ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ മഹാത്മാ അയ്യങ്കാളിയുടെ നാമധേയത്തില്‍ കെപിഎംഎസിന് അനുവദിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തന്റെ സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ തട്ടിയെടുത്തതായി ആരോപണം. പുലയസമുദായത്തെ പുന്നല ശ്രീകുമാര്‍ വഞ്ചിക്കുകയാണെന്ന് മണ്ണഞ്ചേരി അയ്യങ്കാളി ഫൗണ്ടേഷന് ഭാരവാഹികള്‍ ആരോപിച്ചു.
അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റാണ് കോളേജ് ഭരിക്കുന്നത്. പുന്നല ശ്രീകുമാര്‍ ഉള്‍പ്പടെ മൂന്നു പേര് ആജീവനാന്ത അംഗങ്ങളും എട്ടു താത്കാലിക അംഗങ്ങളുമാണ് ട്രസ്റ്റിലുള്ളത്. കെപിഎംഎസിന് ഇതില്‍ പ്രാതിനിധ്യമില്ല. വഞ്ചിയൂര്‍ കോടതിയിലെ കേസില്‍ കോളേജുമായി കെപിഎംഎസിന് യാതൊരു ബന്ധവുമില്ലെന്ന് ശ്രീകുമാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. എന്നാല്‍, കോളേജ് നടത്തിപ്പിനാവശ്യമായ പണം കെപിഎംഎസ് അംഗങ്ങളില്‍നിന്ന് നിര്‍ബന്ധിതമായി ഈടാക്കുന്നു.
കോളേജ് അനുവദിച്ചത് കെപിഎംഎസിനായിരുന്നെങ്കിലും സമര്‍ത്ഥമായി സ്വകാര്യ ട്രസ്റ്റ് കൈയടക്കി. നിര്‍മാണത്തിനാവശ്യമായ ആറ് ഏക്കര്‍ ഭൂമി കൊല്ലം കുര്യോട്ടുമലയില്‍ അനുവദിച്ചതും ട്രസ്റ്റിനാണ്. ഇക്കാര്യത്തില്‍ അവിഹിതമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് മനോഹരന് നന്ദികാട് ആവശ്യപ്പെട്ടു. നിലവില്‍ വിവിധ കെപിഎംഎസുകള് തമ്മില്‍ നിരവധി കേസുകളുള്ളതിനാല്‍ കോളേജിന് എയ്ഡഡ് പദവി ലഭിച്ചിട്ടില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ട്രസ്റ്റ് നല്‍കണം.
എന്നാല്‍, സമുദായംഗങ്ങളില്നിന്ന് കെപിഎംഎസ് വിദ്യാനിധി എന്ന പേരില്‍ പിരിവ് നടത്തിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. കോളേജിന്റെ ഉടമസ്ഥര്‍ സ്വകാര്യ ട്രസ്റ്റും, ചെലവുകള്‍ വഹിക്കേണ്ടത് പാവപ്പെട്ട കെപിഎംഎസ് അംഗങ്ങളുമെന്നതാണ് ദുരവസ്ഥയെന്നും, സമുദായംഗങ്ങള്‍ തട്ടിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. തങ്കച്ചന്, ജി. പ്രദീപ് കുമാര്‍, ആര്. ഷാജിമോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: