പോരാളികള്‍ രൂപീകരിച്ച ദേശീയ സംഘടനയായ ലോക തന്ത്ര സേനാനി സംഘ് ഇന്ന് വടക്കേ ഇന്ത്യയില്‍ അറിയപ്പെടുന്നത് ആപത് കാല്‍ കി സേനാനി എന്നാണ്. അതെ, ഇവരാണ് ആപത്ത് കാലത്ത് രാജ്യത്തെ സംരക്ഷിച്ചവര്‍. ജനാധിപത്യവും രാഷ്‌ട്രത്തലവനും അപഹാസ്യമായി മാറിയ ഭാരതത്തിന്റെ കറുത്ത കാലഘട്ടത്തിന്റെ ബലിയാടുകള്‍ ഇന്ന് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നു.
സൗജന്യവൈദ്യസഹായത്തിനും പെന്‍ഷനുമായി ഇവര്‍ സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ട് കാലമേറെയായി. കര്‍ഷകസമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും വര്‍ഗ്ഗസമരങ്ങള്‍ക്കും വരെ പെന്‍ഷനുണ്ട് ഈ നാട്ടില്‍. അതിലെ പോരാളികളെ പ്രത്യേക പെന്‍ഷന്‍ പദ്ധതിയില്‍പ്പെടുത്തി സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അവഗണിക്കപ്പെട്ട വിഭാഗമാണിവര്‍. നഷ്ടപ്പെട്ട മൗലികാവകാശങ്ങള്‍ വീണ്ടെടുക്കാനായി പോരാടിയ ഇവര്‍ കൊടിയുടെ നിറത്തിന്റെ പേരിലാണ് അവഗണിക്കപ്പെടുന്നത്.
37 സമരങ്ങള്‍ക്ക് ആനുകൂല്യങ്ങളുണ്ട്, എന്നിട്ടും..
സ്വാതന്ത്ര്യ സൈനിക സമ്മാന്‍ പെന്‍ഷന്‍ സ്‌കീം 1980ല്‍ ഉള്‍പ്പടുത്തി ഇന്ത്യയില്‍ നടന്ന 37 സമരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ 13 എണ്ണം കേരളത്തില്‍ നടന്നതാണ്. ഇതില്‍ ഒന്‍പതെണ്ണം സിപിഎമ്മും നാലെണ്ണം മുസ്ലീം സംഘടനകളും ഉള്‍പ്പെട്ട സമരങ്ങളാണ്. എഫ്എഫ്പി (എ), (ബി) യില്‍ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യസമര സൈനികപെന്‍ഷന്‍ പദ്ധതിപ്രകാരവും കേരളാ ഫ്രീഡം ഫൈറ്റേഴ്‌സ് പെന്‍ഷന്‍പദ്ധതി പ്രകാരവും കേരളത്തില്‍ നടന്ന 27 സമരങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരും ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇതില്‍ മലബാര്‍ ലഹള, പുന്നപ്ര വയലാര്‍ സമരം, കരിവെള്ളൂര്‍ പ്രക്ഷോഭം, കാവുമ്പി പ്രക്ഷോഭം, കയ്യൂര്‍പ്രക്ഷോഭം, മൊറാഴാ സമരം എന്നിവയ്‌ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 2018 മെയ് മാസത്തില്‍ മഹാരാഷ്‌ട്രയില്‍ നടപ്പിലാക്കിയതുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ നിലവില്‍ അടിയന്തരാവസ്ഥ പോരാളികള്‍ക്ക് ആനുകൂല്യങ്ങളുണ്ട്.
ഏറ്റവും കൂടുതല്‍ ആനുകൂല്യം കൊടുക്കുന്നത് മദ്ധ്യപ്രദേശ് സര്‍ക്കാരാണ്. ജയില്‍വാസത്തിന്റെ കാലയളവുകള്‍ അനുസരിച്ച് പല സ്ലാബുകളായി വിഭജിച്ച് പ്രതിമാസം 25,000 രൂപ വരെയാണ് നല്‍കുന്നത്. സൗജന്യ വൈദ്യസഹായത്തിന് പുറമെയാണിത്. അടിയന്തരാവസ്ഥകാലത്ത് മദ്ധ്യപ്രദേശില്‍ താമസമുണ്ടായിരുന്ന കേരളീയരായ പോരാളികള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹരാണെന്നും അവരുടെ പൂര്‍ണ്ണവിവരം നല്‍കണമെന്നും ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇവര്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിംഗ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആനുകൂല്യങ്ങള്‍ നടപ്പിലാക്കി. പിന്നീട് ഇതില്‍ ചില അപാകതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന എല്ലാവര്‍ക്കും ആനുകൂല്യം നല്‍കണമെന്നായിരുന്നു ആദ്യ തീരുമാനം. സമരക്കാരല്ലാത്തവരും അതില്‍ ഉള്‍പ്പെട്ടു. നിരവധി പഠനത്തിനും സര്‍വേക്കും ശേഷം ഹൈക്കോടതി ഉത്തരവ് പ്രകാരം അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തവര്‍ക്ക് മാത്രം കൊടുക്കാന്‍ തീരുമാനിച്ചു. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ആനുകൂല്യങ്ങള്‍ നടപ്പിലാക്കിയത്.
അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ്
നീണ്ട കാലയളവിനുശേഷം ഒരു സംഘടന!. കേരളത്തിലെ ആറായിരത്തോളം മനുഷ്യജീവനുകളിലൂടെ ഒന്ന് യാത്ര ചെയ്യണം അതിനുത്തരം കണ്ടെത്താന്‍. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 40-ാം വര്‍ഷത്തില്‍, 2015 ജൂലെ 15ന് ആണ് കേരളത്തിലെ അടിയന്തരാവസ്ഥ പോരാളികള്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടന രൂപീകരിച്ചത്. സമാന കാലയളവില്‍ ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും സംഘടനകള്‍ രൂപീകൃതമായി. അടിയന്തരാവസ്ഥയും, പോരാട്ടങ്ങളും, പോലീസിന്റെ നരമേധവും വാര്‍ത്തകളില്‍ മാത്രം ഒതുങ്ങിപ്പോയി. പുതു തലമുറയ്‌ക്ക് അതൊരു ചരിത്രം മാത്രമായി.
പോലീസിന്റെ ക്രൂരതാണ്ഡവത്തിന്റെ തിക്താനുഭവങ്ങളുമായി ജീവിക്കുന്നവര്‍ക്ക് വേണ്ടി ശബ്ദിക്കാനാണ് സംഘടന ലക്ഷ്യമിട്ടത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചതിന് ജയിലില്‍ അടയ്‌ക്കപ്പെട്ടവരില്‍ ഏറെയും കൗമാരപ്രായക്കാരും, യുവാക്കളുമായിരുന്നു. സാമ്പത്തികമായി സാധാരണക്കാരും. ഇന്ന് അവരെല്ലാം അറുപത് പിന്നിട്ടു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്താലുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ വാര്‍ദ്ധക്യകാലമെത്തിയപ്പോള്‍ മൂര്‍ച്ഛിച്ചു. കൂലിപ്പണിയെടുത്തും, ചെറിയ ജോലികള്‍ ചെയ്തും ജീവിതം നയിച്ചിരുന്നവര്‍ ഇപ്പോള്‍ അസുഖബാധിതരായി.
