വൈദ്യം പഠിക്കാന്‍ തന്റെയരികില്‍ വന്നത് അശ്വനീദേവകളായിരുന്നുവെന്ന് ആലത്തൂര്‍ നമ്പിക്ക് ബോധ്യമായി. അവര്‍ തന്നെയാണ് മരത്തിലിരുന്ന് ‘കോരുക്ക്’, എന്നുചോദിച്ചതെന്നും നമ്പിക്ക് മനസ്സിലായി. അശ്വനീദേവന്മാരുടെ സാന്നിധ്യമുണ്ടായതു കൊണ്ടാണ് ആ ഇല്ലത്തുള്ള നമ്പിമാര്‍ക്ക് വൈദ്യരംഗത്ത് അനിതര സാധാരണമായ വൈഭവം കൈവന്നത്.
അശ്വനീദേവന്മാര്‍ കൈയില്‍ പുരണ്ട പച്ചമരുന്ന് തേച്ച തൂണ്‍ ചുരണ്ടിയെടുത്ത് വെള്ളത്തില്‍ തേച്ച് നെറ്റിയില്‍ പുരട്ടിയാല്‍ എത്ര കഠിനമായ തലവേദനയും മാറുമായിരുന്നു. പക്ഷേ അന്നത്തെ ഇല്ലം പിന്നീട് അഗ്നിക്കിരയായി.
ഗ്രന്ഥം ഇടതു കൈകൊണ്ട് വാങ്ങിയതിനാല്‍ ആലത്തൂര്‍ നമ്പിമാര്‍ ഇടതു കൈകൊണ്ട്് മരുന്നു നല്‍കിയാല്‍ കൂടുതല്‍ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. സര്‍പശ്രേഷ്ഠനായ തക്ഷകന് ഒരിക്കല്‍ ഉദരരോഗം പിടിപെട്ടു. അവശനായ തക്ഷകന്‍ ബ്രാഹ്മണന്റെ രൂപത്തില്‍ ആലത്തൂര്‍ നമ്പിയുടെ അരികില്‍ ചെന്നു. നമ്പി ഒരു മരുന്നെടുത്ത് ചുക്കു വെള്ളത്തില്‍ കലക്കി. ബ്രാഹ്മണനെ അവിടെ കിടത്തിയ ശേഷം മരുന്ന് വായിലേക്ക് ഒരു കുഴല്‍ വെച്ച് വലതു കൈകൊണ്ട് പിടിച്ച് ഇടതു കൈകൊണ്ട് ഒഴിച്ചു കൊടുത്തു. ആ മരുന്നു സേവിച്ച ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വയറുവേദന ഭേദമായി. ഇനിയൊരിക്കലും അങ്ങേക്ക് വയറുവേദന ഉണ്ടാകില്ലെന്നും നമ്പി അറിയിച്ചു. അതോടെ തക്ഷകന് ഇനിയും താനാരാണെന്ന് വ്യക്തമാക്കാതിരിക്കുന്നത് നല്ലതല്ലെന്നു തോന്നി. താന്‍ ആരാണെന്ന് നമ്പിയോട് വിശദീകരിച്ചു. ‘ ഞാന്‍ തക്ഷകനാണ്. എന്റെ അസുഖം ഭേദമാക്കിയ അങ്ങയെ ഞാന്‍ അനുഗ്രഹിക്കുന്നു. ഈ ഇല്ലത്തു ജനിക്കുന്നവരെ ഒരു കാലത്തും സര്‍പങ്ങള്‍ ദംശിക്കുകയില്ല. അഥവാ ദംശിച്ചാലും ശരീരത്തില്‍ വിഷം വ്യാപിക്കുകയില്ല. ഈ ഇല്ലപ്പുരയിടത്തില്‍ വെച്ച് അന്യരേയും അപ്രകാരം തന്നെയാകും. എനിക്ക് അങ്ങ് ഇടതു കൈകൊണ്ട് മരുന്ന് ഒഴിച്ചു തന്നാണല്ലോ ദീനം ഭേദമാക്കിയത്. അതിനാല്‍ ഈ ഇല്ലത്തുള്ളവര്‍ ഇടതു കൈകൊണ്ട് മരുന്നു നല്‍കിയാല്‍ കൂടുതല്‍ ഫലമുണ്ടായിരിക്കും. എന്നും ഇവിടെ ഒരാള്‍ക്ക് സര്‍പദൃഷ്ടി ഉണ്ടായിരിക്കുകയും ചെയ്യും.’ എന്ന് അരുളിച്ചെയ്ത ശേഷം ബ്രാഹ്മണവേഷധാരിയായ തക്ഷകന്‍ മറഞ്ഞു.
