ഉരസാ ശിരസാ ദൃഷ്ട്യാ
വചസാ മനസാ തഥാ
പദ്ഭ്യാം കരാഭ്യാം ജാനുഭ്യാം
പ്രണാമോളഷ്ടാംഗ ഉച്യതേ
നെഞ്ച്, നെറ്റി, ദൃഷ്ടി ,വാക്ക്, മനസ്സ്, കൈകള്‍, കാലുകള്‍, കാല്‍മുട്ടുകള്‍, ഇങ്ങിനെ എട്ട് അവയവങ്ങളെക്കൊണ്ട് ചെയ്യുന്നതാണ് അഷ്ടാംഗനമസ്‌കാരം.
രണ്ടു കൈപ്പത്തികള്‍, രണ്ടു കാല്‍പ്പത്തികള്‍, രണ്ടു കാല്‍മുട്ടുകള്‍, നെഞ്ച്, നെറ്റി എന്നിവ നിലത്തു പതിച്ചു നമസ്‌കരിച്ചാല്‍ ഭൗതികമായ സാഷ്ടാംഗ നമസ്‌കാരമായി. എന്നാല്‍ അത് യൗഗികമാവണമെങ്കില്‍, ആത്മീയമാവണമെങ്കില്‍ ദൃഷ്ടിയും പ്രണമിക്കപ്പെടുന്നവനില്‍ ചേരണം. ദേവനെ കണ്ടു നമസ്‌കരിക്കണം. മനസ്സു ചേരണം ദേവനെത്തന്നെ നിനയ്‌ക്കണം. വാക്കു ചേരണം. ദേവന്റെ നാമം, മന്ത്രം ഉച്ചരിക്കണം. ത്രികരണങ്ങള്‍ മനസാ വാചാ കര്‍മണാ യോജിപ്പിച്ചു ചെയ്യണം.
‘നമ: പ്രഹ്വത്വേ ‘ എന്നാണ് ധാതു. കുനിയുക, താണു കൊടുക്കുക, മററുള്ളവന്റെ ഔന്നത്യം അംഗീകരിക്കുക എന്നൊക്കെ അര്‍ഥം വരും ‘നമ’ധാതുവിന്. നമ്രമുഖി കുനിഞ്ഞ മുഖത്തോടു കൂടിയവള്‍ (ലജ്ജ കൊണ്ട് മുഖം കുനിഞ്ഞവള്‍ ) എന്ന് കുലസ്ത്രീകളെ വര്‍ണിക്കാറുണ്ട്. നമ എന്നതില്‍ നിന്നാണ് നമ്രം എന്ന വാക്കുണ്ടായത്. വിനമ്രന്‍ (നമിക്കുക ശീലമായവന്‍) എന്നതും തഥൈവ. അഹങ്കാര പൂര്‍ണമായ ‘മന’ സ്സിനെ മറിച്ചിട്ടാല്‍, വിനമ്രനാക്കിയാല്‍ ‘നമ’ സ്‌കാരമായി.
‘സുവതി, പ്രേരയതി ഇതി സൂര്യ: ‘ പ്രേരിപ്പിക്കുന്നവനാണ്, പ്രചോദിപ്പിക്കുന്നവനാണ് സൂര്യന്‍, നമ്മുടെ ബുദ്ധികളെ പ്രചോദിപ്പിക്കുന്നവന്‍ ‘ധിയോ: യ: ന: പ്രചോദയാത് ‘ എന്ന് സവിതൃ ഗായത്രീമന്ത്രം ഇത് ദേ്യാതിപ്പിക്കുന്നു. സവിതാവെന്ന വാക്കും ഇതേ ധാതുവില്‍ നിന്നും വ്യുല്‍പ്പന്നമായതാണ്. സൂര്യനെ, ലോകപ്രാണനെ നമുക്കു മേലെയായി അംഗീകരിച്ച് അതിനു കീഴടങ്ങുക, നമ്മെ പ്രേരിപ്പിക്കാന്‍, പ്രചോദിപ്പിക്കാന്‍ തല കുനിച്ചു നിന്നു കൊടുക്കുക. ആ സവിതാവായ സൂര്യദേവന്റെ ( തത് സവിതുര്‍ ദേവസ്യ ) വരേണ്യമായ, ശ്രേഷ്ഠമായ തേജസ്സിനെ (വരേണ്യം ഭര്‍ഗ:) ഞാന്‍ ധ്യാനിക്കുന്നു ( ധീമഹി ). ആരാണോ (യ:) ഞങ്ങളുടെ ബുദ്ധികളെ (ന: ധിയ:) പ്രചോദിപ്പിക്കുന്നത് (പ്രചോദയാത് ).
എന്റെ മാത്രം ബുദ്ധിയെ എന്നു പ്രാര്‍ഥിച്ചില്ല, നമ്മുടെ വരേണ്യരായ കാരണവന്മാര്‍. നിങ്ങളുടെ എന്നും പറഞ്ഞില്ല. നമ്മളുടെ, ലോകത്തിലുള്ള എല്ലാവരുടെയും ബുദ്ധികളെ പ്രചോദിപ്പിക്കുമാറാകണേ എന്നാണ് ഗായത്രീപ്രാര്‍ഥന. അത് കൊണ്ടു തന്നെ ഈ മന്ത്രം ‘മന്ത്രരാജ’നായി. വേദത്തിനു തുല്യമായി. അതിന്റെ വൃത്തമായ ഗായത്രി പോലും ലോക പ്രസിദ്ധമായി.
ലോകത്തിനു മുഴുവന്‍ ഊര്‍ജം നല്‍കുന്നത് സൂര്യനാണെന്നത് പ്രത്യക്ഷമാണ്. ഭൗതിക ശാസ്ത്രവും അത് അംഗീകരിക്കുന്നു. സൂര്യ യോഗി എന്ന ഇരട്ടപ്പേരുള്ള ഹീര രത്തന്‍ മനേക് എന്ന കോഴിക്കോട്ടുകാരന്‍ സൂര്യനെ നോക്കി മാത്രം ഭക്ഷണം കഴിക്കാതെ ജീവിച്ചു കാണിച്ചു. നാസ വരെ അദ്ദേഹത്തെ വെച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. ചരാചരങ്ങളുടെ ആത്മാവാണ് സൂര്യന്‍ എന്ന് ആദ്യം ഉദ്‌ഘോഷിച്ചത് വേദമാണ്. ‘സൂര്യ ആത്മാ ജഗത: തസ്ഥുഷശ്ച’
(ഋഗ്വേദം 1 1151)
‘ പ്രാണ: പ്രജാനാം ഉദയതി ഏഷ സൂര്യ:’
(പ്രശ്‌നോപനിഷത് 18). പ്രജകളുടെ, സൃഷ്ടിജാലങ്ങളുടെ പ്രാണശക്തിയായ ഈ സൂര്യന്‍ ഇതാ ഉദിച്ചുയരുന്നു. ‘അലഞ്ഞു നടക്കുന്ന കാലി മേക്കുന്നവര്‍’ എന്ന് പാശ്ചാത്യ ‘പണ്ഡിതന്മാ’ രാല്‍ നിന്ദിക്കപ്പെട്ടവരുടെ ‘ നാടോടിപ്പാട്ടാ’ണ് മേലെ കൊടുത്തത്!. ‘ലോകമേ തറവാട്, തനിക്കീ പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ‘ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് എല്ലാം ഉണ്ടായിട്ടും ‘ ഇദം ന മമ’ (ഇതൊന്നും എന്റെതല്ല ) എന്നു ഉച്ചൈസ്തരം വിളിച്ചു പറഞ്ഞ നമ്മുടെ പിതാക്കന്മാരെ ‘കാടന്മാരെ ‘ന്നു വിളിക്കാന്‍ അസാമാന്യ ധാര്‍ഷ്ട്യം തന്നെ വേണം. അല്ലെങ്കില്‍ ബുദ്ധിശൂന്യത. അതാണ് ശരി എന്നേറ്റുപറയുന്ന അനന്തിരവന്മാരെ എന്തു വിളിക്കണം?
വെയില്‍ സഹിക്കാം. വെയിലേറ്റു ചുട്ടുപഴുത്ത മണല്‍ ഒട്ടും സഹനീയമല്ല. വിദേശികളെ സഹിക്കാം….
ജ്യോതിഷത്തിലെ പ്രാമാണിക ഗ്രന്ഥമായ ‘ഹോരാ’ ശാസ്ത്രത്തിന്റെ ‘മൂര്‍ത്തിത്വേ പരികല്പിത……’ എന്നു തുടങ്ങുന്ന ആദ്യ ശ്ലോകം ‘ത്രൈലോക്യ ദീപോ രവി: ‘ എന്നാണ് അവസാനിക്കുന്നത്. സൂര്യന്‍ മൂന്നു ലോകത്തിന്റെയും വിളക്കാണ് എന്ന്. ‘തത്വം പൂഷന്‍ അപാവൃണു’ എന്ന് വേദത്തിലെ സൂര്യ സൂക്തം പ്രാര്‍ഥിക്കുന്നു. പൂഷന്‍ എന്നാല്‍ എല്ലാറ്റിനെയും പോഷിപ്പിക്കുന്ന സൂര്യന്‍.
‘ദ്വാദശാത്മാ ദിവാകര:’ എന്ന് അമരകോശം. വെളിച്ചം തരുന്ന (ദിവ് ദീപ്തൗ ദീപ്തി, വെളിച്ചം തരുന്നവന്‍ ദിവാകരന്‍. സൂര്യന്‍. ദേവന്‍, ദേവത, ദൈവം എന്നീ വാക്കുകളും വെളിച്ചത്തിന്റെ സൃഷ്ടികളാണ്.) സൂര്യന്‍ 12 മാസത്തിലും വ്യത്യസ്തനാണ്. ഓരോ മാസത്തിലും (രാശിയിലും) ഓരോ പേര്.
ജീവജാലങ്ങളെ ഉണ്ടാക്കുകയും നിലനിറുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നവനുമാണ് സൂര്യന്‍ സൃഷ്ടി സ്ഥിതി സംഹാരകാരകന്‍. വാസ്തവത്തില്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഒരു മരം പ്രായപൂര്‍ത്തിയാവുമ്പോള്‍ അതിനു കാതലുണ്ടാകും, നല്ല കായയുണ്ടാവും. ആ മരം മുറിച്ചാണ് വീടും ഇരിപ്പിടവും ഉണ്ടാകുന്നത്.
(തുടരും
