കണ്ടറിഞ്ഞവനേക്കാള്‍ കൊണ്ടറിഞ്ഞവന് വേദന മനസിലാകുമെന്ന പ്രതീക്ഷയിലാണ് അടിയന്തരാവസ്ഥയുടെ ഇരയായ പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേരളസര്‍ക്കാരിന് മുന്‍പില്‍ നിവേദനം സമര്‍പ്പിച്ചത്. പോരാളികളെ സഹായിക്കാന്‍ ഇപ്പോള്‍ പ്ലാന്‍ ഇല്ല എന്നായിരുന്നു ചീഫ് സെക്രട്ടറി ആദ്യം നല്‍കിയ മറുപടി. നിരന്തര ആവശ്യം ഉയര്‍ന്നതോടെ ഇരകളെ കണ്ടെത്താന്‍ സര്‍ക്കാര്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. ജയിലില്‍ അടയ്‌ക്കപ്പെട്ടതിന്റെ തെളിവുകള്‍ ഹാജരാക്കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസര്‍മാരാണ് രേഖകള്‍ ശേഖരിക്കേണ്ടത്. ഇതിനും ഏകീകൃത സ്വഭാവം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ചില വില്ലേജാഫീസര്‍മാര്‍ നേരിട്ടന്വേഷിക്കുന്നു, ചിലര്‍ ഫോണ്‍ വിളിച്ച്. ജയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇരകള്‍ അധികൃതര്‍ക്ക് വിവരാവകാശപ്രകാരം അപേക്ഷ നല്‍കി. ചിലര്‍ക്ക് രേഖകള്‍ ലഭിച്ചു, ചിലര്‍ക്ക് രേഖകള്‍ കാലഹരണപ്പെട്ടെന്നാണ് മറുപടി കിട്ടിയത്. അപേക്ഷയും ജയിലില്‍നിന്ന് കിട്ടിയ മറുപടിയും വില്ലേജാഫീസര്‍ക്ക് നല്‍കാനുള്ള തീരുമാനത്തിലാണ് സംഘടന. ഒളിവില്‍ കഴിഞ്ഞവരും ഈ ആനുകൂല്യത്തിന് അര്‍ഹരാണെന്ന വാദവും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വയ്‌ക്കുന്നു. അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകരെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരില്‍ ഉള്‍പ്പെടുത്താനുള്ള തന്ത്രമാണിത്.
യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിക്കുന്ന കാലത്തോളം പോരാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നതിനാല്‍, ഹൈക്കോടതിയെ ആശ്രയിച്ചിരിക്കുകയാണ് ഇവര്‍. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് തുല്യമായ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ അടിയന്തരാവസ്ഥകാലത്തും മൗലികാവകാശ ലംഘനം തന്നെയാണ് നടന്നത്. സ്വാതന്ത്ര്യസമര പെന്‍ഷന്‍ പദ്ധതിയില്‍ പെടുത്താന്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളെല്ലാം തന്നെ അടിയന്തരാവസ്ഥ സമരങ്ങളിലുമുണ്ട്.
ഭീകരവാഴ്ചയുടെ ജീവിക്കുന്ന രക്തസാക്ഷികള്‍
സമാനതകളില്ലാത്ത പീഡനങ്ങള്‍ ജയില്‍മുറികളില്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ പലരുടെയും ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാണ്. പ്രായാധിക്യവും ശാരീരികാവശതയും മൂലം ചികിത്സാ ചിലവുകള്‍ക്കുപോലും നന്നേ ബുദ്ധിമുട്ട്. അവ വഹിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാണ് സംഘടന മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ആവശ്യം.
കൂലിപ്പണിയെടുത്തും, ചെറിയ ജോലികള്‍ ചെയ്തും ജീവിതം നയിച്ചിരുന്നവര്‍ ഇപ്പോള്‍ അസുഖബാധിതരായി. കുനിച്ചുനിര്‍ത്തി പോലീസിന്റെ കാലിനിടയില്‍ തലതിരുകി മുതുകില്‍ കൈമുട്ടുകൊണ്ടും കാല്‍മുട്ടുകൊണ്ടും ഇടിക്കുന്നതായിരുന്നു മര്‍ദ്ദനമുറ. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ഇളക്കം തട്ടിയതുമൂലം അന്നുമുതല്‍ നടുവുവേദനയുമായി ജീവിച്ചവര്‍ ഇന്ന് അനുഭവിക്കുന്നത് നരകയാതനയാണ്. സ്‌പൈനല്‍കോഡിന് കേടുപറ്റി ഉള്ളിലുള്ള ദ്രാവകം താഴേക്ക് ഇറങ്ങി മുട്ടിലെത്തുമ്പോള്‍ പൊട്ടിയൊലിക്കുന്നു. ചിലരുടെ പാദത്തിലെത്തുമ്പോഴാണ് പൊട്ടുന്നത്. മൂത്രാശയസംബന്ധമായ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍, നട്ടെല്ലിന് താഢനമേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, ശാരീരികാദ്ധ്വാനം ചെയ്ത് ജീവിക്കാന്‍ കഴിയാത്തവര്‍, വേദന ശമിപ്പിക്കാനുള്ള മരുന്ന് വാങ്ങാന്‍പോലും കാശില്ലാത്തവര്‍. വേദന കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍, യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍, കേള്‍വി നശിച്ചവര്‍, കാഴ്ച നശിച്ചവര്‍….
