സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടുത്ത ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം. ജീവിതച്ചെലവ് കൂടുമ്പോള്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും വര്ദ്ധിപ്പിക്കേണ്ടതുതന്നെയാണ്. എന്നാല്‍ ഇതോടൊപ്പം ജീവനക്കാരുടെ കാര്യക്ഷമതയും സമൂഹത്തോടുള്ള പ്രതിബന്ധതയും ഉയരുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. ഓഫീസില്‍ വരുന്ന പാവം നാട്ടുകാരോടുള്ള ചില ജീവനക്കാരുടെ പെരുമാറ്റം അസഹനീയമാണ്. വൃദ്ധരായ പെന്ഷന്കാരോടുപോലും പരുഷമായി ചിലര്‍ സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് അപേക്ഷികന് കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന അതിസാമര്ത്ഥ്യക്കാരുമുണ്ട്.
നാട്ടിലെ ഏറ്റവും ഭാഗ്യശാലികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കൊല്ലംതോറും ഇംക്രിമെന്റ്, പ്രൊമോഷന്, ചികിത്സാ ആനുകൂല്യങ്ങള്‍, ലീവ് സറണ്ടര്‍, സര്‍വ്വീസ് കഴിഞ്ഞാല്‍ പെന്ഷന് എന്നുവേണ്ട എന്തെല്ലാമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരനുള്ളത്. വെള്ളപ്പൊക്കമോ കൊടുംവരള്‍ച്ചയോ ഒന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല. എന്നിട്ടും അസംതൃപ്തിയാണ് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മുഖമുദ്ര എന്നുകാണുന്നതു ഖേദകരമാണ്. ഏതായാലും ക്ഷാമബത്താ വര്‍ദ്ധനവിനോടൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം കൂടുതല്‍ കര്‍ശനമാക്കേണ്ടതാണ്.
-വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ.
ഈ ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടി
സ്വകാര്യത അമൂല്യമായ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. എന്നാല്‍ ആലപ്പുഴ സൈബര്‍ സെല്‍ മുഖാന്തരം സ്വകാര്യഫോണ്‍ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തുന്ന അവസ്ഥയാണ്. കൈക്കൂലി കൈപ്പറ്റിക്കൊണ്ടാണ് ആലപ്പുഴ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും ആലപ്പുഴ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കായി ഫോണ്‍ ചോര്‍ത്തി നല്‍കുന്നുമുണ്ട്. ഈ വിഷയം ചേര്ത്തലയിലാകമാനം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചേര്‍ത്തലയിലെ പത്രലേഖകര്‍ക്കും ജനങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ട്. ചേര്‍ത്തല-ആലപ്പുഴ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിലേക്ക് പ്രശ്നം വളര്‍ന്നുകഴിഞ്ഞു. കേരള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനെത്തന്നെ ബാധിക്കുന്നതാണ് ഈ വിഷയം. സ്വകാര്യ ഫോണ്‍ ചോര്‍ത്തി ശബ്ദരേഖ പലര്‍ക്കും കൈമാറുന്നതു കൂടാതെ ഗുരുതര മൗലികാവകാശലംഘനമെന്ന നിലയില്‍ നിയമവിരുദ്ധ മൊബൈല്‍ ആപ്ലിക്കേഷനുകളുപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുമുണ്ട്. ജനങ്ങളും മാധ്യമങ്ങളും ഈ അഴിമതിക്കെതിരെ ഉണരണം.
-നടേശന്, ചേര്‍ത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: