ന്യൂദല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതീവ ശക്തിയാര്ജ്ജിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1086 കോടി രൂപ മുന്‍കൂറായി നല്കി. ഈ നാല് സംസ്ഥാനങ്ങളുടെയും തീരപ്രദേശങ്ങളെ ഫോനി രൂക്ഷമായി ബാധിക്കുമെന്നു റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്.
ദുരന്ത പ്രതിരോധത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രം പണം നല്‍കിയത്. ആന്ധ്രാപ്രദേശ്- 200.25 കോടി, ഒഡീഷ-340.87 കോടി, തമിഴ്നാട്-309.375 കോടി, പശ്ചിമബംഗാള്‍- 235.50 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ച തുക. കാറ്റും മഴയും നാശം വിതച്ചേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറെ ഗൗരവത്തോടെയാണ് വിഷയത്തില്‍ ഇടപെടുന്നത്.
സജ്ജീകരണങ്ങളുമായി നാവികസേന
ഫോനി അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അടിയന്തര സഹായത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളുമായി നാവികസേന. രക്ഷാപ്രവര്‍ത്തനത്തിനുള്ള റബ്ബര്‍ ബോട്ടുകളും ദുരിതാശ്വാസ സാമഗ്രികളുമായി കപ്പലുകളും ഒരുക്കി. കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരും കപ്പലുകളില്‍ ഉണ്ടാകുമെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.
വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലാണ് കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത്. ദുരിതാശ്വാസമെത്തിക്കാനും അടിയന്തര സഹായം നല്‍കാനും തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള താവളങ്ങള്‍ കേന്ദ്രീകരിച്ച് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായും നാവികസേന അറിയിച്ചു. ഇവിടങ്ങളിലുള്ളവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്കി.
ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ ഗതി. അതിന് ശേഷം വടക്കുകിഴക്കന്‍ ദിശയില്‍ ഒഡീഷാ തീരത്തേക്ക് നീങ്ങും. വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. ദിശമാറിയതോടെ ഫോനി ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് ഒഡീഷയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: