ന്യൂദല്‍ഹി : തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. വെടിക്കെട്ടിന്റെ തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണങ്ങളിലാണ് കോടതി ഇളവ് വരുത്തിയിരിക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഇത് പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ന്ന് വന്നിരുന്ന സമയത്ത് തന്നെ വെടിക്കെട്ട് നടത്താവുന്നതാണ്. എന്നാല്‍ ഇതിനായുള്ള പടക്കങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ അനുമതിയോടെ ഉപയോഗിക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. രാത്രി എട്ടു മണിക്കും പത്തിനും ഇടയില്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നായിരുന്നു നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടത്. ഇതില്‍ ഇളവ് വേണമെന്നായിരുന്നു ദേവസ്വങ്ങളുടെ പ്രധാന ആവശ്യം.
തൃശൂര്‍ പൂര വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുന്നത്. കൂടാതെ ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ദേവസ്വങ്ങള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ദേവസ്വങ്ങളുടെ ആവശ്യത്തെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണച്ചതിനെ തുടര്‍ന്നാണ് ആചാരപ്രകാരമുള്ള സമയത്ത് തന്നെ പൂര വെടിക്കെട്ട് നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: