ലണ്ടന്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനൊടുവില്‍ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോക കരീടമെത്തി. നാടകീയമായ ഫൈനലിനൊടുവില്‍ വിവാദമായ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് ഇതാദ്യമായി ലോകകപ്പ് നേടിയത്.
ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ഫൈനല്‍ മത്സരവും സൂപ്പര്‍ ഓവറും ടൈ ആയതിനെ തുടര്‍ന്ന് മത്സരത്തിലും സൂപ്പര്‍ ഓവറിലുമായി ന്യൂസിലന്‍ഡിനെക്കാള്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ഈ ബൗണ്ടറിയെണ്ണി വിജയികളെ നിശ്ചിയിക്കുന്ന നിയമത്തിനെതിരെ മുന്‍ താരങ്ങളും ആരാധകരും രംഗത്തിത്തെിയിട്ടുണ്ട്്.
ടോസ് നേടി ബാറ്റേന്തിയ ന്യൂസിലന്‍ഡ് അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 241 റണ്‍സ് എടുത്തു. ജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിലെത്തിനിന്നു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലും ഇരു ടീമുകളും പതിനഞ്ച് റണ്‍സ് വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. പക്ഷെ ബൗണ്ടറിയെത്തി ഇംഗ്ലണ്ടിനെ ജേതാക്കളാക്കി. ഇംഗ്ലണ്ട് 26 ബൗണ്ടറികള്‍ നേടി. അതേസമയം ന്യൂസിലന്‍ഡിന് 17 ബൗണ്ടറികളെ നേടാനായുള്ളൂ.
കൈയത്തും ദൂരത്തെത്തിയ കിരീടം ദൗര്‍ഭാഗ്യം കൊണ്ടാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. തുടക്കം മുതലേ ഇംഗ്ലീഷ് ബാറ്റസ്മാന്മാരെ വരിഞ്ഞുമുറുക്കിയ ന്യൂസിലന്‍ഡ് അവസാന നിമിഷങ്ങളില്‍ വിജയത്തിലേക്ക് നീങ്ങിയതാണ്. അവസാന ഒമ്പത് പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നു. ആ സമയത്ത് ബെന്‍ സ്‌റ്റോക്‌സ് ബൗണ്ടിയിലേക്ക് നീട്ടിയടിച്ച പന്ത് ട്രെന്റ് ബോള്‍ട്ട് കൈപ്പിടിയിലൊതുക്കിയതാണ്. പക്ഷെ ബൗണ്ടറിലൈനിനടുത്ത് നിന്ന് ക്യാച്ചെടുത്ത ബോള്‍ട്ട് പിന്നോട്ട് മാറിയതോടെ ലൈനില്‍ ചവിട്ടി. അതോടെ ന്യൂസിലന്‍ഡിന് ജയം ഉറപ്പിച്ച വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന് ആറു റണ്‍സും ലഭിച്ചു. ഇതോടെ ആതിഥേയരുടെ ലക്ഷ്യം എട്ട് പന്തില്‍ പതിനാറ് റണ്‍സായി.
തൊട്ടടുത്ത ഓവറിലും കിവീസിനെ ദൗര്‍ഭാഗ്യം പിടികൂടി. അവസാന മൂന്ന് പന്തില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമായിരുന്നു. ഈ സമയത്ത് ഗുപ്ടിലിന്റെ ഓവര്‍ ത്രോ, രണ്ടാം റണ്‍സിനായി ഓടിയ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടന്നുപോയി. ഈ ഓവര്‍ത്രോയ്‌ക്ക് ആറു റണ്‍സാണ് കിവീസിനെ വഴങ്ങേണ്ടിവന്നത്. ഓവര്‍ ത്രോ പോയില്ലായിരുന്നെങ്കില്‍ കിരീടം കിവീസിന്റെ നായകന്‍ കെയ്ന്‍ വില്യംസണിന്റെ ശിരസിലേറിയേനെ.
ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഉശിരന്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടത്. 50 ഓവറില്‍ മറ്റെല്ലാ ഇംഗ്ലീഷ് ബാറ്റസ്മാന്മാരും അയുധം വച്ച് കീഴടങ്ങിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് 98 പന്തില്‍ 84 റണ്‍സുമായി അജയ്യനായി നിന്നു. സൂപ്പര്‍ ഓവറിലും ബെന്‍ തിളങ്ങി. ഈ മികവിന് ഫൈനലിലെ കേമനുള്ള പുരസ്‌കാരവും ലഭിച്ചു.
ബെന്നിന് മികച്ച പിന്തുണ നല്‍കിയ ജോസ് ബട്‌ലര്‍ 60 പന്തില്‍ 59 റണ്‍സ് കുറിച്ചിട്ടു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി തോല്‍വിയിലേക്ക്് നീങ്ങിയ ഇംഗ്ലണ്ടിന് ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും അഞ്ചാം വിക്കറ്റില്‍ നേടിയ 110 റണ്‍സാണ് കരുത്തായത്്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ 36 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ മോര്‍ഗന്‍ (9), ജോ റൂട്ട് (7), ക്രിസ് വോക്‌സ് (2), ലിയാം പ്ലങ്കറ്റ് (10) , ജോഫ്രെ ആര്‍ച്ചര്‍ (0), റഷീദ് (0), മാര്‍ക്ക് വുഡ് (0) എന്നിവര്‍ അനായാസം പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ നിക്കോള്‍സ് (55), ക്യാപ്റ്റന്‍ വില്യംസണ്‍ (30), ലാത്തം (47) എന്നിവരുടെ മികവിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 241 റണ്‍സ് എടുത്തത്.
