വൈക്കം ഗോപകുമാര്‍ കേരളത്തിലെ ഭീകരവാഴ്ചയുടെ ജീവിക്കുന്ന രക്തസാക്ഷികളില്‍ ഒരാളാണ്. മൂന്നു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ് ചതഞ്ഞ കോശങ്ങള്‍ കാലാന്തരത്തില്‍ അര്‍ബുദമായി മാറിയെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പൊലീസിന്റെ റൂള്‍ത്തടികൊണ്ടുള്ള അടിയേറ്റ് തല പൊട്ടിയിരുന്നു. ഈ ഭാഗത്താണ് അര്‍ബുദകോശങ്ങള്‍ പടര്‍ന്നുപിടിച്ചത്. അടിയന്തരാവസ്ഥയുടെ 25-ാം വാര്‍ഷികദിനത്തില്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ വൃഷണങ്ങള്‍ നീക്കം ചെയ്ത ശസ്ത്രക്രിയയ്‌ക്ക് വിധേയനായി കിടക്കുകയായിരുന്നു അദ്ദേഹം. ലിംഗവും വൃഷണവും കൂട്ടിപ്പിടിച്ച് വലിച്ച് പോലീസ് നടത്തിയ ക്രൂരതയുടെ പരിണതഫലം. ഉരുട്ടല്‍, കാവടിയാട്ടം, കത്തിയേല്‍ കയറ്റുക തുടങ്ങിയ അസഹനീയമായ രാക്ഷസീയതയുടെ ഇര. ഇരുതോളിലും പിടിച്ച് ശക്തിയായി കുലുക്കി നട്ടെല്ല് ഇളകിയപ്പോള്‍ മുട്ടുകാലിന് ഇടിച്ചുവീഴ്‌ത്തി, കശേരുക്കള്‍ അകന്നതിനെ തുടര്‍ന്ന്, ശമനമില്ലാത്ത നടുവുവേദനയും കാലുകളിലെ വറ്റാത്തനീരും 43 വര്‍ഷമായി തുടരുന്നു. തണുപ്പടിച്ചാല്‍ വിറച്ച് താഴെവീഴും. തുടര്‍ച്ചയായ ചികിത്സകളും മനോവീര്യവുമാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെങ്കിലും പ്രായം കൂടുംതോറും വേദനയും അസ്വസ്ഥതകളുമേറുന്നു. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരമിടറും, പീഡനകാലത്ത് അനുഭവിച്ച വേദനകളുടെ ഓര്‍മ്മകളിലല്ല, ജീവന്‍മരണ പോരാട്ടങ്ങളോട് ഇന്ന് അധികൃതര്‍ കാണിക്കുന്ന അവഗണനയെ ഓര്‍ത്ത്.
1976 ആഗസ്ത് 1ന് ആണ് യൂത്ത് കോണ്‍ഗ്രസ്സുകാരാല്‍ ഒറ്റുകൊടുക്കപ്പെട്ട് ആലപ്പുഴ ജില്ലാപ്രചാരക് ആയിരുന്ന 24 കാരന്‍ കെ.പി. ഗോപകുമാര്‍ അറസ്റ്റിലാവുന്നത്. 16 ദിവസം അന്യായ തടങ്കലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഇതിനുശേഷം വിചാരണയില്ലാതെ സി ക്ലാസ് ജയിലിലടച്ചു. നരകയാതനയുടെ പര്യായമായിരുന്നു സി ക്ലാസ് തടവറകള്‍. ചെറിയ ഒരു മുറിയില്‍ ആറും ഏഴും പേര്‍, നാമമാത്ര ഭക്ഷണം, കിടക്കാന്‍ തുച്ഛമായ സൗകര്യം. ജയിലധികൃതുടെ ക്രൂരമായ പീഡനങ്ങള്‍. ഫലമോ, ചുറുചുറുക്കുള്ള ചെറുപ്പക്കാരെല്ലാം നിത്യരോഗികളായി. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനും മൗലിക അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ ധീരന്‍ ഇന്ന് രോഗശയ്യയില്‍ വേദനയുടെ ദിവസങ്ങള്‍ തള്ളിനീക്കുന്നു.
