ബെംഗളൂരു: ആഭ്യന്തര കലഹം രൂക്ഷമായ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. രണ്ട് മുതിര്‍ന്ന എംഎല്‍എമാര്‍ കൂടി രാജിവെച്ചു. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കിഹോളി, ബെല്ലാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് രാജിവെച്ചത്.
ആദ്യം രാജി പ്രഖ്യാപിച്ചത് ആനന്ദ് സിങാണ്. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ആനന്ദ് സിങ് താന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറുടെ പക്കല്‍ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചു. ഇതിനുശേഷം നാലുമണിയോടെ രമേശ് ജാര്‍ക്കിഹോളിയും സ്പീക്കര്‍ക്ക് രാജി നല്‍കി. രമേശും ആനന്ദും ബിജെപിയില്‍ ചേര്‍ന്നേക്കും.
കോണ്‍. വിമത എംഎല്‍എമാരായ ബി.നാഗേന്ദ്ര, മഹേഷ് കുംതഹള്ളി, ജെ.എന്‍.ഗണേഷ്, ബി.സി.പട്ടീല്‍, ഭീമനായിക് എന്നിവരും വരും ദിവസങ്ങളില്‍ രാജിവയ്‌ക്കുമെന്നാണ് സൂചന. അതിനിടെ അഞ്ച് എംഎല്‍എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.
നേരത്തേ ചിഞ്ചോലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് യാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമേഷ് യാദവാണ് കോണഗ്രസിന്റെ കരുത്തനായ മല്ലികാര്‍ജുന ഖാര്‍ഗെയെ അട്ടിമറിച്ചത്.
ഉമേഷ് യാദവ് രാജിവെച്ച ഒഴിവില്‍ ചിഞ്ചോലിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അവിനാഷ് യാദവ് ബിജെപി സ്ഥാനാര്‍തിയായി മത്സരിച്ച് ജയിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റായി. 224 അംഗ സഭയില്‍ സഖ്യ സര്‍ക്കാരിന് ഇപ്പോള്‍ 117 അംഗങ്ങളുടെ പിന്തുണയുണ്ട്(കോണ്‍ഗ്രസ് 77, ജെഡിഎസ് 37, സ്വതന്ത്രര്‍ 2, ബിഎസ്പി 1)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള ബന്ധമാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.
വിമതസ്വരങ്ങളെ അനുനയിപ്പിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ എത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം ഒരുവിധം ശമിച്ചെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ചുപോയതിന്റെ തൊട്ടുപിന്നാലെയാണ് രണ്ട് എംഎല്‍എമാരുടെ രാജി പ്രഖ്യാപനം വന്നത്.
















