ന്യൂദല്‍ഹി: ഭീകര സംഘടനയയ ഐഎസില്‍ ചേരാന്‍ ശ്രമിച്ച മലയാളി യുവതി കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി. എന്‍ഐഎ കോടതി ഏഴു വര്‍ഷം കഠിനതടവിനു ശിക്ഷ വിധിച്ച കേസ് ആണ് സുപ്രീംകോടതി ഇപ്പോള്‍ ശരിവെച്ചത്. ഗൂഢാലോചനയ്‌ക്ക് 25000 രൂപപ്രത്യേകം പിഴയും കെട്ടിവയ്‌ക്കണം.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് യു.യു.ലളിതും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധിപറഞ്ഞത്. ഭാരതത്തില്‍ ജീവിച്ചുകൊണ്ട് ഈ നാടിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാകുന്ന വിധം വിദേശ ഭീകരരുമായിച്ചേര്‍ന്നു കുറ്റകരമായ പ്രവര്‍ത്തിയിലും ഗൂഢാലോചനയിലും യസ്മീന്‍ പങ്കാളിയായി എന്നതാണ് കേസ്.
ഒന്നാം പ്രതിയായ ഭര്‍ത്താവുമൊത്തു അഫ്ഘാന്‍ വഴി ഐ.എസുമായി ഭീകര ബന്ധം സ്ഥാപിക്കാനാണ് യസ്മീന്‍ പോയതെന്ന വാദം സുപ്രീം കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു.
യസ്മീന്‍ മുഹമ്മദ് സാഹിദ് മകനോടൊപ്പം ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. അഫ്ഘാനിലേയ്‌ക്ക് കടക്കാന്‍ ശ്രമിച്ച യസ്മീന്‍ മുഹമ്മദ് സാഹിദ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട് അവരുമൊത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
എന്‍ഐഎ കോടതി ഏഴു വര്‍ഷം തടവു ശിക്ഷ വിധിച്ച കേസ്സ് കേരള ഹൈക്കോടതി മൂന്നു വര്‍ഷമായി വെട്ടിച്ചുരുക്കിയിരുന്നു.
















