ബദല്‍പൂര്‍: മഹാരാഷ്‌ട്രയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനാണ് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയത്. ട്രെയിനില്‍നിന്ന് ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും പുറപ്പെട്ടു. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സര്‍വീസ് തുടരാന്‍ കഴിയാതെ മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങിയത്. ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണെന്നു യാത്രികര്‍ പറഞ്ഞു. രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബദല്‍പൂരിനും വാങ്കണിക്കും ഇടയില്‍ വച്ചാണ് ട്രെയിന്‍ കുടുങ്ങിയത്.
രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഏക്നാഥ് ഗെയ്‌ക്വാദ് അറിയിച്ചു. റബര്‍ ബോട്ടുകളുമായി ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങളെത്തും. ഇതിനകം 220 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. ദുരന്ത നിവാരണ സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ചുറ്റും വെള്ളം കയറിയതിനാല്‍ ട്രെയിനില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റർ വഴി രക്ഷിക്കാനേ കഴിയുകയുള്ളൂ. റയില്‍വേ പോലീസും സിറ്റി പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ 117 പേർ സ്ത്രീകളും കുട്ടികളുമാണ്.
മൂന്ന് ബോട്ടുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യോമസേനയും സംഭവസ്ഥലത്തേയ്‌ക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കും. രണ്ട് ബറ്റാലിയൻ സൈന്യം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൺസൂണിന് പുറമേ ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്‌ക്ക് കാരണം. 48 മണിക്കൂർ കൂടി മഴ തുടരും. കൊങ്കൺ ഉൾപ്പടെയുള്ള മഹാരാഷ്‌ട്രയിലെ മറ്റ് മേഖലകളിലും കനത്ത മഴ തുടരുകയാണ്.
റൺവേയിൽ വെള്ളം കയറിയതിനാൽ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള 11 വിമാനങ്ങൾ റദ്ദാക്കി. പത്തോളം വിമാനങ്ങൾ വഴി തിരിച്ച് വിട്ടിട്ടുണ്ട്. സർവീസ് നടത്തുന്ന വിമാനങ്ങൾ 30 മിനിട്ട് വൈകിയാണ് പുറപ്പെടുന്നത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലുണ്ടായ കനത്ത ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി, വിഖ്രോളി ലിങ്ക് റോഡ്, വെസ്റ്റേൺ എക്സ്‌പ്രസ് ഹൈവേ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്.
















