ന്യൂദല്‍ഹി : കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റക്കാരനെന്ന് ആരോപിച്ച് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന് സുപ്രിം കോടതി ശരിവെച്ചെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനിടയാക്കിയത്.
റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ എപ്പോഴാണ് തങ്ങള്‍ കള്ളനെന്ന് വിളിച്ചതെന്ന് ചോദിച്ച കോടതി, കഴിഞ്ഞ ദിവസം ഖേദ പ്രകടനം നടത്തിയതിനേയും വിമര്‍ശിച്ചു. പരസ്യമായി കോടതിയ്‌ക്ഷ്യം പ്രവര്‍ത്തിച്ചിട്ടും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണോയെന്നും കോടതി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് നല്‍കിയത്.
കോടതിയ ലക്ഷ്യം പ്രവര്‍ത്തിച്ചതിന് രാഹുല്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ ഖേദ പ്രകടനം മാത്രമാണ് നല്‍കിയത്. അല്ലാതെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ലേഖിക്ക് വേണ്ടി ഹാജരായ മുകുള്‍ രോഹത്ഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ ഖേദ പ്രകടനം എന്ന് നല്‍കിയത് വിശദീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യ്‌പ്പെട്ടു. കൂടാതെ വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് മനു സിങ്‌വിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ തിങ്കളാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ മീനാക്ഷി ലേഖി രാഷ്‌ട്രീയം കളിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
















