അമ്മ മനസ്സുകളുടെ മാന്ത്രിക സ്വാധീനം വൈക്കത്തപ്പന്റെ നാട്ടിലെ ഗോപകുമാറിന്റെ ജീവിതയാത്രയില്‍ പ്രഭാവലയമാകുന്നു. ജന്മം പുണ്യം പകരുന്ന പൂവിതളാകണമെന്ന പൂര്‍വ്വിക മോഹത്തിന്റെ പൂര്‍ണ്ണതയിലാണ് കൊട്ടാരം വീട്. നാടിനെ അമരത്വത്തിലേക്കു നയിക്കണമെന്ന അടങ്ങാത്ത മോഹത്തിന്റെ കഥ പറയുന്ന കൗമാരം.
പ്രവര്‍ത്തനമണ്ഡലത്തില്‍ ഉപബോധമനസ്സിനു വ്യാപ്തികൂട്ടിയിട്ടും അതിനുമപ്പുറം കടന്ന അനുഭവക്കാഴ്ചകളുടെ യൗവ്വനം ദുരന്തങ്ങളുടെ നിരന്തര പ്രയാണങ്ങളിലും മുടങ്ങാത്ത സംഘജപത്തിലൂടെ ആവാഹിച്ചെടുത്ത ഉള്‍ക്കരുത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇവിടെ കാണുന്നത്.
കാന്‍സര്‍ കാര്‍ന്നു തിന്നുമ്പോഴും വാര്‍ദ്ധക്യം ആധിപത്യമുറപ്പിക്കുമ്പോഴും ഒരു തപസ്വനിയുടെ മനോബല ദൃഷ്ടാന്തമായി വൈക്കം ഗോപകുമാര്‍ ഇനിയും ജീവിക്കുന്നു.
അടിയന്തിരാവസ്ഥയുടെ ഭീകരമുഖത്തിന്റെ ജീവിക്കുന്ന ആദര്‍ശബിംബമാണ് വൈക്കം ഗോപകുമാര്‍. ജീവിതം അസ്തമിച്ചു എന്നു കരുതിപ്പോയ ഒരു നാള്‍. അതിക്രൂരമായ പീഡനമുറകളിലൂടെ കൊല്ലാക്കൊല ചെയ്ത ദിനങ്ങള്‍. ശരീരം ചതച്ചുകൂട്ടുന്ന മര്‍ദ്ദനമുറകള്‍. ക്രൂരമായ പ്രഹരത്തിലൂടെ വെന്തെരിയുന്ന വേദനയും പേറി അലറി കരഞ്ഞ രാത്രികള്‍. നിരന്തരം കൊല്ലാകൊല ചെയ്യുമ്പോള്‍ കരഞ്ഞു പറഞ്ഞു ‘എന്നെ കൊന്നുതരാമോ? എന്ന് . അന്നത്തെ വേദനകളുടെ ആഴം അളക്കാന്‍ എനിക്കറിയില്ല. പക്ഷെ ഞാനതിലൂടെ വേദനിച്ചത് എന്റമ്മ ഞാന്‍ മര്‍ദ്ദനമേറ്റ് പുളയുന്ന സമയത്ത് മുറിക്കുള്ളില്‍ ഭ്രാന്തമായി കിടന്നലറുകയായിരുന്നെന്നറിഞ്ഞപ്പോഴാണ് ഗോപകുമാര്‍ പറയുന്നു.
ഞാന്‍ എവിടെയെന്നു പോലും അറിയാതിരുന്ന എന്റെ അമ്മ എനിക്കേല്‍ക്കുന്ന മാരക മര്‍ദ്ദനത്തിന്റെ വേദന പങ്കിടുകയായിരുന്നു എന്നത് എന്നെ ഇന്നും വിസ്മയിപ്പിക്കുന്നു. അപ്പോഴാണ് നൊന്തുപെറ്റ അമ്മയ്‌ക്ക് മകനിലുള്ള അദൃശ്യബന്ധത്തിന്റെ തീവ്രത ഞാന്‍ മനസ്സിലാക്കിയത്.
