ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ സുരക്ഷയ്‌ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.
സൗഹാർദ്ദ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കുമെന്നും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും പത്രികയിൽ പ്രഖ്യാപിച്ചു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. പൗരത്വ ഭേദഗതി ബിൽ പാസ്സാക്കും. സർക്കാരിന്റെ സ്ത്രീ ശാക്തീകരണം നടപ്പാക്കും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുവാൻ ഭരണ ഘടന ഭേതഗതി ചെയ്യും.
60 വയസ് കഴിഞ്ഞ ചെറുകിട ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും. കര്‍ഷകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്‌പ ലഭ്യമാക്കും. തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 ആശയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തുവിട്ടത്. സങ്കല്‍പ് പത്ര് എന്നാണ് പ്രകടന പത്രികയ്‌ക്ക് പേര് നല്‍കിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നല്‍കിയ വാഗാദാനങ്ങള്‍ പാലിച്ചു. 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കികഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യയുടെ സുവര്‍ണ്ണകാലഘട്ടം ആയിരുന്നെന്നും അമിത്ഷാ അറിയിച്ചു.
സമഗ്ര വികസനങ്ങളുടെ അടിത്തറ പാകാന്‍ മോദി സര്‍ക്കാരിന് ഈ വര്‍ഷങ്ങളില്‍ സാധിച്ചു. വികസന നേട്ടങ്ങളുടെ അഞ്ചുവര്‍ഷമാണ് ഇത്. മോദിയുടെ കരങ്ങളില്‍ രാജ്യസുരക്ഷ ഭദ്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഭരണകാലത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 2019ല്‍ നടക്കുന്നത് ആഗ്രഹങ്ങളുടെ തിരഞ്ഞെടുപ്പെന്നും മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമായി കാത്തെന്നും നേതാക്കള്‍ പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: