കോഴിക്കോട്: സിപിഎം മുന്‍നേതാവും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. അക്രമം യാദൃച്ഛികമല്ല, ആസൂത്രിതമാണ്. പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിവിട്ട് പുറത്തുവന്ന നസീര്‍ ഈ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് സിപിഎമ്മുകാര്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതുപോലെ നസീറിനെയും കൊല്ലാന്‍ ശ്രമിച്ചത്. നസീറിന്റെ സ്ഥാനാര്‍ഥിത്വം ജയരാജന്റെ പരാജയത്തിന് കാരണമാകുമോയെന്ന ഭയമാണ് വധശ്രമത്തിന് പിന്നില്‍. സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല.
കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം മാറിമാറി ഭരിച്ച എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അട്ടിമറിക്കുകയായിരുന്നു. കൊലചെയ്ത ക്രിമിനലുകള്‍ പിടിക്കപ്പെട്ടാലും ആസൂത്രണം ചെയ്ത നേതാക്കള്‍ രക്ഷപ്പെടുന്നു. അതിനാലാണ് ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: