തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.ബി. രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന ആരോപണത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ടിക്കാറാം മീണ നിര്‍ദ്ദേശം നല്കി.
സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഇത്തരം സംഭവങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് കമ്മിഷണര്‍ ഡിജിപിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്‍ദ്ദേശമുള്ളതാണ്. എന്നിട്ടും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടിക്കാറാം മീണ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എം.ബി. രാജേഷിന്റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്ന് വടിവാള്‍ വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: