മാമാങ്കം വീണ്ടും ചലച്ചിത്രമാവുകയും, ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുകയാണല്ലോ. സാമൂതിരിപ്പാടും, വള്ളുവക്കോനാതിരിയുമായുള്ള അധികാര അവകാശ തര്‍ക്കമായാണ് ചില ചരിത്ര പാഠപുസ്തകങ്ങള്‍ മാമാങ്കത്തെ പുതുതലമുറക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാമാങ്കം മാത്രമല്ല, നമ്മുടെ പൂര്‍വ്വികമായ പല ആചാര അനുഷ്ഠാനങ്ങളും, അവയ്‌ക്ക് അപചയം സംഭവിച്ച കാലഘട്ടത്തില്‍ മാത്രം ഊന്നി, അങ്ങനെ സംഭവിക്കാനിടയായ കാരണം എന്തെന്നുപറയാതെ, തെറ്റായി അവതരിപ്പിക്കുകയാണ് കഴിഞ്ഞകുറെ നൂറ്റാണ്ടുകളായി കൊളോണിയല്‍ വിദ്യാഭ്യാസം ചെയ്തത്. അതുകൊണ്ടുതന്നെ നമ്മുടെ പുതുതലമുറകള്‍ക്ക് പാരമ്പര്യത്തിലുള്ളതെല്ലാം അശാസ്ത്രീയവും, അബദ്ധവുമാണെന്നൊരു തോന്നലുണ്ടായി. നമ്മുടെ അധികാരത്തിലിരിക്കുന്ന പലരും, ചില പ്രൊഫസര്‍മാരുമെല്ലാം അത്തരമൊരു ആശയക്കുഴപ്പത്തിലാണുള്ളത്.
മലനാട്ടിലെ ഗോത്രത്തലവന്മാരുടെ സമ്മേളനമായിരുന്നു പ്രാഥമികമായി മാമാങ്കം. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ അവിടെവെച്ച്, തങ്ങള്‍ക്കിടയില്‍ ആയോധനം കൊണ്ടും, ജ്ഞാനം കൊണ്ടും, ധര്‍മ്മനിഷ്ഠ കൊണ്ടും, സര്‍വ്വസമ്മതനായ വ്യക്തിയെ രാജാവായി വാഴിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ സര്‍വ്വസമ്മതനായ വ്യക്തിയെ തെരഞ്ഞെടുക്കാനാവാതെ വന്നപ്പോഴാണല്ലോ മറുനാട്ടില്‍നിന്ന് ”പെരുമാളെ” ക്ഷണിച്ചുകൊണ്ടുവന്ന് വാഴിച്ചത്. ആ പെരുമാളുടെ ഭരണം ഒഴിഞ്ഞതിനുശേഷമാണ് സാമൂതിരിപ്പാടിന്റേയും, വള്ളുവക്കോനാതിരിയുടെയും അവകാശതര്‍ക്കം മാത്രമായി മാമാങ്കം ചുരുങ്ങുന്നത്.
നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന നാട്ടുക്കൂട്ടങ്ങളുടെയും, ഗ്രാമസഭകളുടേയും ഒക്കെ അധികാര വികേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള ചരിത്രം ശരിയായരീതിയില്‍ തലമുറകളെ പഠിപ്പിക്കുന്നില്ല. പകരം, കൊളോണിയല്‍ ചരിത്രകാരന്മാരും, വര്‍ഗ്ഗരാഷ്‌ട്രീയക്കാരും അവരുടെ മനോഗതിക്കനുസരിച്ച് വ്യാഖ്യാനിച്ച ചരിത്രമാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ പഠിച്ചുപഠിച്ച് ഇന്നിപ്പോ പലരുടെയും വിചാരം ”ജനാധിപത്യം, മതേതരത്വം” എന്നീ ആശയങ്ങളെല്ലാം യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്തവയാണെന്നാണ്.
നമ്മുടെനാട്ടില്‍ നടന്നുവരുന്ന ചരിത്രപഠന രീതിയൂടെ വൈകല്യത്തെയാണിത് കുറിക്കുന്നത്. ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ പഠിക്കുന്നത് ചിതറിയ ഒരു ചരിത്രമാണ്. അങ്ങനെ ചരിത്രം പഠിച്ചാല്‍ ഭാരതത്തെ കുറിച്ചൊരു വ്യക്തമായ കാഴ്ചപ്പാടുണ്ടാകില്ല. ഹൈസ്‌കൂള്‍ തലത്തിലുള്ള ഏതെങ്കിലും ഒരു ക്ലാസ്സില്‍ പ്രാക് കാലം മുതല്‍ ആധുനികഘട്ടം വരെ തുടര്‍ച്ചയുള്ള ഒരു ഭാരത ചരിത്ര സംഗ്രഹം കഥപോലെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. എങ്കിലേ ഈ നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന, ദേശീയ ബോധവും, രാജ്യസ്‌നേഹവുമുള്ള തലമുറ വളര്‍ന്നു വരികയുള്ളു.
