വിശ്വാമിത്രനും രാമലക്ഷ്മണന്‍മാര്‍ക്കും വീണ്ടും ഏറെ ദൂരം പിന്നിടാനുണ്ടായിരുന്നു. യാത്ര തുടര്‍ന്ന അവര്‍ ഒരു പുഷ്പവനത്തിലെത്തി. ആ പ്രദേശത്തിനുമുണ്ടായിരുന്നു ശ്രദ്ധേയമായൊരു ചരിത്രം. അതും ഒരു കഥയായ് വിശ്വാമിത്രന്‍ കുമാരന്മാരോട് പറഞ്ഞു.
മഹാവിഷ്ണുവിന്റെ തപോവനമായിരുന്നു അത്. മഹാബലിയെന്നൊരു അസുരരാജാവ് മൂന്നുലോകവും ജയിച്ച് എല്ലായിടത്തും ഒരുപോലെ സത്ഭരണം കാഴ്ചവെച്ചു. സമ്പത്തും സമൃദ്ധിയും സമത്വവും നിറഞ്ഞ ഭരണത്തില്‍ ഒന്നിനും മുട്ടില്ലാതെ പ്രജകള്‍ ആഹ്ലാദിച്ചു. ഇത് ഇന്ദ്രാദികളില്‍ ആശങ്കയുണര്‍ത്തി. അവര്‍ മഹാബലിക്കു മുമ്പില്‍ തങ്ങള്‍ ഒന്നുമല്ലാതായിത്തീരുമെന്നു ഭയന്ന് പുഷ്പവനത്തില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന വിഷ്ണുഭഗവാനു മുമ്പിലെത്തി കാര്യമറിയിച്ചു.
വിഷ്ണു കശ്യപന്റെ പുത്രന്‍ വാമനനായി അവതരിച്ച് മഹാബലിയുടെ അരികിലെത്തി. തനിക്കു തപസ്സിരിക്കാന്‍ മൂന്നടി മണ്ണു ചോദിച്ച് രണ്ടടികൊണ്ട് മൂന്നുലോകവും അളന്നു വാങ്ങി ബലിയെ വാമനന്‍ പാതാളത്തിലേക്ക് താഴ്‌ത്തി. ബലിയില്‍ നിന്ന് മൂന്നുലോകവും അളന്നു വാങ്ങുന്നതു കണ്ട ശുക്രന്‍ അത് തടസ്സപ്പെടുത്താന്‍ ചെന്നു. ശുക്രന്റെ കണ്ണുകള്‍ വാമനന്‍ കുത്തിപ്പൊട്ടിച്ചു. പിന്നീട് മൂന്നുലോകവും ഇന്ദ്രനെ ഏല്‍പിച്ച്, വാമനനായെത്തിയ ഭഗവാന്‍ വീണ്ടും ഏറെക്കാലം ഈ പുഷ്പവനത്തില്‍ തപം ചെയ്തു.
ബലിയുടേയും വാമനന്റേയും കഥ പറഞ്ഞ വിശ്വാമിത്രന്‍ ഈ വനത്തോട് തനിക്കുള്ള ബന്ധവും രാജകുമാരന്മാരോട് പറഞ്ഞു. അവിടെയാണ് വിശ്വാമിത്രന്‍ യാഗം നടത്തിക്കൊണ്ടിരുന്നത്. സുബാഹുവും മാരീചനും യാഗത്തിനു ഭംഗം വരുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും അവരെ നിഗ്രഹിച്ച് നിങ്ങള്‍ യാഗം സംരക്ഷിക്കണമെന്നും വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോട് ആവശ്യപ്പെട്ടു. ഇത്രയും പറഞ്ഞ ശേഷം വനാന്തര്‍ഭാഗത്തുള്ള തന്റെ ആശ്രമത്തിലെത്തി വിശ്വാമിത്രന്‍ യാഗം തുടര്‍ന്നു.
യാഗത്തിന്റെ ധൂമം ഉയരുന്നതു കണ്ടതോടെ അത് മുടക്കാനായി വീണ്ടും രാക്ഷസന്മാരെത്തി. രാമനും ലക്ഷ്മണനും അവരെ തടഞ്ഞു. സുബാഹുവിനെ രാമന്‍ നിഗ്രഹിച്ചു. ഇതുകണ്ട് ഭയന്ന മാരീചന്‍ ഓടി രക്ഷപ്പെട്ട് സമുദ്രത്തില്‍ അഭയം തേടി. പിന്നീടൊരിക്കലും വരാത്തവിധം മറ്റു രാക്ഷസന്മാരെ ലക്ഷ്മണനും തുരത്തി. തടസ്സങ്ങളേതുമില്ലാതെ വിശ്വാമിത്രന്‍ യാഗം പൂര്‍ത്തിയാക്കി. ദേവന്മാര്‍ സംപ്രീതരായി. മുനിമാരും കൃതാര്‍ഥരായി. എല്ലാവരും രാമലക്ഷ്മണന്മാര്‍ക്കു മേല്‍ അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു.
















