ലഖ്‌നൗ: ഓരോ സ്ഥാനാര്‍ഥിയും വളരെ സന്തോഷത്തോടെ കയറി ചെല്ലുന്ന ഒരു കുടുംബം. ഈ വീട്ടില്‍ ചെന്നാല്‍ നാലോ അഞ്ചോ അല്ല 66 വോട്ടുകള്‍ കൂടെ പോരുമെന്ന വിശ്വാസമുണ്ടവര്‍ക്ക്. അതുകൊണ്ട് തന്നെ ഇവരെ കാണാതെ പോകാത്ത ഒരു സ്ഥാനാര്‍ഥിയും ഇവിടെയില്ല.
ഉത്തര്‍പ്രദേശിലെ ബഹ്രൈച്ച വില്ലേജില്‍ രാം നരേശ് ഭുര്‍തിയയുടെ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അണുകുടുംബങ്ങളുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് ഭുര്‍ട്ടിയയുടെ വീട്ടിലുള്ളത് 82 പേര്‍. ഇവരില്‍ 66 പേര്‍ക്ക് വോട്ടവകാശമുണ്ട്. കൃഷിയാണ് ഇവരുടെ പ്രധാന തൊഴില്‍. രണ്ട് പേര്‍ മുംബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമാണ്.
ഇത്തവണ ഈ വീട്ടിലെ എട്ട് പേര്‍ കന്നി വോട്ടര്‍മാരാണ്. തന്റെ കൊച്ചുമക്കളെല്ലാം ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ആവേശത്തിലാണ് രാംനരേശ്. തിരക്കൊഴിഞ്ഞ നേരം നോക്കി ഉച്ചകഴിഞ്ഞാണ് ഇവരൊന്നിച്ച് പോളിങ് ബൂത്തിലേക്ക് പുറപ്പെടുക. മുതിര്‍ന്ന ആളുകള്‍ ഇരുചക്രവാഹനത്തിലും ബാക്കിയുള്ളവര്‍ നടന്നും ബൂത്തിലേക്ക് പോകും. 66 പേരും ഒരു ബൂത്തില്‍ തന്നെയാണ് വോട്ട് ചെയ്യുന്നത്, രാം നരേശ് പറഞ്ഞു.
മേഞ്ഞ് കെട്ടിയ മണ്‍ഭിത്തിയുള്ള വീട്ടിലാണ് ഈ വലിയ കുടുംബം താമസിക്കുന്നത്. ഉറപ്പുള്ള ഒരു വലിയ വീട് നിര്‍മിക്കുന്നതിന് ആകെയുള്ള തടസം വീടു നില്‍ക്കുന്നതിന് മുകളില്‍ കൂടി പോകുന്ന അതിപ്രസരണ വൈദ്യുത ലൈനുകളാണ്. അതു തന്നെയാണ് ഈ കുടുംബത്തിന്റെ ഏക പരാതിയും. ഓരോ തെരഞ്ഞെടുപ്പെത്തുമ്പോഴും തങ്ങളെ കാണാനെത്തുന്ന സ്ഥാനാര്‍ഥികളോട് ഈ വൈദ്യുത കമ്പികള്‍ നീക്കം ചെയ്യുന്ന കാര്യം പറയാറുണ്ട് ഇവര്‍. അപ്പോള്‍ എല്ലാവരും തലകുലുക്കി സമ്മതിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ആരും തിരിഞ്ഞു നോക്കില്ല. വൈദ്യുതി വകുപ്പില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഇത്തവണ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യൂ എന്ന തീരുമാനത്തിലാണ് കുടുംബം.
ഒരിക്കലും കുടുംബത്തിലെ ഒരാള്‍ പോലും മാറിത്താമസിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും രാംനരേശ് പറയുന്നു. എല്ലാവര്‍ക്കുമായി ഒരടുക്കളയാണുള്ളത്. ഓരോ ദിവസവും 20 കിലോ പച്ചക്കറികളും 15 കിലോ അരിയും 10 കിലോ ഗോതമ്പുമുപയോഗിച്ചാണ് ഈ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുന്നത്. തന്റെ കുടുംബം പോലെ തന്നെ രാജ്യവും ഒരുമയോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
















