൂറുകള്‍ വേണ്ട യത്‌നമാണ്. ചരിത്രത്തിലില്ലാത്ത വിധം വലിയ ദുരന്തമാണ് വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
ശക്തമായ മഴയും കാറ്റും വൈദ്യുതിബന്ധം നിലച്ചതും മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയാണ്. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. റോഡില്‍ പലയിടത്തും മണ്ണും മരങ്ങളും വീണു ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ പോലും ഇതുവരെ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍.
