പീഡനങ്ങളുടെ ദുരന്തഫലം തലമുറകളിലേക്കും വ്യാപിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് അമൃത ആശുപത്രിയില്‍ മനോരോഗ ചികിത്സയ്‌ക്ക് വിധേയയായ മണ്ണാറശ്ശാല വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മകളുടെ മകള്‍. ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചാണ് വാസുദേവനെ പോലീസ് ജീപ്പിലേക്ക് വലിച്ചിട്ടത്. ആ ഭീകര ദൃശ്യം കണ്ട് അവര്‍ക്ക് മനോനില തെറ്റി. മരണംവരെ അവര്‍ മനോരോഗിയായി ജീവിച്ചു. രണ്ടുവര്‍ഷം മുന്‍പ് വാസുദേവനും മരിച്ചു. കടുത്ത മാനസികാഘാതം ഗര്‍ഭസ്ഥശിശുവിനെയും ബാധിച്ചു. ജനിച്ച പെണ്‍കുട്ടി വിഷാദരോഗ ബാധിതയായി. ഇതിന്റെ പരിണതഫലമായി ഇവരുടെ മകളും മാനസിക രോഗത്തിനടിമയായി.
7,435 പേരാണ് സമരത്തില്‍ പങ്കെടുത്തത്. അതില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. കുറച്ചുപേര്‍ കേരളം വിട്ട് വെളിയില്‍പോയി. ബാക്കിയുള്ളവരില്‍ വളരെ അവശരായ കിടപ്പുരോഗികളുണ്ട്. സര്‍ക്കാര്‍സഹായം ലഭിക്കാത്തതിനാല്‍ അവരെ സഹായിക്കാന്‍ ആര്‍എസ്എസ്സിന്റെ പ്രാന്തതലത്തിലുള്ള അധികാരികളോട് സംഘടനാ ഭാരവാഹികള്‍ സംസാരിച്ചു. 2016 നവംബര്‍ മുതല്‍ സംഘം 130 പേര്‍ക്ക് 1,000 രൂപ വീതം പ്രതിമാസം നല്‍കുന്നു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവാകേന്ദ്രത്തിന്റെ ട്രസ്റ്റില്‍നിന്നാണ് പണം നല്‍കുന്നത്. ഇതിന് പുറമെ 15 പേര്‍ക്ക് സന്നദ്ധസംഘടനകളും വ്യക്തികളും സഹായമെത്തിക്കുന്നു.
തുരുമ്പ് പിടിച്ച് നട്ടും ബോള്‍ട്ടും പോയ ഇവരെ ആര്‍ക്ക് വേണമെന്നാണ് ഉന്നതനായ ഒരു ജനപ്രതിനിധി ചോദിച്ചത്. ജയിലില്‍ കിടന്നവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ വിലയറിയൂ. അനുഭവിക്കാത്തവര്‍ വിളിച്ചുപറയുന്നത് ഇത് ത്യാഗമാണ് സഹിക്കണമെന്നാണ്.
എത്രയോ കുടുംബങ്ങളാണ് തകര്‍ന്ന് തരിപ്പണമായത്. പീഡനത്തിനിരയായവരോട് കാണിക്കുന്ന നന്ദികേടാണ് ഈ അവഗണന. ഗ്രഹണസമയത്ത് രാഷ്‌ട്രത്തെ സംരക്ഷിച്ച, ജനാധിപത്യത്തെ സംരക്ഷിച്ച ഇവരെ സംരക്ഷിക്കേണ്ടത് ധര്‍മ്മമാണ്. ഇന്ന് ഇവര്‍ക്ക് നേരെ മുഖം തിരിച്ചാല്‍ നാളെ അതിന്റെ വില കൊടുക്കേണ്ടി വരും, ഒരുപക്ഷേ അന്നവര്‍ ജീവിച്ചിരിപ്പുണ്ടാവില്ല.
