ജീവിതത്തില്‍ പെയ്തിറങ്ങിയ ദുരിതങ്ങളുടെ പെരുമഴകളൊക്കെ ആത്മബലം കൊണ്ട് അതിജീവിച്ചു വൈക്കം ഗോപകുമാര്‍ ഇന്ന് കാന്‍സര്‍ രോഗബാധിതനാണ്. ഈ മാരകരോഗത്തോട് പടപൊരുതി അതിജീവനത്തിന്റെ പാതയിലൂടെ നീങ്ങുന്ന ഗോപകുമാറിന് മറ്റൊരമ്മ മാതാ അമൃതാനന്ദമയി ഇന്ന് ആത്മബലമേകുന്നു. അമ്മ മനസ്സുകള്‍ക്കു മുന്നില്‍ സര്‍വ്വതും സമര്‍പ്പിക്കുന്ന ജീവിതയാത്ര.
യുവത്വം അമരത്വം നേടിയ മനസുമായി വൈക്കത്തെ കൊട്ടാരത്തില്‍ വീട്ടില്‍ ഇന്ന് ഗോപകുമാറുണ്ട്. നിശബ്ദനായി, നിസംഗനായി, ഒരായിരം ഓര്‍മ്മകള്‍ അയവിറക്കി നീര്‍മിഴികളെ പോലും സ്വാന്തനിപ്പിക്കുന്ന മന്ദഹാസവുമായി.
രാഷ്‌ട്രീയ സ്വയം സേവകസംഘം താലൂക്ക് പ്രചാരക്, ജില്ലാ പ്രചാരക്, വിഭാഗ് കാര്യവാഹ്, ബിജെപി സംസ്ഥാന സെകക്രട്ടറി, ജില്ലാ പ്രസിഡന്റ്, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ച വൈക്കം ഗോപകുമാര്‍ പ്രമുഖ വാഗ്മിയും മികച്ച സംഘാടകനുമാണ്.
അദ്ധ്യാപകനായിരുന്ന അച്ഛനോടൊപ്പം ആലപ്പുഴയില്‍ താമസിക്കുന്ന കാലത്ത് 1965 ലാണ് ആദ്യം ശാഖയില്‍ പോകുന്നതും സ്വയം സേവകനാകുന്നതും. ചാത്തനാട് സ്‌കൂളിലെ അധ്യാപകനായിരുന്ന അച്ഛനും സംഘത്തോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു. ആലപ്പുഴയില്‍ എസ്.സേതു മാധവന്‍ ജില്ലാ പ്രചാരകനായിരുന്ന 1966ല്‍ പ്രാഥമിക ശിക്ഷണശിബിരവും 67ല്‍ പ്രഥമവര്‍ഷ ഒ.റ്റി.സിയും 68ല്‍ ദ്വിതീയ വര്‍ഷ ഒറ്റിസിയും കഴിഞ്ഞു. ഉടന്‍ തന്നെ വിസ്താരകനുമായി. ആദ്യം അടൂര്‍ കടമ്പനാട്ടയിരുന്നു പ്രവര്‍ത്തനമേഖല തുടര്‍ന്ന് എറണാകുളം നഗരത്തില്‍ 1969ല്‍ മൂന്നാം വര്‍ഷ ഒ.റ്റി.സിയ്‌ക്കു ഭാസ്‌ക്കര റാവുജി പറഞ്ഞയച്ചു. 16-ാം വയസ്സില്‍ തൃതീയവര്‍ഷം ഒ.റ്റി.സി കഴിഞ്ഞവര്‍ ഇപ്പോള്‍ ഞാനും വിഭാഗ് പ്രചാരകനായിരുന്ന കെ.എന്‍.ഗോപിനാഥനും മാത്രമാണുള്ളതെന്ന് ഗോപകുമാര്‍ പറയുന്നു. പിന്നീട് തൊടുപുഴ താലൂക്ക് പ്രചാരകനായി പ്രവര്‍ത്തനം. 22-ാം വയസ്സില്‍ ആലപ്പുഴ ജില്ലാ പ്രചാരകനായിരുന്ന കാലത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം.
