ന്യൂദല്‍ഹി : മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും അംഗീകാരം നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തിലായത്.
2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയതാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്. ഇനിമുതല്‍ ഇന്ത്യയില്‍ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും.
ഇതുപ്രകാരം തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ, രക്തബന്ധത്തിലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ ഇതുസംബന്ധിച്ച് പരാതി നല്‍കാം. കുറ്റാരോപിതന് മജിസ്‌ട്രേറ്റ് സ്ത്രീയുടെ ഭാഗം കേട്ടശേഷം ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ജാമ്യം ലഭിച്ചേക്കാം. അതേസമയം മജിസ്‌ട്രേറ്റിന് തീരുമാനിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം സ്ത്രീക്ക് ഇഷ്ടപ്രകാരം വേണമെങ്കില്‍ അനുരഞ്ജനം ആകാം.
കൂടാതെ തലാഖ് ചൊല്ലിയ പുരുഷനില്‍ നിന്നും സ്ത്രീക്കും കുട്ടികള്‍ക്കും ജീവനാംശം ആവശ്യപ്പെടാനും നിയമം അനുശാസിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ സ്ത്രീക്ക് അവരെ വിട്ടു നല്‍കാനും ആവശ്യപ്പെടാവുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു മുത്തലാഖ് ബില്‍. ഇത് സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും 84ന് എതിരേ 100 വോട്ടിന ബില്‍ പാസാക്കുകയായിരുന്നു.
