ഒരു സംശയം കൂടി, എന്തുകൊണ്ടാണ് അടുത്തകാലം വരെ ഇന്ത്യ ഭരിച്ചവര്‍ അവരുടെ തന്നെ നേതാവായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ”ഇന്ത്യയെ കണ്ടെത്തല്‍” എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു വരിപോലും ചരിത്രവിദ്യാര്‍ഥികളെ പഠിപ്പിക്കാതിരുന്നത്?
ശശി നാരായണന്‍, കോഴിക്കോട്
നീതിയുക്തമാകണം കലാകാരന്മാര്‍
നീതികേടിനും അന്യായത്തിനുമെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്‌കാരിക രംഗത്ത് അറിയപ്പെട്ട വ്യക്തികള്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ ഭരണകൂടത്തില്‍നിന്ന് അനര്‍ഹമായ പലതും പ്രതീക്ഷിക്കുന്നു. എന്തുമാകട്ടെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തപോലെ അനങ്ങാതെ ഇരിക്കുന്നത് അപലനീയമാണ്. കേരളീയ പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്കൊരു സ്ഥാനമുണ്ട്. അത് പക്ഷപാതപരമായി പെരുമാറി ഇല്ലാതാക്കരുത്. സമൂഹത്തിലെ തിന്മകളെ നേരിടാന്‍ ജനങ്ങള്‍ അംഗീകരിച്ചിട്ടുള്ള കലാ-സാഹിത്യകാരന്മാര്‍ തയ്യാറാകണം. നീതിയുക്തമായിരിക്കണം, പക്ഷപാതരഹിതമായിരിക്കണം നിങ്ങളുടെ സൃഷ്ടികള്‍. അതിനായില്ലെങ്കില്‍ ജനങ്ങളാല്‍ നിങ്ങള്‍ വെറുക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം.
ജി. സന്തോഷ്, തെള്ളിയൂര്‍
ദേവസ്വം ബോര്‍ഡിന് കീഴില്‍
‘ഹിന്ദു ബാങ്ക്’ ആരംഭിക്കണം
ലക്ഷകണക്കിനു വരുന്ന ഹൈന്ദവവിശ്വാസികള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഓരോവര്‍ഷവും ശതകോടികളാണ് വഴിപാടിനായും കാണിക്കയായും സമര്‍പ്പിക്കുന്നത്. അതില്‍നിന്ന് ഒരു ചില്ലികാശ്‌പോലും ഹിന്ദുവിന്റെയോ ഹിന്ദുമത്തിന്റെയോ ഉദ്ധാരണത്തിന് വിനിയോഗിക്കുന്നില്ല. പകരം ‘മതേതര’ നവോത്ഥാനത്തിനും ഹിന്ദുവിരോധ പ്രചാരണത്തിനും വിശ്വാസത്തെ ഹനിക്കുന്നതിനും ദേവസ്വം അംഗങ്ങളുടെ ആര്‍ഭാടത്തിനുമാണ് വിനിയോഗിക്കുന്നതെന്ന് നമുക്കറിയാം. എത്രയെത്ര ദേവസ്വം-സ്വകാര്യക്ഷേത്രങ്ങള്‍ നിത്യപൂജക്ക് നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നു. അതിനൊന്നും ദേവസ്വം ധനം ഉപയോഗിക്കുന്നില്ല. മാത്രവുമല്ല ഈ പണം ചില പ്രത്യേക ബാങ്കുകളിലും ട്രഷറികളിലും നിക്ഷേപിച്ച് സര്‍ക്കാര്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഭഗവത് ഭക്തിയാല്‍ നല്‍കുന്ന പണം ഭഗവാന്റെയോ ഭക്തരുടെയോ അവശ്യത്തിനോ ക്ഷേമത്തിനോ അല്ല ഉപയോഗിക്കേണ്ടത്.
അതുകൊണ്ട് ഈ പണത്തിന്റെ ശരിയായ വിനിയോഗത്തിനും കരുതലിനും വേണ്ടി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു ബാങ്ക് ആരംഭിച്ച് കേരളത്തില്‍ നാശോന്മുഖമായ ക്ഷേത്രങ്ങളുടെയും ക്ഷേത്ര കലാസ്ഥാപനങ്ങളുടെയും ഹിന്ദു ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെയും വളര്‍ച്ചക്കും നിലനില്‍പ്പിനുമായി അവയുടെ ആസ്തിയുടെ അടിസ്ഥാനത്തില്‍ വായ്‌പ്പകള്‍ ലഭ്യമാക്കണം. അങ്ങനെ ഹിന്ദുജനതയുടെ പണം ആ സംസ്‌കാരത്തിന്റെയും നിലനില്‍പ്പിന്റെയും ആവശ്യത്തിനായി മാത്രം ഉപയോഗിക്കണം.
ജയകുമാര്‍, രാജകുമാരി
കോണ്‍ഗ്രസ് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു!
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ പരിഹസിക്കുന്നു! സ്വന്തം അസ്തിത്വം നിലനിര്‍ത്താത്ത നേതാക്കന്മാര്‍ക്കെങ്ങനെ നാടിനെ നയിക്കാനാകും? ഭരണത്തിന് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതാരാണ്? രാജ്യത്തെ ജനങ്ങളോട് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്? ലജ്ജാകരം.
ശ്രീജിത് വഞ്ഞോട്, മട്ടന്നൂര്‍
















