ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 10000 സൈനികരെ വിന്യസിച്ച് ആഴ്ചയ്‌ക്കകം 25,000 സൈനികരെ കൂടി താഴ്‌വരയില്‍ വിന്യസിച്ചതോടെ അതിര്‍ത്തിയില്‍ സര്‍പ്രൈസ് ആക്ഷന് ഇന്ത്യ തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. സൈന്യത്തെ വിന്യസിച്ചതിനു തൊട്ടുപിന്നാലെ സേനയ്‌ക്കും ഇന്ത്യന്‍ വ്യോമസേനയ്‌ക്കും ഏതുതരം നടപടിക്കും സജ്ജരായിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ സി-17 വലിയ വിമാനങ്ങളാണ് ഇപ്പോള്‍ സൈന്യത്തിനു സഹായത്തിന് എത്തിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് സൈനിക വിന്യാസമെന്നതും ഏറെ ശ്രദ്ധേയമാണ്. കശ്മീരില്‍ കൂടുതല്‍ സൈന്യത്തിന്റെ ആവശ്യമുണ്ടെന്ന് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്റ്റര്‍ ജനറല്‍ ഡിബാങ് സിങ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ക്രമസമാധാനത്തിനായി 40,000ത്തോളം സൈനികരുടെ ആവശ്യകയില്ലെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാശ്മീരില്‍ തീവ്രവാദി ആക്രമണത്തിനായി പാക് ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിക്കാണ് ഇത്രയധികം സൈന്യത്തെ വിന്യസിച്ചതെന്നാണു റിപ്പോര്‍ട്ട്. പാക് അതിര്‍ത്തി കടന്ന് ഭീകര ക്യാംപുകളെ ആക്രമിക്കാന്‍ പോലും പോലും ഇന്ത്യന്‍ സൈന്യം മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ അധികാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനില്‍ 40,000 ഭീകരര്‍ സജീവമായുണ്ടെന്നും നിരോധിക്കപ്പെട്ട ഭീകരസംഘടനകളും യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഇതിനിടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 4വരെ അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥില്‍ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിന്‍വലിച്ചു. ഏകദേശം 40,000 സൈനികരെയാണ് അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് സുരക്ഷയൊരുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
















