തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരുമായ പ്രകാശന്‍ തമ്പിയും, വിഷ്ണുവും 200 കിലോയോളം സ്വര്‍ണം വിമാനത്താവളം വഴി കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. റവന്യൂ ഇന്റലിജന്‍സാണ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം ബാലഭാസ്‌കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇരുവരും സ്വര്‍ണം കടത്തിയതായി തെളിവില്ലെന്ന് ഡിആര്‍ഐ അറിയിച്ചു. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വിഷ്ണു കഴിഞ്ഞ ദിവസം കീഴടങ്ങിയതോടെ ഇരുവരേയും ചോദ്യംചെയ്തതില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
നവംബറിനും മേയ് മാസത്തിനും ഇടയില്‍ പ്രകാശന്‍ തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇരുവരും സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത്രയും യാത്രകളിലായി പ്രകാശന്‍ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയിട്ടുണ്ട്.
എന്നാല്‍ ഈ സ്വര്‍ണക്കടത്തെല്ലാം ബാലഭാസ്‌കര്‍ മരിച്ചതിനു ശേഷമാണ് നടന്നിരിക്കുന്നത്. അതിനു മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്‌കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. ബാലഭാസ്‌കറിന്റെ മരണശേഷം മാത്രമാണ് ആ പേരു പറഞ്ഞ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്നു സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ദുബായിലെത്തുന്ന കാരിയര്‍മാരായി എത്തുന്നവര്‍ക്ക് സ്വര്‍ണം നല്‍കുന്നത് വിഷ്ണുവിന്റെ ജോലിക്കാരാണെന്നും ഡിആര്‍ഐ പറയുന്നുണ്ട്.
















