തിരുവനന്തപുരം: നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ കേടുപാടുകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പത്തു മാസം വേണ്ടിവരുമെന്നു മുഖ്യമന്ത്രി. 42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചില അപാകതകള്‍ കണ്ടെത്തിയതായി മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹി മെട്രോ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് പഠനം നടന്നു. അതില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണുവെന്നും അദേഹം സ്ഥിരീകരിച്ചു.
പ്രത്യേകതരം പെയിന്റിങ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസ്സുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രഹികള്‍ക്ക് ആവശ്യമായ സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപ്പുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. 3 എണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അതേസമയം, പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കി. പാലം പരിശോധിചച്ചതിന് ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ ഇന്നലെ സര്‍ക്കാരിന് കൈമാറിയിരുന്നു എന്നാല്‍, ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. പാലാരിവട്ടം പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയത്. പാലത്തിന്റെ നിര്‍മാണത്തില്‍ സാരമായ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ത്തന്നെ ഘടനാപരമായ മാറ്റങ്ങള്‍ പാലാരിവട്ടം പാലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
നിലവിലെ അവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പാലാരിവട്ടം മേല്‍പാലത്തിന്റെ ഭാവിയെപ്പറ്റിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനു മുന്നോടിയായി ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍ണായക പരിശോധന നടന്നിരുന്നു. നിര്‍മാണത്തിലെ ക്രമക്കേടിനെത്തുടര്‍ന്നു ബലക്ഷയം കണ്ടെത്തിയ പാലത്തില്‍ ഇ.ശ്രീധരനും സംഘവും പരിശോധന നടത്തിയത്. പാലം നിര്‍മാണത്തില്‍ ഉണ്ടായ പ്രശ്നങ്ങളും അറ്റകുറ്റപ്പണിക്കു ശേഷമുള്ള പാലത്തിന്റെ അവസ്ഥയും സംഘം നേരിട്ടു വിലയിരുത്തി. കണ്ടെത്തലുകള്‍ സംബന്ധിച്ചുള്ള വിശദമായ പഠനത്തിനും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് അദേഹം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.
















