കുമളി: പുതുതലമുറയോട് ജീവിതം ലഹരി വിമുക്തമാക്കാന്‍ സമൂഹം നിരന്തരം ഉപദേശിക്കുമ്പോഴും ചിലര്‍ ലഹരിക്കായി ജീവിതം തന്നെ ഉപേക്ഷിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപഭോഗമോ, വ്യാപാരമോ ആയി ബന്ധപ്പെട്ട കേസുകളില്‍ പിടിയിലാവുന്നവരില്‍ മഹാഭൂരിപക്ഷവും കൗമാരക്കാര്‍ തന്നെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുമ്പ് കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാനമായും പട്ടണങ്ങളിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഹൈറേഞ്ചിലെ തോട്ടം മേഖലയിലെ ഗ്രാമങ്ങളില്‍ പോലും ഇത് സാധാരണ സംഭവമായി. കഴിഞ്ഞ വര്‍ഷം തോട്ടമേഖലയായ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ കീഴില്‍ മാത്രം 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ഇതില്‍ 95 ശതമാനം പ്രതികളും 25 വയസില്‍ താഴെയുള്ളവരാണ്.
ഒന്നിലധികം തവണ കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ടിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയില്‍, പാന്‍മസാല എന്നിവ കടത്തിക്കൊണ്ടുവന്നതിന്റെ പേരില്‍ മുന്നൂറിലധികം പേരെ മുന്‍ വര്‍ഷം പിടിച്ചു. 100 ഗ്രാം മുതല്‍ അഞ്ച് കിലോ വരെ വിവിധ അളവുകളില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കേസില്‍പ്പെടുന്നവരെ നിയമക്കുരുക്കില്‍ നിന്ന് ഒഴിവാക്കി വീണ്ടും ഈ രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ വലിയ ലോബിയും പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ സൗജന്യമായി ലഹരി നല്‍കി യുവാക്കളെയും കുട്ടികളെയും കെണിയില്‍ വീഴ്‌ത്തിയ ശേഷം ഇവരെ ഉപയോഗിച്ച് കൂടുതല്‍ പേരെ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റുകയാണ് കഞ്ചാവ് മാഫിയ. ചെറിയ രീതിയില്‍ കഞ്ചാവുപയോഗിച്ച് ലഹരി മാഫിയകളുടെ കെണിയില്‍ അകപ്പെടുന്ന ഇവര്‍ പിന്നീട് ഇടനിലക്കാരായും, കച്ചവടക്കാരായും പ്രവര്‍ത്തിക്കുന്നു.
കൗമാരക്കാരെ ആകര്‍ഷിക്കാന്‍ വില കൂടിയ മൊബൈല്‍ ഫോണുകളും ബൈക്കുകളും കഞ്ചാവ് വ്യാപാരത്തിലൂടെ സ്വന്തമാക്കിയവരെ തങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയതാണ് കെണിയില്‍പ്പെടാന്‍ കാരണമായതെന്നാണ് ഒരു കേസില്‍ പിടിയിലായ പത്തൊമ്പതു വയസുകാരന്‍ എക്‌സൈസിന് നല്‍കിയ മൊഴി. യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഉന്നത സാങ്കേതിക വിദ്യാര്‍ഥികള്‍, ഐടി പ്രൊഫഷണലുകള്‍ പോലും ഹാഷിഷ് പോലെയുള്ള ലഹരിക്ക് അടിമകളായിട്ടുണ്ട്.
മോശം കുടുംബാന്തരീക്ഷവും സൗഹൃദവലയങ്ങളുമാണ് കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നതെന്ന് കലാലയങ്ങളില്‍ കൗണ്‍സലിങ് നടത്തുന്നവര്‍ പറയുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹം, അച്ഛന്റെ നിരന്തര മദ്യപാനം, വഴിപിഴച്ച ജീവിതം, ചീത്ത കൂട്ടുകെട്ടുകള്‍ ഇവയെല്ലാം കൗമാരക്കാരെ ലഹരിയിലേക്ക് വേഗത്തില്‍ തള്ളിവിടുന്നതായി അധ്യാപകരും പറയുന്നു.
നിരന്തര ബോധവത്കരണവും, കേസുകളില്‍ കര്‍ശന നടപടിയും, മാതാപിതാക്കളുടെ നിതാന്ത ജാഗ്രതയും ഒരു പരിധി വരെ പുതിയ തലമുറയെ ലഹരിക്കെണിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുമെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നത്.
















