കോഴിക്കോട് : ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു. കുടുംബ വീടിന് അടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. സംഭവത്തിനുശേഷം തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ ബഷീര്‍ കൊല്ലപ്പെട്ടത്.
കേസില്‍ ശനിയാഴ്ച വൈകിട്ട് തന്നെ ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് ആദ്യം ഇയാള്‍ക്കെതിരെ കേസെടുത്തത്. മദ്യ ലഹരിയിലാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകളും പിന്നീട് ചുമത്തി. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. നിയമ വിരുദ്ധമായി കൂളിങ് ഫിലിം ഒട്ടിച്ച് ചില്ലുകള്‍ മറച്ചതിനും തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതിനും കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും.
















