മുംബൈ: ഗൗരിലങ്കേഷ് വധക്കേസില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറസ്റ്റു വാറന്റ്. കേസില്‍ ഇന്നലെ ഹാജരാകാത്തതിനാലാണ് വാറന്റ് പുറപ്പെടുവിച്ചത്.
മുംബൈ മെട്രോേപാളിറ്റന്‍ കോടതി കേസ് വീണ്ടും 30ന് പരിഗണിക്കും. ഗൗരി ലങ്കേഷിനെ വധിച്ചത് ആര്‍എസ്എസ്സാണെന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ യെച്ചൂരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനും എതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഇന്നലെ ഹാജരാകാനാണ് യെച്ചൂരിയോട് നിര്‍ദേശിച്ചിരുന്നത്. തനിക്ക് സമന്‍സ് ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചതിനാല്‍ കേസ് വീണ്ടും പരിഗണിക്കുന്ന 30ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
2017 സപ്തംബറിലാണ് ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വസതിയില്‍ സനാതന്‍ സന്‍സ്ഥയുടെ ആള്‍ക്കാര്‍ വെടിവച്ചുകൊന്നത്.
ആര്‍എസ്എസ് ഗാന്ധി ഘാതകരാണെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് രാഹുലിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടികള്‍ തുടരുകയാണ്. ഭീവണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തേ നല്‍കിയ ഹര്‍ജിയാണിത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചൗക്കീദാര്‍ ചോര്‍ ഹേയെന്ന് സുപ്രീംകോടതിയും പറഞ്ഞുവെന്ന് പ്രസംഗിച്ചതിനും രാഹുല്‍ നിയമ നടപടികള്‍ നേരിടുകയാണ്. കോടതി പറയാത്ത കാര്യം പറഞ്ഞതിന് കോടതിയലക്ഷ്യ നടപടികളാണ് രാഹുല്‍ നേരിടുന്നത്.
















