ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കേരളത്തിലെ ഐഎസ് ഘടകത്തിന്റെ ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ശ്രിലങ്കയിലേക്ക് പോകും. എൻഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി മോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോകുന്നത്. അന്വേഷണത്തില്‍ പങ്കാളിയാകാന്‍ എന്‍.ഐ.എയ്‌ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
സ്‌ഫോടനത്തില്‍ ഐ.എസിന്റെ കേരള ഘടകത്തിനു ബന്ധമുള്ളതായി എന്‍ഐഎയ്‌ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐഎസ് ബന്ധമുള്ള ചില കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 21ന് കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 46 വിദേശികള്‍ അടക്കം 258 പേരാണ് കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇക്കാര്യം പല തവണ ശ്രീലങ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് സൂചന. ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ ശ്രീലങ്ക വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല.
















