കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ. എം. മാണി ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുര്ന്ന് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി ആസ്തമയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കെത്തുമ്പോള്‍ ശ്വാസകോശത്തില്‍ അണുബാധയും ഉണ്ടായിരുന്നു.
വിദഗ്ദ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. അതിനാല്‍ പുറമേ നിന്നുള്ള സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മോസമായതിനാല് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇത്തവണ കെ.എം. മാണി പങ്കെടുത്തിരുന്നില്ല.
ആശുപത്രിയില്‍ കഴിയുന്ന കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ബന്ധുക്കളോടും ഡോക്ടര്‍മാരോടും വിശദ വിവരങ്ങള്‍ തിരക്കിയ പിണറായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: