ചിത്രകൂടത്തില്‍ ഇനിയും തുടരുന്നത് ശരിയല്ലെന്ന് ശ്രീരാമന് തോന്നി. ഭരതനും അയോധ്യയിലെ പ്രജകളും വീണ്ടും കാണാനെത്തിയേക്കും. അത് വനവാസത്തിന് തടസ്സമാകും. വീണ്ടും യാത്രതുടരാനായിരുന്നു തീരുമാനം. സീതാരാമലക്ഷ്മണന്മാരുടെ വനവാസത്തിന്റെ മൂന്നാം പ്രയാണം ദക്ഷിണ ഭാരതത്തിലേക്കായിരുന്നു.
അവരെത്തിച്ചേര്‍ന്നത് ഒരു മഹാരാണ്യത്തില്‍ അത്രിമഹാമുനിയുടെ ആശ്രമസങ്കേതത്തിലായിരുന്നു. പഴങ്ങളും കുടിക്കാന്‍ ജലവും നല്‍കി മുനിവര്യന്‍ തന്റെ അതിഥികളെ സ്വീകരിച്ചു. അവിടെ വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. യാത്രക്കിടെ വിരാധന്‍ എന്നൊരു രാക്ഷസന്‍ സീതാദേവിയെ തട്ടിയെടുത്ത് ഓടി. ശ്രീരാമന്‍ ആ ദുഷ്ടനെ നിഗ്രഹിച്ച് ദേവിയെ രക്ഷിച്ചു. പിന്നെയും ഒട്ടേറെ വഴികള്‍ പിന്നിട്ട് അവര്‍ കുമുദവനത്തിലെത്തി.
അവിടെ ശ്രീരാമന്റെ വരവും കാത്തിരിക്കുകയായിരുന്നു ശരഭംഗ മഹര്‍ഷി. രാമന്‍ അദ്ദേഹത്തെ നമസ്‌കരിച്ചു. ഭക്തോത്തമനായ മുനിക്ക് രാമന്‍ നിത്യമുക്തിയരുളി. അനന്തരം ആ യാത്രികര്‍ മുണ്ഡകമെന്ന മഹാവനത്തിലെത്തി അഗസ്ത്യമഹര്‍ഷിയെ സന്ദര്‍ശിച്ചു. ദുഷ്ടന്മാരായ രാവണാദികളെ വധിച്ച് അവരുണ്ടാക്കുന്ന ആശ്രമോപരോധങ്ങളും മുനിജനങ്ങള്‍ക്കു നേരെയുള്ള പീഡയും അവസാനിപ്പിച്ച് ലോകപാലനം നടത്തിക്കൊള്ളാമെന്ന് അഗസ്ത്യമുനിക്ക് രാമന്‍ വാക്കു നല്‍കി. ഒരു വൈഷ്ണവ ചാപവും ബ്രാഹ്മമായ ഒരു ബാണവും ശൈവമായ ഒരു തൂണീരവും അഗസ്ത്യന്‍ രാമന് സമ്മാനിച്ചു.
എന്നാല്‍, ആവശ്യമുള്ളപ്പോള്‍ സ്വീകരിക്കാനായി ഞാനെത്താം എന്നു പറഞ്ഞ് അവ മൂന്നും രാമന്‍ അഗസ്ത്യന്റെ കൈയില്‍ തിരികെയേല്‍പ്പിച്ചു. തുടര്‍ന്ന്, അഗസ്ത്യന്‍ മൂന്നു ലോകങ്ങളിലും ലഭിക്കാത്ത അത്രയും അമൂല്യമായൊരു ഹാരം രാമന് സമ്മാനിച്ചു. രാമന്‍ അത് സന്തോഷപൂര്‍വം വാങ്ങി സീതയുടെ കഴുത്തിലണിയിച്ചു. അവിടെയും തങ്ങാതെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
















