കെയ്റോ: ആഫ്രിക്കന്‍ ഫുട്‌ബോൡലെ രാജാക്കന്മാരായി അള്‍ജീരിയ. ഫൈനലില്‍ സാദിയോ മാനേ എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തിലിറങ്ങിയ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്ത്രില്‍ രണ്ടാം തവണയാണ് അള്‍ജീരിയ കിരീടം നേടുന്നത്. അതേസമയം ആദ്യകിരീടം പ്രതീക്ഷിച്ചെത്തിയ സെനഗലിന് നിരാശയോടെ മടങ്ങേണ്ടി വന്നു. രണ്ടാം തവണയാണ് അവര്‍ ഫൈനലില്‍ തോല്‍ക്കുന്നത്.
കളി തുടങ്ങി 79-ാം സെക്കന്‍ഡില്‍ ബാഗ്ദാദ് ബനൗജയാണ് വിജയഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് ബനൗജ പായിച്ച ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ സെനഗല്‍ പ്രതിരോധ താരം സെയ്ഫ് സാനെയുടെ കാലില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് ഗോള്‍കീപ്പര്‍ ആല്‍ഫ്രഡ് ഗോമിസിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു. കഴിഞ്ഞ 39 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.
രണ്ടാം പകുതിയില്‍ സെനഗലിന് ഒരു പെനാലറ്റി ലഭിച്ചെങ്കിലും വാറിലൂടെ അത് നിഷേധിക്കപ്പെട്ടു. ഇസ്മായില സാറിന്റെ ഷോട്ട് ബോക്സിനുള്ളില്‍ വെച്ച് തടയുന്നതിനിടെ അദ്ലെനെ ഗ്വെദെയ്റയുടെ കൈയില്‍ തട്ടുകയായിരുന്നു. ഇതോടെ റഫറി പെനാല്‍റ്റിയിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍ വാറില്‍ റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. 60-ാം മിനിറ്റിലായിരുന്നു ഇത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് സെനഗലായിരുന്നു. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ അള്‍ജീരിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും സെനഗല്‍ സാഡിയോ മാനേയുടെ നേതൃത്വത്തില്‍ നിരവധി തവണ അള്‍ജീരിയന്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ഉറച്ചുനിന്ന പ്രതിരോധം തകര്‍ക്കാനായില്ല. പ്രതിരോധം പിഴച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ബാലികേറാമലയായി അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ നിലയുപ്പിച്ചു.
മത്സരത്തില്‍ ആകെ ഒരൊറ്റ ഷോട്ട് ആണ് അള്‍ജീരിയ അടിച്ചത് എന്നോര്‍ക്കണം. 63% പന്ത് കൈവശം വെച്ച സെനഗല്‍ 12 ഷോട്ടുകളടിച്ചു. എന്നാല്‍ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ സെനഗലിന് കഴിഞ്ഞില്ല. 29 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ടൂര്‍ണമെന്റില്‍ അള്‍ജീരിയയുടെ കിരീടധാരണം. 1990ലായിരുന്നു ഇതിന് മുന്‍പ് അവര്‍ കിരീടം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി താരവും അള്‍ജീരിയന്‍ ക്യാപ്റ്റനുമായ റിയാദ് മെഹ്റസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്.
















