ന്യൂദല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും നിരവധി നേതാക്കള്‍ കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയാണ്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെയൊരാളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് പരിഗണിക്കണമെന്നും രാഹുല്‍ഗാന്ധി ആദ്യം നിര്‍ദ്ദേശം വെച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നത് ആത്മഹത്യപരമായ തീരുമാനമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു. രാഹുലിനെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. കെ.സി. വേണുഗോപാലും, അഹമ്മദ് പട്ടേലും തിങ്കളാഴ്ച രാഹുലുമായി കൂ
ടിക്കാഴ്ച നടത്തയിരുന്നു. അതിനു പിന്നാലെ പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, അശോക് ഗേഹ്‌ലോട്ട് തുടങ്ങിയ നേതാക്കള്‍ ചൊവ്വാഴ്ച രാഹുലിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി.
രാഹുലിനെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അടുത്തുതന്നെ കോണ്‍ഗ്രസ് ഉന്നതര്‍ ചൊവ്വാഴ്ച വൈകിട്ട് നാലരയ്‌ക്ക് ദല്‍ഹിയില്‍ യോഗം ചേരും. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. പകരം ആസ്ഥാനത്തേയ്‌ക്ക് സോണിയ ഗാന്ധിയേയാ പ്രിയങ്കയേയോ പരിഗണിക്കരുതെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാളെ കണ്ടെത്തണമെന്നും, താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടര്‍ന്നോളാമെന്നാണ് രാഹുല്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് ഒരു സീറ്റ്‌പോലും ലഭിച്ചിരുന്നില്ല. നെഹ്‌റു കുടുംബം പരമ്പരാഗതമായി ജയിച്ചിരുന്ന ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രാഹുലിന്റെ സിറ്റിങ് സീറ്റും നഷ്ടമായി. വയനാടും മത്സരിച്ചിരുന്നതിനാല്‍ ലോക്‌സഭാ എംപി സ്ഥാനം മാത്രം നഷ്ടമായില്ല. ഇതിനു മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭരണം നേടിയെങ്കിലും ഇത്തവണ ഈ സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പമാണ് നിന്നത്.
















