സീതാസ്വയംവരത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഘോഷയാത്ര വളരെ വിപുലമായി വാദ്യഘോഷങ്ങളോടെ, കുങ്കുമചന്ദനകസ്തൂര്യാദികളുടെ സുഗന്ധം അന്തരീക്ഷത്തില്‍ വ്യാപിച്ചുനില്‍ക്കുന്ന മംഗളകരമായ സമയത്ത് ചില ദുര്‍നിമിത്തങ്ങള്‍ കാണാനിടയായി. ഇതില്‍ പരിഭവിച്ച ദശരഥന്‍ വസിഷ്ഠനെ വന്ദിച്ചുകൊണ്ട്, ദുര്‍നിമിത്തങ്ങള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ തിരക്കി. ഭയപ്പെടേണ്ടതില്ല, ഇതു താല്‍ക്കാലികം മാത്രമാണ്, അനന്തരം അഭയവും കീര്‍ത്തിയും സംഭവിക്കുമെന്ന മറുപടിയും ശ്രവിച്ചു.
എങ്കിലും ഭാര്‍ഗ്ഗവരാമന്‍ ക്രുദ്ധനായി നില്‍ക്കുന്നതു കാണുമ്പോള്‍ ദശരഥ രാജാവ് ഭയപ്പെടുകതന്നെ ചെയ്യുന്നു. ദശരഥന്‍ ഭയം നിമിത്തം ഭാര്‍ഗ്ഗവരാമനെ വീണ്ടും വീണ്ടും സ്തുതിക്കുകയാണ്. അതൊന്നും ചെവികൊള്ളാതെ, രോഷംകൊണ്ട് അഗ്‌നിജ്വാലപോലെ ജ്വലിക്കുന്ന ഭാര്‍ഗ്ഗവരാമന്‍ ശ്രീരാമനോട്, ഈ ഭുവനത്തിലും വെച്ച് ഞാനല്ലാതെ മറ്റൊരു രാമനുണ്ടോ? ബലത്താല്‍ ശൈവചാപം ഖണ്ഡിച്ച ക്ഷത്രിയനായ നിനക്ക് വൈഭവമുണ്ടല്ലോ? എങ്കില്‍ എന്റെ കൈയില്‍ വൈഷ്ണവം എന്നു പേരായ ഒരു ചാപമുണ്ട്. അത് പ്രയോഗിക്കുമെങ്കില്‍ നിന്നോട് യുദ്ധം ചെയ്യാം. അല്ലെങ്കില്‍ കൂട്ടത്തോടെ സംഹരിക്കുകയും ചെയ്യും. പണ്ടുപണ്ടേ ഞാന്‍ ക്ഷത്രിയകുലാന്തകനാണെന്നത് നിനക്കറിയാമല്ലോ? എന്ന് പറഞ്ഞപ്പോള്‍ ദിക്കുകളെല്ലാം അന്ധകാരത്തിലകപ്പെട്ടുപോയി. എന്താണ് വരാനിരിക്കുന്നതെന്ന് ദേവകളും ചിന്തിച്ചു.
എന്നാല്‍ ശ്രീരാമന്‍ സൗമ്യതയോടെ, സമചിത്തനായി തക്ക മറുപടി പറഞ്ഞു അങ്ങയെപ്പോലുള്ള മഹാനുഭാവന്മാരായ പ്രൗഢാത്മാക്കള്‍ ബാലന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറിയാല്‍ ഞങ്ങള്‍ക്ക് ആശ്രയമെവിടെ എന്ന്. ഈ ചാപത്തെ കുലയ്‌ക്കാനുളള ശക്തിയും സാമാര്‍ത്ഥ്യവും എനിക്കില്ലെന്നു പറഞ്ഞ രാമന്‍, അങ്ങയുടെ ഇംഗിതം അന്തകാന്തകനുപോലും ലംഘിച്ചിടാനാവാത്തതുകൊണ്ട് തിരുവുള്ളക്കേടുണ്ടാവരുതേ എന്നു പറഞ്ഞ് വില്ലിങ്ങു തന്നാലും ഞാന്‍ കുലച്ചിടാം എന്നു പറഞ്ഞു.
അപ്പോള്‍ ദശരഥനന്ദന്‍ വില്ലുവാങ്ങി കുലയ്‌ക്കാനൊരുങ്ങുമ്പോള്‍ ഈരേഴു ലോകങ്ങളിലും നിറഞ്ഞ ഒരു തേജസ്സിന്റെ പരിവേഷം ഉണ്ടായി. ഹേ, ഭാര്‍ഗവരാമാ എന്റെ പരിശ്രമം വിഫലമാവില്ല, അതിനാല്‍ ഒരു ലക്ഷ്യം കാണിക്കണം എന്നു പറഞ്ഞു.
ശ്രീരാമവചനങ്ങള്‍ കേട്ട ഭാര്‍ഗവരാമന് വര്‍ദ്ധിച്ച ആനന്ദമുണ്ടാവുകയും ശ്രീരാമനെ സ്തുതിക്കുകയും ചെയ്തു.
ശ്രീരാമന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഭാര്‍ഗ്ഗവരാമന് ശ്രീരാമനില്‍ ഭക്തിയുണ്ടാവുകയും അഹങ്കാരം നശിക്കുകയും ചെയ്തു. അപ്പോഴാണ് രാമനെ സാമോദം സ്തുതിക്കുന്നത്.
താന്‍ കേമനാണെന്ന ചിന്തയില്‍നിന്നു വരുന്ന അഹങ്കാരം ഒരുവനില്‍ വെച്ചുപുലര്‍ത്തുന്ന കാലത്തോളം മുക്തിമാര്‍ഗ്ഗത്തിന്നധികാരമില്ല. എത്രതന്നെ ഘനീഭവിച്ച ദീര്‍ഘകാലമായ അഹങ്കാരമായാലും മഹാത്മാക്കളുടെ സാമീപ്യത്താല്‍ നിമിഷനേരംകൊണ്ട് അലിഞ്ഞു പോകും.
















