കൊച്ചി: നിപവൈറസ് ബാധിച്ച് യുവാവിന്റെ ശ്രവങ്ങളുടെ പരിശേധനാഫലം ആശ്വാസകരം. തൊണ്ടയിലെയും തലച്ചേറിലെയും രക്തത്തിലെയും പരിശോധനാഫലം നെഗറ്റീവ്. മൂത്രത്തില്‍ മാത്രം വൈറസ് കണ്ടെത്തിയെന്നും ആരോഗ്യവകുപ്പ്. യുവാവ് അമ്മയുമായി സംസാരിക്കുകയും ആഹാരം കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിപ വൈറസ് പൂര്‍ണമായും മാറിയേ എന്നറിയാനായിരുന്നു പരിശോധന.
രോഗബാധിതനായ യുവാവിന്റെ ശ്രവങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെ നാഷണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യില്‍ നിന്നുള്ള സംഘമാണ് പരിശോധിച്ചത്. മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്തപരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ഇപ്പോഴത്തെ പരിശോധനാഫലത്തിലും രോഗം വിട്ടകലുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
യുവാവുമായി അടുത്തിട പഴകിയ രണ്ട് പേരുടെ പരിശോധനാഫലവും നെഗറ്റീവ് ആണ്. ഇതോടെ രോഗിയുടെ അതീവ സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാഫലവും നെഗറ്റീവ് ആണ്. വൈറസ് അധികം പേരിലേക്ക് എത്തിയിട്ടില്ലെന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ 325 പേരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ അതീവ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരില്‍ നാലു പേരുടെ നിലയും മെച്ചപ്പെട്ടു. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഏഴു പേരുടെ ആരോഗ്യ നില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ വൈറസ് ബാധയേറ്റ യുവാവിന്റെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിച്ചു. അതേസമയം, ഐസലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗലക്ഷണങ്ങളോട് കൂടി നാലു പേരെ കൂടി പ്രവേശിപ്പിച്ചു. ഒമ്പത് പേരുടെ സ്രവങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഒരാളുടെ റിസള്‍ട്ട് കൂടി ലഭിക്കാനുണ്ട്. നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗലക്ഷണങ്ങളുള്ള വ്യക്തിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എന്‍ഐവിയില്‍ നിന്നുള്ള ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കേസുകളുടെ ഇപ്പോഴത്തെ നില പരിശോധിക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും തുടരുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയില്‍ നിന്നും ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിനായി പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നുണ്ട്.
വനം വകുപ്പിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇവര്‍ക്കൊപ്പമുണ്ട്. എന്‍ഐവിയില്‍ നിന്നും എത്തിയ സോണോസിസ് വിദഗ്ധര്‍ ഡോ. അനുകുമാര്‍, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലും, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വടക്കേക്കരയിലും വവ്വാലുകളുടെ പരിശോധനാ സംവിധാനം തയ്യാറാക്കുകയാണ്. തൊടപുഴയില്‍ എത്തിയ സംഘം വവ്വാലുകളെ പിടികൂടാനുള്ള ശ്രമത്തിലാണ്. രോഗബാധിതനായ യുവാവിന്റെ മൊബൈല്‍ഫോണ്‍ പരിശേധിച്ച് അയാളുടെ സഞ്ചാര പഥങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
