ഒരിക്കല്‍ പാമ്പുമേക്കാട്ടു നമ്പൂതിരിമാരില്‍ ഒരാള്‍ക്ക് അതികഠിനമായ ദീനം പിടിപെട്ടു. ചികിത്സയ്‌ക്കായി ആലത്തൂര്‍ ഇല്ലത്ത് അക്കാലത്ത് ഭിഷഗ്വരനായിരുന്ന നമ്പിയെ പാമ്പുമേക്കാട്ടേക്കു വിളിച്ചു വരുത്തി. ഒരു ദിവസം ഉച്ചയ്‌ക്ക് മേക്കാട്ടു നമ്പൂതിരിയും നമ്പിയും വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്ന നേരത്ത് ഭീകരനായ ഒരു സര്‍പ്പം അവരുടെ അടുക്കലേക്ക് ചെന്നു. അതു കണ്ട് നമ്പി വല്ലാതെ ഭയപ്പെട്ടു. ഭയന്നോടാന്‍ ഭാവിച്ച നമ്പിയോട് നമ്പൂതിരി, ‘ഈ പാമ്പുകളെ ഭയപ്പെടേണ്ടതില്ല, അവ ഉപദ്രവിക്കുകയില്ലെ’ ന്ന് സമാധാനിപ്പിച്ചു. സര്‍പം ഇഴഞ്ഞു ചെന്ന് നമ്പൂതിരിയുടെ മടിയില്‍ കയറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍പ്പം നമ്പിയുടെ അരികിലേക്ക് തല നീട്ടി. നമ്പി വല്ലാതെ ഭയന്നു. അപ്പോഴും നമ്പൂതിരി പറഞ്ഞു, ‘ ഭയപ്പെടേണ്ട, അതിന്റെ തലയ്‌ക്ക് എന്തോ അസുഖമുണ്ട്. അത് കാണിക്കാനാണ് തല നീട്ടുന്നത്’. സര്‍പ്പത്തിന്റെ തലയില്‍ നീര് ഉരുണ്ടു കൂടിയതായികണ്ടു. ഒരു വിധം ധൈര്യം അവലംബിച്ച് നമ്പി സര്‍പത്തിന്റെ തലയില്‍ കത്തി കൊണ്ട് കീറി അതിനകത്ത് ഇരുന്ന ഇല്ലിമുള്ള് പുറത്തെടുത്തു. അതിനു ശേഷം മുറിവില്‍ മരുന്ന് പുരട്ടി. പിന്നീട് സര്‍പം അവിടെ നിന്ന് പതുക്കെ ഇറങ്ങിപ്പോയി.
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പാമ്പുമേക്കാട്ടു നമ്പൂതിരിയുടെ ദീനം മാറി. ഏറ്റെടുത്ത ചികിത്സ പൂര്‍ത്തിയാക്കി യാത്ര പറഞ്ഞ് നമ്പി പുറത്തേക്കിറങ്ങി.
ആ സമയത്ത്, നമ്പി മുള്ളെടുത്ത് ജീവന്‍ രക്ഷിച്ച സര്‍പ്പം അരികിലെത്തി. ഉടനെ സര്‍പ്പം നമ്പിയുടെ മുമ്പില്‍ ഒരു മാണിക്യകല്ലെടുത്തിട്ടു. നമ്പി അത് എടുക്കണമോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്നപ്പോള്‍ ‘ ഒട്ടും സംശയിക്കേണ്ടാ, അത് അങ്ങേയ്‌ക്കുള്ള സമ്മാനമാണ്’ എന്ന് നമ്പൂതിരി പറഞ്ഞു. നമ്പി ആ മാണിക്യകല്ലുമായി ഇല്ലത്തേക്കു മടങ്ങി.
















