പ്രൗഢസുന്ദരിയായ ലങ്കയെ ലക്ഷ്മണന്‍ വാനോളം പുകഴ്‌ത്തി. ലക്ഷ്മണന്റെ ലങ്കാവര്‍ണന എങ്ങനെയുണ്ടെന്ന് വിഭീഷണനോട് രാമന്‍ അന്വേഷിച്ചു. മനോഹരിയായ ലങ്കയെ അതിമനോഹരമായാണ് ലക്ഷ്മണന്‍ വിവരിച്ചതെന്നായിരുന്നു വിഭീഷണന്റെ മറുപടി.
എന്നാല്‍ ആ വര്‍ണനയില്‍ താന്‍ തൃപ്തനല്ലെന്നായിരുന്നു രാമന്റെ പക്ഷം. ‘അവര്‍ണ്യമായ ഐശ്വര്യങ്ങളാല്‍ വിളങ്ങുന്ന ലങ്ക ഒരു യുദ്ധഭൂമിയായി തീരുന്നത് നിര്‍ഭാഗ്യകരമാണ്. അതൊഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? നശീകരണമല്ലാ, വശീകരണമാണ് വിശ്വത്തിന് ആവശ്യം ‘ .യുദ്ധമൊഴിവാക്കിയുള്ളൊരു പ്രശ്‌നപരിഹാരമായിരുന്നു രാമന്‍ ആഗ്രഹിച്ചത്. തനിക്കും ഇതേ അഭിപ്രായമാണെന്ന് വിഭീഷണനും പറഞ്ഞു. ‘എത്രയൊക്കെ ശ്രമിച്ചിട്ടും അക്കാര്യത്തില്‍ പരാജയപ്പെട്ടു പോയി. യുദ്ധമില്ലാതാക്കാന്‍ അങ്ങു നടത്തുന്ന എല്ലാശ്രമങ്ങള്‍ക്കും ഞാന്‍ കൂടെയുണ്ടാകും.’ വിഭീഷണന്‍ ഉറപ്പു നല്‍കി.
ഒരു സമാധാനദൂതനെ രാവണന്റെ അടുത്തേയ്‌ക്ക് അയയ്‌ക്കുന്നത് നല്ലതെന്നായിരുന്നു രാമന്റെ അഭിപ്രായം. വിഭീഷണന്‍ അതിനെ പിന്തുണച്ചെങ്കിലും ദൂതനെ അയയ്‌ക്കുന്നത് തോല്‍വിക്ക് സമാനമെന്നായിരുന്നു ലക്ഷ്മണന്റെ വാദം. ‘ ലങ്ക കണ്ടപ്പോള്‍ നമ്മുടെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞ് ഓടിപ്പോകുകയാണെന്നേ രാവണനും കൂട്ടരും പറയുകയുള്ളൂ. നാം രാവണന്റെ അടിമകളാണെന്നേ ഇതിന് അര്‍ഥമുള്ളൂ. സീതാദേവിയെ വിട്ടുതരാന്‍ അപേക്ഷിക്കുന്നത് മോഷ്ടിച്ച മുതല്‍ ഉടമസ്ഥന്‍ മോഷ്ടാവിനോട് ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. അത് ഭീരുത്വമാണ്. മാത്രവുമല്ല, വിഭീഷണനെ രാജാവാക്കാന്‍ നമ്മള്‍ തീരുമാനിച്ചതാണ്. സന്ധിസംഭാഷണത്തിലൂടെ സീതയെ തിരികെ ലഭിച്ചാല്‍ രാവണവധം നടക്കാനിടയില്ല. രാവണന്‍ ജീവിച്ചിരിക്കെ വിഭീഷണനെ രാജാവാക്കാനാവില്ല. നമ്മള്‍ പ്രതിജ്ഞാലംഘനം നടത്തുന്നത് ശരിയല്ല.’ ലക്ഷ്മണന്‍ പറഞ്ഞു.
അതെല്ലാം തീര്‍ത്തും ന്യായമെന്ന് രാമന്‍ സമ്മതിച്ചു. ‘ ലക്ഷ്മണാ നിന്റെ വാദങ്ങള്‍ ബുദ്ധിപൂര്‍വകമാണ്. നമ്മള്‍ ദൂതനെ അയയ്‌ക്കുന്നത് ധാര്‍മികകൃത്യം മാത്രം. ഇതുകൊണ്ട് രാവണന്‍ സീതയെ തിരികെയേല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.’രാവണനെ അടുത്തു നിന്ന് കാണാന്‍ താത്പര്യമുള്ളതിനാല്‍ താന്‍ തന്നെ ദൂതനായി പോകാമെന്നു ലക്ഷ്മണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അതുവേണ്ടെന്ന് രാമന്‍ വിലക്കി.രാവണനെ അടുത്തു കാണുമ്പോള്‍ ലക്ഷ്മണന്‍ സാഹസികനായി മാറുമെന്നായിരുന്നു രാമന്‍ അതിനു നല്‍കിയ വിശദീകരണം. അങ്ങനെയെങ്കില്‍ ദൂതിന്നുപോകാന്‍ താന്‍ സന്നദ്ധനാണെന്ന് സുഗ്രീവന്‍ അറിയിച്ചു. അതും രാമന്‍ തടഞ്ഞു. ‘ഒരു രാജാവല്ലാത്ത ഞാന്‍ രാജാവായ അങ്ങയെ ദൂതിനയക്കുന്നത് ധര്‍മമല്ല. മാത്രവുമല്ല അങ്ങൊരു മുന്‍കോപിയുമാണ്. ‘ സുഗ്രീവനേയും അയയ്‌ക്കാന്‍ തയ്യാറല്ലെന്നു കേട്ടപ്പോള്‍ ഹനുമാന്‍ മുന്നോട്ടു വന്നു. മറ്റാരുമില്ലാത്തതു കൊണ്ട് ഒരാളെത്തന്നെ നിയോഗിക്കുകയാണെന്ന് രാവണനു തോന്നുമെന്ന് പറഞ്ഞ് ഹനുമാനെയും രാമന്‍ മാറ്റി നിര്‍ത്തി. എങ്കില്‍ എനിക്കൊരു അവസരംതരൂ എന്നുപറഞ്ഞ് അംഗദനെത്തി.
അക്കാര്യം രാമന് സമ്മതമായിരുന്നു. ‘ ദൂതനാകാന്‍ അംഗദനാണ് എന്തുകൊണ്ടും അനുയോജ്യന്‍. ബാലിയും രാവണനും പരിചയക്കാരായിരുന്നു. അവര്‍ക്കിടയിലെ സഖ്യമനുസരിച്ച് അംഗദദൗത്യമാണ് എന്തുകൊണ്ടും ഉചിതം. ‘ അങ്ങനെ രാമന്റെ നിര്‍ദേശമനുസരിച്ച് അംഗദന്‍ രാവണനെ കാണാനായി പുറപ്പെട്ടു. രാമന്റെ അനുഗ്രഹത്തോടെ രാവണ സദസ്സിനെ ലക്ഷ്യമാക്കി അംഗദന്‍ ഒറ്റച്ചാട്ടം. കൃത്യം തെറ്റാതെ രാവണന്റെ മുന്നില്‍ ചെന്നെത്തി. രാവണന്‍ അതു കണ്ട് ഞെട്ടി.
( തുടരും)
















