സീതയെ നിഗ്രഹിക്കാന്‍ ഒരുങ്ങിയ രാവണന്റെ കരങ്ങളില്‍ നിന്ന് പെട്ടെന്നാരോ വാള്‍ തട്ടിത്തെറിപ്പിച്ചു. രാവണപത്‌നിയായ മണ്ഡോദരിയായിരുന്നു അത്. പിന്നീട് ആത്മസംയമനം പാലിച്ച് മണ്ഡോദരി രാവണനോട് ചോദിച്ചു.
‘ ഇതെന്തൊരു നീതികേടാണ് അങ്ങ് കാണിച്ചത്? പരസ്ത്രീകളെ പരിഗ്രഹിക്കരുതെന്ന് പാതിവ്രത്യത്തില്‍ നിഷ്ഠ പുലര്‍ത്തുന്ന ഞാന്‍ എത്ര തവണ അങ്ങയെ ഉപദേശിച്ചിട്ടുണ്ട്. ഇത് നമ്മുടെ നിലയ്‌ക്ക് യോജിച്ചതാണോ? നികൃഷ്ടവും നിന്ദ്യവുമായ ഈ ജീവിതരീതി എന്തിനു തുടരുന്നു. പെണ്‍കള്ളനെന്നും സ്ത്രീലമ്പടനെന്നുമുള്ള ദുഷ്‌പേര് പെരുകി വരികയേയുള്ളൂ.’
രാവണന്റെ ചെയ്തികളെ നിന്ദിച്ച ശേഷം മണ്ഡോദരി സീതയെ ആശ്വസിപ്പിച്ചു. ‘ മകളേ, സീതേ , നിന്റെ ഈ ദുരവസ്ഥയില്‍ ഞാന്‍ ഏറെ വേദനിക്കുന്നു. സ്ത്രീകള്‍ അബലകളാണ്. സ്വാതന്ത്ര്യമില്ലാത്തവരും . ഈ രണ്ട് ദൈന്യാവസ്ഥകളാണ് പു
രുഷന്മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനുള്ള പ്രധാന കാരണം. നീ എത്രയും വേഗം നിന്റെ ഭര്‍തൃസവിധത്തിലെത്തട്ടെ.’
അനന്തരം മണ്ഡോദരി അന്തഃപുരത്തിലേക്ക് നടന്നു. ഒരു മാസത്തിനകം സീതയെ വശംവദയാക്കണമെന്നും അല്ലാത്ത പക്ഷം കൊന്നുകളയുമെന്നും സീതയ്‌ക്ക് കാവലിരുന്ന രാക്ഷസിമാരെ രാവണന്‍ ഭീഷണിപ്പെടുത്തി. അതുകഴിഞ്ഞ് മണ്ഡോദരിയെ അനുഗമിച്ചു.
രാവണന്‍ പോയതോടെ വിരൂപികളായ രാക്ഷസിമാര്‍ സീതയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതു കഴിഞ്ഞ് അവര്‍ നീണ്ടു നിവര്‍ന്ന് കിടന്ന് കൂര്‍ക്കം വലിച്ച് ഉറക്കം തുടങ്ങി. അവരുടെ ശല്യം തത്ക്കാലേക്ക് ഒഴിഞ്ഞു. സീത വീണ്ടും ചിന്താവിഷ്ടയായി ഇരുന്നു. ഒറ്റപ്പെട്ടു പോയ തന്റെ അവസ്ഥയോര്‍ത്ത് ദീനദീനം വിലപിച്ചു തുടങ്ങി.
നല്ല മനുഷ്യര്‍ക്ക് ഏത് മഹാവിപത്തിലും ഈശ്വരാനുഗ്രഹം ലഭിക്കാതിരിക്കില്ലല്ലോ. കരഞ്ഞു തളര്‍ന്നിരിക്കുന്ന സീതയുടെ അരികിലേക്ക് അപ്പോള്‍ വിഭീഷണ പുത്രിയായ ത്രിജടയെത്തി. രാവണന്‍ സീതയെ അനുനയിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടത് ത്രിജട അറിഞ്ഞിരുന്നു. സീത വിഷമിച്ചിരിക്കുകയാണെങ്കില്‍ സ്വാന്തനിപ്പിക്കാമെന്ന് കരുതിയാണ് ഗുണവതിയായ ആ സ്ത്രീ അസമയത്താണെങ്കിലും അശോകവനത്തിലെത്തിയത്. വിഷ്ണുഭക്തനായ വിഭീഷണന്റേയും ലക്ഷ്മീഭക്തയായ സരമയുടേയും പുത്രിയായ ത്രിജട ശ്രീരാമഭക്തയായിരുന്നു. സീതയുടെ അരികിലെത്തി തന്നാലാവും വിധം സീതയെ സമാശ്വസിപ്പിച്ച് തിരിച്ചു പോയി.
സീത വീണ്ടും തനിച്ചായി. കടന്നു പോന്ന ജീവിത വഴികളിലൂടെ മനസ്സു കൊണ്ടൊരു യാത്ര നടത്തി. തന്റെ ബാല്യം, യൗവനാരംഭം, സ്വയംവരം, അയോധ്യാവാസം, വനയാത്ര, പഞ്ചവടിയില്‍ ചെലവിട്ട നാളുകള്‍ തുടങ്ങി ഓരോന്നോരാന്നായി മനസ്സില്‍ തെളിഞ്ഞു വന്നു. ചിന്തിച്ചതെല്ലാം താനറിയാതെ വാക്കുകളായി പുറത്തു വന്നുകൊണ്ടിരുന്നു. ഈ രൂപത്തില്‍ രാവണന്‍ തന്നെ അപഹരിച്ചതും ലങ്കയില്‍ കൊണ്ടിരുത്തിയതും ഇപ്പോള്‍ നേരിടുന്ന ദുരിതങ്ങളുമെല്ലാം പറഞ്ഞുകൊണ്ടിരുന്നു. രാമലക്ഷ്മണന്മാര്‍ തന്നെ കാണാഞ്ഞ് ദു:ഖാര്‍ത്തരായി കഴിയുകയാവുമെന്നും കണ്ണീരൊഴുക്കി പറഞ്ഞു.
ഇതെല്ലാം കേട്ട് ശിംശിപാ വൃക്ഷച്ചില്ലകളില്‍ ഹനുമാന്‍ ഇരിക്കുന്നുണ്ടായിരുന്നു.
സീതാപഹരണത്തിനു ശേഷമുള്ള കാര്യങ്ങള്‍ ഹനുമാനും സുവ്യക്തമായി പറഞ്ഞുകേള്‍പ്പിച്ചു. ജടായുമോക്ഷം, കബന്ധോല്‍ഗതി, ശബരിയുമായുള്ള കൂടിക്കാഴ്ച, സുഗ്രീവസഖ്യം, ബാലിവധം, വാനരന്മാരുടെ സീതാന്വേഷണ യാത്ര സമ്പാതിയെ കണ്ടുമുട്ടിയത്, ഹനുമാന്റെ സമുദ്രതരണം, ലങ്കാലക്ഷ്മീസംഗമം, സീതാവലോകനം തുടങ്ങിയ കാര്യങ്ങളോരോന്നും ഹനുമാന്‍ സീതയെക്കേള്‍പ്പിക്കാനായി പറഞ്ഞു.
അതുകേട്ട് സീത അത്ഭുതസ്തബ്ധയായി. വായുദേവനാകുമോ സംസാരിക്കുന്നതെന്ന് ശങ്കിച്ചു. വക്താവിനോട് തന്റെ മുമ്പിലേക്ക് ഇറങ്ങിവരാന്‍ സീത പറഞ്ഞു.
അതുകേട്ട ഹനുമാന്‍ മരത്തില്‍ നിന്ന് നിന്ന് ഇറങ്ങി, സീതയ്‌ക്ക് മുമ്പിലെത്തി വിനയപൂര്‍വം തൊഴുതു നിന്നു.
ഹനുമാനെ കണ്ട സീത, നീയാരാണ്? എവിടെ നിന്ന് വരുന്നു എന്നെല്ലാം ചോദിച്ചു.
‘ ഞാന്‍ ശ്രീരാമദൂതനായ ഹനുമാനാണ്. സമുദ്രം കടന്ന് ലങ്കാലക്ഷ്മിയെ ജയിച്ച് ദേവിയെ കാണാന്‍ കിഷ്‌കിന്ധയില്‍ നിന്ന് ഇവിടെയെത്തിയതാണ്. ഞാന്‍ ശ്രീരാമദേവനെ സന്ദര്‍ശിച്ചെന്നത് നേരാണ്. ഭവതിക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ദേവന്റെ മുദ്രമോതിരം കാണിക്കാം. ‘ താന്‍ ആരാണെന്നു വിവരിച്ച ശേഷം ഹനുമാന്‍ മുദ്രമോതിരം സീതയുടെ കാല്‍ക്കല്‍ വെച്ചു. സീത വിറയ്‌ക്കുന്ന കൈകളോടെ അതെടുത്ത് നെഞ്ചോട് ചേര്‍ത്ത് കണ്ണീര്‍തൂകിക്കൊണ്ടിരുന്നു. അതു കണ്ട ഹനുമാന്‍ അടയാള വാക്യങ്ങളും സീതയെ പറഞ്ഞു കേള്‍പ്പിച്ചു.
സീതയ്‌ക്ക് സന്തോഷമായി. പറഞ്ഞകാര്യങ്ങളെല്ലാം വിശ്വസിച്ചിരിക്കുന്നുവെന്ന് ഹനുമാനോട് ആനന്ദാശ്രുക്കളോടെ പറഞ്ഞു. ഇനിയെന്നാണ് തനിക്ക് പ്രിയതമനെ കാണാനുള്ള ഭാഗ്യമുണ്ടാകുകയെന്ന് ഹനുമാനോട് ആരാഞ്ഞു.
(തുടരും)















