താരനിരയുണ്ട്, കടലാസിലെ കണക്കില്‍ പ്രതീക്ഷയുമേറെ. കളത്തില്‍ കരുത്തു കാട്ടിയാല്‍ കിരീടം ഇന്ത്യക്ക് സ്വന്തം. എന്നാല്‍, ഇംഗ്ലണ്ടിലെ കളിത്തട്ടില്‍ ഇന്ത്യന്‍ ശൗര്യം കുതിച്ചുയരുമോ?
പ്രതീക്ഷകളുടെ ഭാരം തോളിലേറ്റിയാണ് വിരാട് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലെത്തിയത്. ഇതു വിജയമാക്കിയാല്‍ മൂന്നാം തവണയും കിരീടം ഇന്ത്യയിലെത്തും. സമ്മര്‍ദത്തിന് അടിപ്പെടാതിരിക്കുകയാണ് പ്രധാനമെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു കഴിഞ്ഞു.
ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. ഇംഗ്ലണ്ടോ ഇന്ത്യയോ കിരീടം നേടുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പ്രവചിക്കുന്നു. സന്തുലിതമാണ് ഇന്ത്യന്‍ ടീം. സര്‍വമേഖലയിലും ശക്തര്‍. ലോക ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചവര്‍ ഏറെയുണ്ട്. ഇതിഹാസ പദവിയിലേക്ക് പടിചവിട്ടുന്ന പല താരങ്ങളും ഇംഗ്ലണ്ടില്‍ അറിഞ്ഞു കളിച്ചാല്‍ സ്വപ്നകിരീടം ഇന്ത്യക്കൊപ്പമുണ്ടാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ചരിത്രം ഇന്ത്യക്കൊപ്പം
മോശം ഫോമിലും ഐസിസി ടൂര്‍ണമെന്റുകളില്‍ നടത്തുന്ന പ്രകടനം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് കരുത്താകും. അവസാനം നടന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു. എന്നാല്‍, അവസാനം കലമുടയ്‌ക്കുന്ന പ്രവണത ചില അവസരങ്ങളിലെങ്കിലും ഇന്ത്യക്കുണ്ട്.
2017ല്‍ ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തി. ലോക റാങ്കിങ്ങിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പക്ഷെ, പാക്കിസ്ഥാനോട് ഫൈനലില്‍ തോറ്റു. 2016ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനോട് സെമിയില്‍ അടിതെറ്റി. ഏഴു വിക്കറ്റിനായിരുന്നു തോല്‍വി. അന്ന് കിരീടം നേടിയതും വിന്‍ഡീസ്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ഏകദിന ലോകകപ്പിലും ഇന്ത്യ സെമിയില്‍ വീണു. ഓസ്‌ട്രേലിയയോടായിരുന്നു തോല്‍വി. ഓസ്‌ട്രേലിയ ജേതാക്കളുമായി. ധോണിയുടെ നേതൃത്വത്തില്‍ വലിയ സാധ്യതയില്ലാതെയെത്തിയ ഇന്ത്യ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തിയത്. 2014ല്‍ ബംഗ്ലാദേശില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
വിരാടും, രോഹിതും, പിന്നെ…
നായകന്‍ വിരാട് കോഹ്‌ലി, എം.എസ്. ധോണി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെയുള്ള താരനിരയാണ് ഇന്ത്യയുടെ കരുത്ത്. പലകുറി പയറ്റിതെളിഞ്ഞവര്‍. ഏകദിന റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനക്കാരാണ് കോഹ്‌ലിയും രോഹിതും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി ഇരുവരും നിലകൊണ്ടു. 2018ല്‍ കോഹ്‌ലി അടിച്ചുകൂട്ടിയത് 1202 റണ്‍സ്. കോഹ്‌ലിക്ക് പിന്നില്‍ രണ്ടാമനായി രോഹിത്തും (1030 റണ്‍സ്).
ബാറ്റ്് കൊണ്ട് തിളങ്ങിയില്ലെങ്കിലും മുന്‍ നായകന്‍ എം.എസ്. ധോണിയുടെ സാന്നിധ്യം പ്രതിഫലിക്കുക കളത്തിലാകും. ധോണിയുടെ അനുഭവസമ്പത്ത് കോഹ്‌ലി നന്നായി ഉപയോഗപ്പെടുത്തും.
രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ നല്‍കുന്ന തുടക്കമാണ് ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകം. കരുത്താര്‍ജിച്ച പേസ് നിരയാണ് ഇന്ത്യയുടെ വജ്രായുധം. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ജസ്പ്രീത് ബുംറ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായി മാറികഴിഞ്ഞു. ബുംറക്കൊപ്പം സ്വിങ് സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാറും ചേരുന്നതോടെ ഇന്ത്യന്‍ ബൗളിങ്ങ്‌നിര ശക്തം.
ഉണരണം മധ്യനിര
ലോകകപ്പില്‍ മധ്യനിരയാണ് തലവേദന. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ബലത്തില്‍ കളി ജയിക്കുന്ന രീതി ലോകകപ്പില്‍ ഉപേക്ഷിക്കേണ്ടിവരും. ആദ്യ ബാറ്റ്‌സ്മാന്മാര്‍ വീണാല്‍ കൂട്ടത്തോടെ തകരുന്ന മധ്യനിര ഉണരണം.
നാലാം നമ്പര്‍ കളിക്കാന്‍ ആളില്ലാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. വിജയ് ശങ്കറെന്ന ബാറ്റിങ് ഓള്‍റൗണ്ടറെയാണ് നാലാം സ്ഥാനത്തേക്ക് പരിഗണിച്ചത്. ഐപിഎല്ലില്‍ തീര്‍ത്തും നിറംമങ്ങിയ ശങ്കര്‍ ലോകകപ്പില്‍ എത്രത്തോളം കരുത്തുകാട്ടുമെന്ന് കണ്ടറിയണം. ഫോമിലേക്കുയര്‍ന്ന ധോണിയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഫിനിഷിങ്ങിലെ പ്രതീക്ഷ. ബാറ്റിങ്ങിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയോ കേദാര്‍ ജാദവിനെയോ അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തിയേക്കും. ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാവുന്ന കെ.എല്‍. രാഹുലിനും ദിനേശ് കാര്‍ത്തിക്കിനും ആദ്യ മത്സരങ്ങളില്‍ സ്ഥാനം ലഭിച്ചേക്കില്ല.
വിജയമൊരുക്കാന്‍ സ്പിന്നര്‍മാര്‍
ആദ്യ ലോകകപ്പ് കളിക്കുന്ന കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഇംഗ്ലണ്ടില്‍ പ്രതീക്ഷകളേറെ. ലോകകപ്പ് പാതിവഴി എത്തുമ്പോള്‍ ഇംഗ്ലണ്ടിലെ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ഇരുവരും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമാകുമെന്ന് സച്ചിന്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ച് കഴിഞ്ഞു.
ഇന്ത്യന്‍ ടീം
വിരാട് കോഹ്‌ലി (നായകന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍.
















