ന്യൂദല്‍ഹി: വീഡിയോകോണ്‍ കമ്പനിക്ക് അനധികൃതമായി വായ്പയനുവദിച്ച കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് സമന്‍സ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാര്‍ മെയ് മൂന്നിനും ദീപക് കൊച്ചാറും ഇയാളുടെ സഹോദരന് രാജീവും ഏപ്രില്‍ 30നും ദല്‍ഹിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം ഇവരുടെ മൊഴി രേഖപ്പെടുത്തും. ഔദ്യോഗിക-വ്യക്തിപരമായ പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇവര്‍ ഹാജരാക്കണം. ചന്ദ കൊച്ചാറിന്റെയും ബന്ധുക്കളുടെയും വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂട്ടിന്റെയും വീടുകളിലായി മാര്‍ച്ച് ഒന്നിന് നടത്തിയ റെയ്ഡിന് ശേഷവും ഇവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
ഐസിഐസിഐ ബാങ്കില്‍ നിന്നും 1875 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: