ശ്രീനഗര്‍: സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 10,000 സൈനികരെ കൂടി ജമ്മു കശ്മീരിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ജമ്മു കശ്മീരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റേയും മുന്നോടിയായാണ് ഈ കേന്ദ്ര തീരുമാനം. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച അര്‍ദ്ധരാത്രി കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ ഒരോ കമ്പനിയിലും 100 സൈനികര്‍ വീതമുള്ള 100 കമ്പനിയെയാണ് ജമ്മു കശ്മീരിലേക്ക് അയക്കുന്നത്.
സിആര്‍പിഎഫില്‍ നിന്നുള്ള 50 കമ്പനിയും, എസ്എസ്ബിയില്‍ നിന്നുള്ള 30 കമ്പനിയും, ബിഎസ്എഫ്, ഐടിബിപി എന്നീ വിഭാഗങ്ങളില്‍ നിന്നും 10 വീതം കമ്പനികളുമാണ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഭീകര വിരുദ്ധ ശൃംഖല ശക്തിപ്പെടുത്താനും കശ്മീരിലെ ക്രമസമാധാനം സംരക്ഷിക്കാനുമാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ അമര്‍നാഥ് തീര്‍ത്ഥയാത്രയ്‌ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നാല്‍പ്പതിനായിരം അര്‍ധസൈനികരെ കശ്മീരില്‍ വിന്യസിച്ചിരുന്നു. ഇത് കൂടാതെയാണ് വീണ്ടും നിയോഗിക്കുന്നത്.
ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ അജിത് ദോവല്‍ അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതേസമയം വടക്കന്‍ കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം താരതമ്യേന കുറവാണ്. അതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീര്‍ താഴ്‌വരയിലെ സുുരക്ഷ ശക്തമാക്കിക്കൊണ്ട് 100 കമ്പനി സൈനികരെ നിയോഗിച്ചതാണ്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരെ തിരിച്ചു വിളിക്കുകയായിരുന്നു.
















