ശ്രീനഗര്‍: സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 28,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിച്ചു തുടങ്ങി. ശ്രീനഗറിലെ പ്രശ്‌ന ബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഘത്തില്‍ കൂടുതലും സിആര്‍പിഎഫുകാരാണ്.
കഴിഞ്ഞ ആഴ്ച സമാനമായ രീതിയില്‍ 10,000 സൈനികരെ താഴ്‌വരയില്‍ വിന്യസിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഇതിനിടെ ദ്വിദിന സന്ദര്‍ശനത്തിനായി കരസേന മേധാവി ബിപിന്‍ റാവത്ത് വ്യാഴാഴ്ച കശ്മീരിലെത്തി.
കശ്മീരിലെ കലാപകാരികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 100 സൈന്യത്തെ വിന്യസിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഒരു സംഘത്തില്‍ സൈന്യത്തില്‍ 100 സൈനികര്‍ വീതമാണ് ഉണ്ടാകുക. ക്രമസമാധാന നില പരിശോധിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ ദ്വിദിന സന്ദര്‍ശനം നടത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
വടക്കന്‍ കശ്മീരില്‍ സൈന്യത്തിന്റെ എണ്ണത്തില്‍ കുറവുണ്ടെന്ന് ജമ്മുകശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ 25,000 സൈനികരെക്കൂടി അധികമായി വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 4വരെ അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥില്‍ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിന്‍വലിച്ചു. ഏകദേശം 40,000 സൈനികരെയാണ് അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് സുരക്ഷയൊരുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
















