ആരുടേയും നിയന്ത്രണമില്ലാതെ, ആയുധപ്പുരയ്‌ക്ക് കാവലിരുന്ന് സ്വസഹോദരങ്ങള്‍ക്ക് അന്തകരാകുന്ന വിദ്യാര്‍ത്ഥി സംഘടനാനേതാക്കള്‍. ഏത് ആദര്‍ശത്തിന്റെയും തത്വസംഹിതയുടെയും പിന്‍ബലമാണ് ഇവര്‍ക്ക് താങ്ങാവുന്നതെന്ന് നാം തിരിച്ചറിഞ്ഞ് സ്വയം ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉന്നതവിദ്യാഭ്യാസം നേടി ജീവിതം കരുപ്പിടിപ്പിക്കാനായി നമ്മുടെ കലാലയങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ കയ്യില്‍ ആയുധം പിടിച്ചേല്‍പ്പിച്ച്, ലഹരിക്ക് അടിമകളാക്കി, തങ്ങളുടെ കുതന്ത്രങ്ങളുടെ നടത്തിപ്പുകാരാക്കി മാറ്റുന്നത് മുതിര്‍ന്ന നേതാക്കളാണ്. അധ്യാപനവൃത്തിയേക്കാള്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കി, അക്രമികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുന്ന അധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ സാമൂഹ്യദ്രോഹികളാണ്. തന്റെ കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ജീവന്‍ അപകടത്തിലായി രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തേപ്പറ്റി ‘ഒന്നും അറിയാത്ത’ പ്രിന്‍സിപ്പാളിനെ നാം ലജ്ജിക്കണം. എങ്കിലും, മാധ്യമങ്ങളുടെ കണ്ണുകള്‍ മൂടാന്‍ അദ്ദേഹം കാട്ടിയ വ്യഗ്രത ആര്‍ക്കുവേണ്ടിയാണോ, അവരാണ് ശരിക്കും കലാലയത്തിലെ ചോരക്കറയ്‌ക്ക് ഉത്തരവാദികള്‍. ഇനിയെങ്കിലും ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും അവര്‍ ഒളിപ്പിച്ചുവച്ച ആയുധ ശേഖരത്തിനും സംരക്ഷണം നല്‍കുന്ന, അവരുടെ മാതൃപ്രസ്ഥാനങ്ങള്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. സോഷ്യലിസം ഉദ്‌ഘോഷിക്കുന്നവര്‍ മറ്റുപ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാതെ തല്ലിയൊതുക്കുന്നു. സ്ത്രീസമത്വം വിളിച്ചുകൂവി മതില്‍ പണിയുന്നവര്‍, തങ്ങള്‍ക്ക് സമ്പൂര്‍ണ്ണാധിപത്യമുള്ള കോളേജിലെ വിദ്യാര്‍ത്ഥിനിയെ മാനസ്സികമായി പീഢിപ്പിച്ച് ആത്മഹത്യയുടെ വക്കോളമെത്തിക്കുന്നു. ഒരു പാട്ടുപാടിയെന്ന ‘മഹാപാതകം’ ചെയ്ത സ്വന്തം പ്രസ്ഥാനത്തില്‍ പെട്ടവനെ കുത്തിക്കൊലപ്പെടുത്താന്‍ ഒരുമ്പെടുന്നു. ഒരു വിദ്യാര്‍ത്ഥി കൂട്ടുകാരികളായ രണ്ടുവിദ്യാര്‍ത്ഥിനികളോടൊപ്പം നടന്നതും നവോത്ഥാനത്തിന്റെ ചെറുപതിപ്പുകള്‍ക്ക് അസഹിഷ്ണുത. ഇതിനൊക്കെ ഭരണപരവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന നേതാക്കള്‍ ഇനിയെങ്കിലും തിരിഞ്ഞു ചിന്തിച്ചില്ലെങ്കില്‍ അവരുടെ രാഷ്‌ട്രീയ സംഹിതകള്‍ തിരിച്ചുവരാനാകാത്തവിധം മാഞ്ഞുപോകുമെന്നത് തീര്‍ച്ച.
അരുണ്‍രാജ്, അങ്ങാടിക്കല്‍
കലാലയങ്ങള്‍ കൊലാലയങ്ങള്‍ ആകുമ്പോള്‍!
കേരളത്തിലെ പല കോളേജുകളിലും കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തങ്ങളും ഹിന്ദു ദേവതമാരെയും ഭാരത മാതാവിനെയും അവഹേളിക്കലും പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ അപമാനിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ക്കഥയാകുന്നു. ഒരു കേസില്‍ പോലും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.
രജീഷ് മേനോന്‍, തൃശൂര്‍
ബാങ്കുകള്‍ ബ്ലേഡ് കമ്പനികളാകുന്നോ?
ഇടപാടുകാരില്‍നിന്നും കുറഞ്ഞ പലിശയ്‌ക്ക് പണംവാങ്ങി കൂടുതല്‍ പലിശയ്‌ക്ക് നല്‍കുന്ന സ്ഥാപനമെന്നാണല്ലോ ബാങ്കിന്റെ യഥാര്‍ത്ഥ നിര്‍വ്വചനം! എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. ചാര്‍ജുമുണ്ട്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകളില്‍ പലതിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള തവണകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചിത എണ്ണം കഴിഞ്ഞാല്‍ ഓരോതവണയും ചാര്‍ജ് നല്‍കണം. ചാര്‍ജ് എന്നുപറഞ്ഞാല്‍ ചെറിയ സംഖ്യയൊന്നുമല്ല. 59 രൂപ, 118 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ചുരുക്കി പറഞ്ഞാല്‍ എല്ലാ ഇടപാടുകള്‍ക്കും സര്‍വ്വീസ്ചാര്‍ജ് നല്‍കുവാന്‍ ഇടപാടുകാരന്‍ ബാദ്ധ്യസ്ഥനാണ്. ഇനി ബാങ്കിനകത്ത് ചെലവഴിക്കുന്ന സമയത്തിനും ഇരിപ്പിടത്തിനുംവരെ ഈ ബ്ലേഡ് കമ്പനികള്‍ പണം ഈടാക്കും.
നമ്മില്‍നിന്നും കുറഞ്ഞ പലിശയ്‌ക്ക് വാങ്ങിയ പണം വായ്‌പയായി കൊടുത്ത് കൂടുതല്‍ പണംകൊയ്യുന്ന ബാങ്കില്‍നിന്നും അതിന്റെ ഒരുവിഹിതംകൂടി കിട്ടാന്‍ ഈ നിലയ്‌ക്ക് ഓരോ ഇടപാടുകാരനും അര്‍ഹതയുണ്ട്. അത് മേടിച്ചുതരാന്‍ ആരുണ്ടിവിടെ?
ടി. സംഗമേശന്‍, താഴെക്കാട്
















