മുംബൈ: അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷനും സ്വാതന്ത്ര്യ സമരസേനാനി പട്ടവും നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. പെൻഷൻ നൽകുന്നതിലൂടെ അവരെ ആദരിക്കുകയാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച നിരവധി പേർ പെൻഷൻ വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ജയിലിൽ അടയ്‌ക്കപ്പെട്ട പലർക്കും ജോലി നഷ്ടപ്പെടുകയും ശിഷ്ടകാലം അവരുടെ ജീവിതം ദുരിതപൂർവമാവുകയും ചെയ്തു. ജയിലിൽ അവർ ഏറ്റ മർദ്ദനത്തിന്റെ ഫലമായി പലരും തീരാരോഗികളായെന്നും ഫട്‌നാവിസ് അറിയിച്ചു. പെൻഷൻ നൽകുന്നതിനായി 42 കോടി രുപ ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. ഇതിൽ 29 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. പെൻഷൻകാർക്കായി കളക്ടറേറ്റിൽ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ടെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി അറിയിച്ചു.
3,267 പേരാണ് പെൻഷനായി അപേക്ഷിച്ചിരുന്നത്. ഇതിൽ 1,179 പേർ പെൻഷന് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ പരിശോധനകൾക്ക് ശേഷം ജില്ലാകളക്ടർ അനുമതി നൽകുന്നവർക്കാണ് പെൻഷൻ നൽകുക. 1980 മുതൽ പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര തുടങ്ങി പതിമൂന്നോളം സംസ്ഥാനങ്ങൾ അടിയന്തിരാവസ്ഥ ഇരകൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
















