തിരുവനന്തപുരം: തിരുവനന്തപുരം: രാത്രിയില്‍ അതിശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദുരന്ത നിവാരണ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം സജ്ജമായിരിക്കാനും നിര്‍ദേശം. കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടു. കേന്ദ്രം നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ നേരത്ത നല്‍കിയിരുന്നു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്നു വൈകിട്ട് കേരളത്തില്‍ എത്തും.
തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടെ പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, എന്‍ഡിആര്‍എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു.
5.10 pm
ആലപ്പുഴ ജില്ലയ്‌ക്കും നാളെ അവധി
അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്റ്റര്‍ അവധി പ്രഖ്യാപിച്ചു
4.50 pm
ട്രെയിന്‍ ഗതാഗതം താറുമാറായി
തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മരംപൊട്ടി വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്‌ക്കും ചാലക്കുടിയ്‌ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
ജനശതാബ്ദി എക്സ്പ്രസ് ആലുവയില്‍ കുടുങ്ങി. കൊച്ചുവേളി-മുംബൈ എക്സ്പ്രസ്, തിരുവനന്തപുരം അമൃത്സര്‍ എക്സ്പ്രസ് എന്നിവയും വഴിയില്‍ നിര്‍ത്തിയിടേണ്ടിവന്നു.
4.45 pm
തൃശൂരിലും മഴ തുടരുന്നു, പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് ജില്ലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു. ബുധനാഴ്ച രാത്രിയില്‍ നിലച്ച വൈദ്യുതി പലയിടത്തും പുന:സ്ഥാപിച്ചിട്ടില്ല.
കനത്ത മഴയും കാറ്റും കടലാക്രമണവും സൃഷ്ടിച്ചാണ് കാലവര്‍ഷം ജില്ലയില്‍ ശക്തമായത്. വിവിധ മേഖലകളില്‍ ശക്തമായ കാറ്റില്‍ വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ വീണു നിരവധി വീടുകള്‍ തകര്‍ന്നു. വാഴ, പച്ചക്കറി കൃഷികളും നശിച്ചു. അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് മലയ്‌ക്കപ്പാറയിലേക്കുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. എടത്തിരുത്തിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 7 കുടുംബങ്ങളെ ചാമക്കാല സ്‌കൂളിലെ കേന്ദ്രത്തിലേക്ക് മാറ്റി. 24 പേരാണ് ക്യാമ്പിലുള്ളത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
4.40 pm
പാലക്കാട്ട് കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു, പത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ രണ്ട് വില്ലേജുകളിലും പാലക്കാട് ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജില്‍ ആനമൂളി താഴെ അങ്കണവാടിയിലേക്ക് 32 പേരടങ്ങുന്ന എട്ടു കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കുന്തിപ്പുഴ നിറഞ്ഞതിനാല്‍ ഇന്ന് രാവിലെയാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
തച്ചമ്പാറ വില്ലേജില്‍ കുന്നത്തുകാവ് അങ്കണവാടിയില്‍ 8 പേരടങ്ങുന്ന രണ്ട് കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. വീടിന്റെ മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പാലക്കാട് താലൂക്കില്‍ മുണ്ടൂര്‍-2 വില്ലേജിലാണ് ആണ് ക്യാമ്പ് തുറന്നിട്ടുള്ളത്.
വില്ലേജ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ക്യാമ്പുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
4.32 pm
ചിന്നക്കനാലില്‍ മണ്ണിടിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു
രാജശേഖരന്‍ നിത്യ ദമ്പതികളുടെ മകള്‍ മഞ്ജു ശ്രീ (1)ആണ് മരണപ്പെട്ടത്. മൂന്ന് പേര്‍ക്കു പരുക്ക്.റോഡ് പണിയ്‌ക്കായി കൂട്ടിയിട്ട മണ്ണ് ലയത്തിന് മുകളിലേയ്‌ക്കു വീഴുകയായിരുന്നു
4.02 pm
ആലുവ ശിവ ക്ഷേത്രത്തില്‍ വെള്ളം കയറി; ശിവലിംഗം മുങ്ങിയില്ല
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിനകത്തേയ്‌ക്ക് വെള്ളം കയറിയെങ്കിലും ആറാട്ട് നടന്നില്ല.
1,385 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍:
കനത്ത മഴയെ തുടര്‍ന്ന് 1,385 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. വയനാട്ടിലാണ് ഏറ്റവും അധികം ക്യാംപുകള്‍ തുറന്നത്. 35 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കക്കയം ഡാം വൈകിട്ട് അഞ്ചിന് തുറക്കും
കക്കയം ഡാം വൈകിട്ട് അഞ്ചിന് തുറക്കും. കുറ്റ്യാടി പുഴയുടെയും കൈവഴികളുടെയും ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 477 ആളുകള്‍
ജില്ലയില്‍ പത്ത് ക്യാമ്പുകളിലായി 138 കുടുംബങ്ങളില്‍ നിന്നായി 477 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെയും മാവൂര്‍ ഒറ്റപ്ലാക്കല്‍ ഷംസു വിന്റെ വീട്ടില്‍ തുടങ്ങിയ ക്യാമ്പില്‍ 41 കുടുംബങ്ങളിലെ 85 ആളുകളെയും ആണ് മാറ്റി പാര്‍പ്പിച്ചത്. കാവിലും പാറയില്‍ പൂതംപാറ കാരിമുണ്ട അംഗനവാടിയില്‍ മൂന്നു കുടുംബങ്ങളിലായി 14 പേരും, കാവിലുംപാറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (തൊട്ടില്‍പ്പാലം) 14 കുടുംബങ്ങളിലെ 52 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.രാരോത്ത് വില്ലേജിലെ എളോത്തുകണ്ടി കോളനിയിലെ 34 കുടുംബങ്ങളിലെ 135 ആളുകളെ വെഴുപ്പൂര്‍ എ എല്‍ പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
മാവൂര്‍ വില്ലേജിലെ വളയനൂര്‍ എല്‍. പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 12 പേരും ഒളവണ്ണ വില്ലേജിലെ തുമ്പയില്‍ എ. എല്‍.പി സ്‌കൂളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 43 പേരും തിരുവമ്പാടി വില്ലേജിലെ സെക്രെറ്റ് ഹാര്‍ട്ട് സ്‌കൂളില്‍ നാല് കുടുംബങ്ങളില്‍ നിന്നായി 22 പേരും കുമാരനല്ലുര്‍ മര്‍ക്കത്തുല്‍ ഇസ്ലാം സംഘം ക്വാര്‍ട്ടേഴ്സില്‍ 20 കുടുംബങ്ങളില്‍ നിന്നായി 80 പേരുമാണ് ഉള്ളത്.
