അത് ഒരു സഹനകാലമായിരുന്നു. 1976-ലെ അടിയന്തരാവസ്ഥക്കാലത്തെ ഇടിമുറിക്കൂട്ടിലെ ഓര്‍മ്മകളിലേക്ക് ആ വാക്കുകള്‍ ചിതറി വീണു. ആര്‍എസ്എസിന്റെ ജില്ലാ പ്രചാരകനായിരിക്കുമ്പോഴാണ് അശനിപാതം പോലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. ആലപ്പുഴ നഗരത്തില്‍ മുപ്പാലത്തിനടുത്ത് പോലീസ് സ്റ്റേഷനു ചേര്‍ന്നു നില്‍ക്കുന്ന കൗസ്തുഭം എന്ന പഴയ ഒറ്റ നില വീട്ടിലായിരുന്നു പൊലീസ് ക്യാമ്പ്. ഇസ്പേഡ് എന്നറിയപ്പെട്ടിരുന്ന ഗോപിനാഥന്‍ നായര്‍, അന്ന് സി.ഐ. ആയിരുന്ന സുരേന്ദ്രന്‍, ഇപ്പോള്‍ പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥനായ ജയപ്രകാശ് തുടങ്ങിയവരായിരുന്നു ക്യാമ്പിന്റെ ചുമതലക്കാര്‍. ആയിരം വാട്ട്സ് കത്തിനില്‍ക്കുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ ചോദ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. ഭാസ്‌കര്‍റാവു എവിടെ?’ എന്നതായിരുന്നു ചോദ്യം. ആര്‍എസ്എസ്സിന്റെ മുഖ്യ സംഘാടകരിലൊരാളായ ഭാസ്‌കര്‍റാവു അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നകാലമായിരുന്നു അത്. അദ്ദേഹം ആലപ്പുഴയിലും എത്തിയിരുന്നു. കേരളീയനല്ലെങ്കിലും കേരളീയനെപ്പോലെ ജീവിക്കുകയും ആര്‍.എസ്സ്.എസ്സിന്റെ താഴെത്തട്ടുവരെബന്ധം പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു ഭാസ്‌കര്‍ റാവു. നിരന്തരമായിയാത്ര ചെയ്തു കൊണ്ടിരിക്കും ജനസംഘത്തിന്റെയും ആര്‍എസ്സ്.എസ്സിന്റെയും അടിയന്തരാവസ്ഥ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് രൂപം കൊടുത്ത ലോക്സംഘര്‍ഷ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായിട്ടാണ് അന്ന് ഭാസ്‌ക്കര്‍ റാവു കേരളത്തില്‍ ഓടിനടന്നിരുന്നത്. അതിനിടയില്‍ പലപ്പോഴായി ആലപ്പുഴയിലും എത്തിയിരുന്നു. സംസ്ഥാനം മുഴുവന്‍ അതുകൊണ്ടു തന്നെനോട്ടപ്പുളളിയായിരുന്ന അദ്ദേഹത്തെ എങ്ങനെയും അകത്താക്കുക എന്നത് ഭരണാധികാരികളുടെ വാശിയായിരുന്നു.

അതിനു തുമ്പു കിട്ടാന്‍ വേണ്ടിയാണ് ഗോപകുമാറിനെ ക്യാമ്പിലെത്തിച്ചത്.എന്നാല്‍ സംഘരഹസ്യം മരണംവരെ സൂക്ഷിക്കാനുളളതാണെന്ന് ഗോപകുമാര്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ചോദ്യമെത്തി. കുരുക്ഷേത്രം എവിടെ അച്ചടിക്കുന്നു?”. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും മേല്‍ കടുത്ത സെന്‍സറിംഗ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. എന്നാലിവയെല്ലാം തൃണവല്‍ഗണച്ച് അടിയന്തരാവസ്ഥക്കാലത്തെ ഭരണ, പൊലീസ് ഭീകരതകളെ കുരുക്ഷേത്രം എന്ന ആര്‍എസ്എസ് പ്രസിദ്ധീകരണം ജനസമക്ഷമെത്തിച്ചു.
കേരളമൊട്ടാകെ കുരുക്ഷേത്രത്തിന്റെ അമ്പതിനായിരം കോപ്പി രഹസ്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ജില്ലകള്‍ മാറിമാറി പ്രസ്സുകള്‍ മാറിമാറി അച്ചടിച്ചിരുന്ന കുരുക്ഷേത്രം തടയേണ്ടണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ ആവശ്യമായി മാറി. രഹസ്യമായി അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന കുരുക്ഷേത്രത്തിന്റെ ഉറവിടവും ഗോപകുമാറില്‍ നിന്ന് പൊലീസിന് അറിയേണ്ടിയിരുന്നു. അതിനും മൗനമായിരുന്നു മറുപടി. ആ നിമിഷം മുതല്‍ പതിനാറുദിവസം നീണ്ട മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് ‘കൗസ്തുഭ’ത്തിന്റെ നാലു ചുമരുകള്‍ക്കുളളില്‍ തുടക്കമായി.
1976 ആഗസ്റ്റ് ഒന്നിനാണ് ഗോപകുമാറിനെ പൊലീസ് പിടികൂടിയത്. ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍വച്ച് അടുത്തു പരിചയമുണ്ടായിരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോപകുമാറിനെ പൊലീസിന് ഒറ്റിക്കൊടുക്കുകയായിരുന്നു. പൊലീസ് ബസ് സ്റ്റാന്‍ഡ് വളയുകയും താന്‍ അകപ്പെട്ടു എന്നു ബോധദ്ധ്യമാവുകയും ചെയ്ത അവസരത്തില്‍ കൈയിലിരുന്ന ആര്‍.എസ്സ്.എസ്സിനെ സംബന്ധിക്കുന്ന രഹസ്യ രേഖകളടങ്ങുന്ന ബാഗും കുടയും ആദ്യംകയറിയ ബസ്സില്‍ ഉപേക്ഷിച്ച് ഗോപകുമാര്‍ മറ്റൊരു ബസ്സില്‍ കയറിയിരുന്നു. ബസ്സ്റ്റാന്‍ഡില്‍ അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍കണ്ട് ഓടിക്കൂടിയ നാട്ടുകാരോടായി ”കളളനാണ്, മോഷണക്കേസില്‍ പ്രതി” എന്ന് പൊലീസ് വിളിച്ചുപറഞ്ഞു. ജയപ്രകാശിനായിരുന്നു ആദ്യ ഊഴം. എന്തോ ഒരു ചോദ്യം ചോദിച്ച് അയാള്‍ കൈയിലിരുന്ന റൂള്‍ത്തടി കൊണ്ട് തലയിലാഞ്ഞടിച്ചു. തലപൊട്ടി മുഖത്തും ശരീരത്തുമായി ചോരപടര്‍ന്നു. ഞാന്‍ ബോധംകെട്ടുപോയി. ബോധമുണരുമ്പോള്‍ ശക്തമായ, കണ്ണു മങ്ങിപ്പോകുന്ന പ്രകാശമുളള ഒരു മുറിയിലായിരുന്നു ഞാന്‍. അവിടെ കിടന്നാല്‍ പകലും രാത്രിയും അറിയുമായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നതുമൊക്കെ ആ മുറിയില്‍ തന്നെ- ഗോപകുമാര്‍ ഓര്‍മ്മിക്കുന്നു.
തുടര്‍ന്ന് അതിക്രൂരനായ ഗോപിനാഥന്‍നായര്‍ തന്റെ ഏതാണ്ട് എല്ലാ മര്‍ദ്ദനമുറകകളും പ്രയോഗിച്ചു. ഉരുട്ടലിലായിരുന്നു തുടക്കം. ഉലക്ക കയറ്റിവച്ചുളള പ്രയോഗം. പത്തുവയസ്സുമുതല്‍ ആര്‍.എസ്സ്.എസ്സിന്റെ കായികാഭ്യാസങ്ങളില്‍ പങ്കെടുത്തിരുന്നതുകൊണ്ട് ആദ്യമൊക്കെ പിടിച്ചുനിന്നു. മൂന്നു ഘട്ടം കഴിഞ്ഞപ്പോള്‍ അവശനായി. എന്നിട്ടും അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല. ഉരുട്ടലിന്റെ കടുത്ത വേദനയില്‍ പലപ്പോഴും അലറി നിലവിളിച്ചു. കാര്യമായ മറുപടികള്‍ ഒന്നും കിട്ടാതിരുന്നതുകൊണ്ട് ഗോപിനാഥന്‍നായര്‍ പുതിയ മര്‍ദ്ദന രീതികളിലേക്ക് കടന്നു. അതിലൊന്നായിരുന്നു കാവടികെട്ട്. കൈ രണ്ടും മുകളിലേയ്‌ക്ക് പിടിച്ചുയര്‍ത്തും അതിനുശേഷം കൈകള്‍ക്കും കഴുത്തിനുമിടയിലൂടെ ഒരു ലാത്തി തിരുകിക്കയറ്റും. ആ മരവിപ്പില്‍തുടങ്ങും വേദന. പിന്നീടത് വളര്‍ന്ന് ബോധം കെടുന്നതില്‍ എത്തും. ഇതിനിടയില്‍ മരവിപ്പും വേദനയും കൊണ്ട് ബാലന്‍സ്‌കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നിന്നാടും. വീഴാന്‍പോകുമ്പോള്‍ വശങ്ങളില്‍ നില്‍ക്കുന്ന പൊലീസുകാര്‍ പിടിച്ചു നേരെനിര്‍ത്തും. ബോധംകെട്ട് നിലത്തുവീഴുന്നതുവരെ ഈ പ്രക്രിയ തുടരും. ഗോപകുമാര്‍ ഓര്‍ക്കുന്നു. കാവടികെട്ടിന്റെ വേദന പിന്നെയും ദിവസങ്ങള്‍ നീളും. പിന്നീട് പല തവണ കൈകള്‍ മുകളിലേയ്‌ക്ക് പിടിച്ചുകെട്ടി കപ്പിയില്‍ കെട്ടി കാലിന്റെ പെരുവിരലില്‍ ശരീരം നില്‍ക്കത്തക്കവിധം നിര്‍ത്തി. അതും ഗോപിനാഥന്‍നായരുടെ രീതികളിലൊന്നായിരുന്നു.”ഗോപകുമാര്‍ പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഒരിക്കല്‍ ആലപ്പുഴയില്‍ എത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിനെ കാണാന്‍ തിരുവല്ലയില്‍ ഗോപകുമാര്‍ എത്തിച്ചിരുന്നു. അതിനെപ്പറ്റിയുളള ചോദ്യങ്ങളായിരുന്നു ചോദ്യം ചെയ്യലിലെ ഒരു ഘട്ടത്തില്‍ ഒപ്പം മൂഴിയാറിലെ ബോംബ് കേസെന്ന അറിവില്ലാത്ത വിഷയത്തെപ്പറ്റിയുളള അന്വേഷണവും. ”രാത്രിയും പകലും തിരിച്ചറിയാനാവാത്ത വിധം ഒരു പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബള്‍ബിന്റെ ചൂടേറ്റ് കണ്ണുകള്‍ വീര്‍ത്തിരുന്നു. കണ്ണു തുറക്കാന്‍ പറ്റാത്ത അവസ്ഥ. ഒപ്പം കഠിനമായ ശരീരവേദനയും. ഇതിനിടയിലായിരിക്കും ഗോപിനാഥനും സംഘവും കയറിവരിക. വന്നപാടെ അവര്‍ ഇടി തുടങ്ങും. ഒരു തവണ എന്നെ ബലമായിപിടിച്ച് കുറെനേരം ഉലച്ചു. അതിനിടയില്‍ ആരോ എന്റെ നട്ടെല്ല് നോക്കി വലിയശക്തിയോടെ തൊഴിച്ചു. നട്ടെല്ലില്‍ ചെറിയൊരു ശബ്ദം കേട്ടു. ആ നിമിഷം തന്നെ ഞാന്‍ ബോധംകെട്ട് നിലത്തു വീണുപോയി. അന്നത്തെ ആ പൊട്ടല്‍ ഇപ്പോഴും ഇടയ്‌ക്കിടെകടുത്ത വേദനയായി തിരികെ വരാറുണ്ട് . മറ്റോരവസരത്തില്‍ ‘ഡബ്ള്‍ ആക്ഷന്‍’ എന്നൊരു പ്രയോഗവും അവര്‍നടത്തിയിരുന്നു. അപ്രതീക്ഷിതമായ സമയത്ത് തല ഭിത്തിയോട് ചേര്‍ത്ത് ഇടിക്കുന്നതാണ് ആ പ്രയോഗം. പതിനാറു ദിവസത്തിനിടയില്‍ ആ പ്രയോഗത്താല്‍ പല തവണ തലപൊട്ടി ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. പല തവണ ആവര്‍ത്തിച്ചു നടത്തിയ ഉരുട്ടലില്‍ ഇടത്തേക്കാലിന്റെ തുടഭാഗവും കാലും തമ്മില്‍ചേരുന്ന ഭാഗത്ത് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. ഇന്നും ശ്രദ്ധിച്ചില്ലെങ്കില്‍ കാലിലെ കുഴഭാഗം തെന്നിമാറും. അസഹ്യമായ വേദനയായിരിക്കും അപ്പോള്‍- ഗോപകുമാറിന്റെ വൃദ്ധനയനങ്ങളില്‍ ഒരു വേദനക്കാലം തെളിഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നതുവരെ ഇടിമുറിക്കൂട്ടിലെ പീഡനം തുടര്‍ന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ ജയില്‍വാസമനുഷ്ഠിച്ചു.
ശരീരത്തിലേറ്റ ക്ഷതങ്ങള്‍ക്കും പരിക്കുകള്‍ക്കും അടിയന്താരാവസ്ഥയ്‌ക്കു ശേഷം അഞ്ചുവര്‍ഷത്തോളം പഞ്ചകര്‍മ്മചികിത്സ നടത്തി. അങ്ങനെയാണ് ശരീരം വീണ്ടെടുത്തത്.”അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം. നാടൊട്ടുക്ക് ജനാധിപത്യ സംരക്ഷണത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടണ്ട് ആചരിക്കുന്ന സമയത്ത് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗോപകുമാര്‍ ഒരു വലിയ ശസ്ത്രക്രിയയ്‌ക്ക് വിധേയമാവുകയായിരുന്നു. ആ ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ വൃഷണസഞ്ചികള്‍ നീക്കം ചെയ്തു.ക്യാമ്പില്‍ വച്ച് ഗോപിനാഥന്‍നായര്‍ നടത്തിയ പുതിയ മര്‍ദ്ദനമുറയുടെ ഫലം. അന്ന് ഗോപകുമാറിന്റെ ലിംഗവും വൃഷണസഞ്ചിയും കൂട്ടിപ്പിടിച്ച് വലിച്ചിഴച്ചു. അടിയന്താരാവസ്ഥയ്‌ക്കു ശേഷം ഒരുപാട് ശാരീരിക പ്രയാസങ്ങള്‍ക്ക് അതു കാരണമായി. ആയുര്‍വേദവും പാരമ്പര്യവൈദ്യവുമെല്ലാം പരീക്ഷിച്ചശേഷം ഒടുവില്‍ അത് നീക്കം ചെയ്യുകയായിരുന്നു.

ഒരു കാലത്ത് പ്രതാപികളായിരുന്നു ഗോപകുമാറിന്റെ കുടുംബക്കാര്‍. ദേശസ്നേഹികളും. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കാരണവരായ നാരായണ്‍നായര്‍ വിദേശികളുമായുളള ഏറ്റുമുട്ടലില്‍ മരിച്ചു. തുടര്‍ന്ന് രാജാവ് അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് വീട് വച്ചുനല്‍കി. ഗോപകുമാറിന്റെ അമ്മയുടെ അമ്മാവന്‍ വൈക്കം എസ് രാമന്‍പിളള വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1980ല്‍ അമ്മ കാര്‍ത്ത്യായനിയമ്മയ്‌ക്കു അസുഖം കൂടുതലായപ്പോള്‍ ഗോപകുമാര്‍ പ്രചാരക ചുമതലയില്‍ നിന്ന് ഒഴിവായി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും സംഘപ്രവര്‍ത്തനത്തില്‍ സജീവമായി നിലകൊണ്ടു. വിഭാഗ് കാര്യവാഹ് ആയും ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റായും സംസ്ഥാനസെക്രട്ടറിയായും ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു.
വൈക്കം ഗോപകുമാറിനെ സംഘടനാ പാടവം പ്രകടമായ ചരിത്രപരമായ സംഭവമായിരുന്നു വൈക്കത്തെ ധ്വജപ്രതിഷ്ഠ. ചെമ്പുകായല്‍ സര്‍ക്കാര്‍ പതിച്ചു കൊടുത്തപ്പോള്‍ വൈക്കം ഗോപകുമാറാണ് വേമ്പനാട് കായല്‍ സംരക്ഷണസമതി രൂപീകരിച്ച് സമരമുറകള്‍ക്ക് നേതൃത്വം നല്‍കിയത്. നിരന്തരമായ സമരമുറകളിലൂടെ ഈ പദ്ധത്തി തന്നെ സര്‍ക്കാരിനെകൊണ്ട് ഉപേക്ഷിച്ച് കായല്‍ മലയോരമേഖലയില്‍ പ്രകൃതി സ്നേഹത്തിന്റെ യൊരു വിപ്ലവം വീര്യം ഉയര്‍ത്താന്‍ ഈ ദേശ സ്നേഹിക്കായി.
കാന്‍സര്‍ ബാധിതനായ വൈക്കം ഗോപകുമാര്‍ ഇന്നും കര്‍മ്മ മണ്ഡലത്തില്‍ അഗ്‌നിസ്ഫുടം ചെയ്ത വ്യക്തിത്വവുമായി നിലകൊള്ളുന്നു. വേദനയും പെരുവിരലില്‍ നിന്ന് എരിഞ്ഞുകയറുമ്പോഴും അടിയന്തിരാവസ്ഥയുടെ ദുരിതമനുഭവിച്ചവര്‍ക്കായി പൊരുതുകയാണ്. ഭാരതത്തിലെ സംസ്ഥാനങ്ങളിലും പെന്‍ഷനും ചികില്‍സ സഹായവും ലഭിക്കുമ്പോഴും കേരളത്തില്‍ കൊടിയ പീഢനത്തിനിരയായി ഇന്നും ജീവിക്കുന്നവര്‍ നിരാലംബരാണ്. ഇതിനൊരറുതി വരണം. ശിഷ്ടജീവിതം അവര്‍ക്കായുള്ള സമര്‍പ്പണമാണെന്ന് ചരിത്രമുറങ്ങുന്ന കൊട്ടാരത്തില്‍ വീട്ടില്‍ ഇരുന്ന് ഗോപകുമാര്‍ പറയുന്നു.അടിയന്തരാവസ്ഥക്കാലത്ത് നാടിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതവും ആരോഗ്യവും സമര്‍പ്പിച്ചവര്‍ക്കൊന്നും വേണ്ടത്ര പരിഗണന കേരളത്തില്‍ കിട്ടുന്നില്ലെന്നാണ് ഗോപകുമാര്‍ പറയുന്നത്. ഇതിന് മാറ്റം വരണം. കഷ്ടത അനുവഭിവിക്കുന്നവര്‍ക്കൊക്കെ പെന്‍ഷനും ചികിത്സാ സൗകര്യങ്ങളും ലഭിക്കണം. തോരാത്ത വീര്യം ഇനിയും ശമിക്കാത്ത ഗോപകുമാര്‍ നിശ്ചയദാര്‍ഢ്യാത്തോടെ വീണ്ടുമൊരു അങ്കത്തിന് കളമൊരുക്കുകയാണ്.
















